കൂരിയാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു
വേങ്ങര കുരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ് കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു, 15മീറ്ററോളം നീളത്തിൽ പുഴയിലേക്ക് വീണു ആളപായമില്ല
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത് ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ് രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി
ഇന്നത്തെ പ്രധാനവാർത്തകൾ
വിലക്കയറ്റവും നാണ്യപ്പെരുപ്പവും റിക്കാര്‍ഡോടെ കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിച്ചതാണു കാരണം. മാര്‍ച്ചു മാസത്തില്‍ 14.55 ശതമാനമായിരുന്നു നാണ്യപ്പെരുപ്പ നിരക്ക്.
◼️സംസ്ഥാനത്തെ അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധംമൂലം ദേശീയപാതയോരത്തുനിന്നും മാറ്റിയതുമായ മദ്യശാലകളാണ് വീണ്ടും തുറക്കുന്നത്.
◼️ഇന്നും തീവ്ര മഴ. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കൂടുതല്‍ മഴ പെയ്യിക്കുന്നത്.
◼️കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. 21 വരെ കടല്‍ പ്രക്ഷുബ്ധമാകും. രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും വേലിയേറ്റ നിരക്ക് കൂടുതലാകുമെന്നാണു മുന്നറിയിപ്പ്.
◼️സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന്. കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 78.24 ശതമാനമായിരുന്നു പോളിംഗ്.
◼️സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു പത്തു വര്‍ഷത്തെ പരിചയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹെവി ലൈസന്‍സും വേണം. വെറ്റിലമുറുക്ക്, ഹാന്‍സ്, മദ്യം എന്നിവയടക്കമുള്ള മയക്കുമരുന്ന് ഉപയോഗിക്കന്നവരോ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരോ ആകരുത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റും തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ നിബന്ധനകള്‍.
◼️ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ, തദ്ദേശ മന്ത്രിമാര്‍. ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജൂണ് ഒന്നിന് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തും.
◼️മുഖ്യമന്ത്രിയെ പട്ടിയെന്നു വിളിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മലബാറിലെ ഒരു പ്രയോഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റു ചെയ്യട്ടെ. ഇതു വെള്ളരിക്ക പട്ടണമല്ല. സുധാകരന്‍ പറഞ്ഞു. ഇതേസമയം, മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് അധിക്ഷേപിച്ച സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
◼️കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം. ആറാം സെമസ്റ്റര്‍ ഫിസിക്സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങള്‍ സിലബസിനു പുറത്തുനിന്നുള്ളവയാണെന്നാണു പരാതി. ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയല്‍ സയന്‍സ്, നാനോ സയന്‍സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളാണു സിലബസിനു പുറത്തുനിന്നു ചോദിച്ചതെന്ന് അധ്യാപകര്‍ ആരോപിച്ചു. നാനോ സയന്‍സിന്റെ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് സിലബസില്‍നിന്ന് ഉണ്ടായതെന്നും അധ്യാപകര്‍ പറഞ്ഞു.
◼️നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫായിസും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന സി മാധവനും അടക്കം 14 പേരാണ് പ്രതിള്‍. പ്രതിപ്പട്ടികയില്‍ മൂന്ന് വനിതകളും ഉള്‍പ്പെടുന്നു. ഫായിസ് അടക്കമുള്ള പ്രതികളുടെ 1.84 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. 2015 ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
◼️മലപ്പുറം ജില്ലയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയിലായി. കൂട്ടിലങ്ങാടി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രമണ്യനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അമ്മാവന്റെ പേരിലുള്ള സ്ഥലം ഈടുവച്ച് ബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ പട്ടയരേഖ ശരിയാക്കുന്നതിനായി അപേക്ഷ നല്‍കിയ നിഥിന്റെ കൈയില്‍നിന്നാണ് അത്രയും തുക കോഴ വാങ്ങിയത്.
◼️കൂളിമാട് കടവ് പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നു പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വിശദീകരണവം പരിശോധിക്കും. റോഡ് ഫണ്ട് ബോര്‍ഡും പാലത്തില്‍ പരിശോധന നടത്തും.
◼️കെ റെയിനിലായി സംസ്ഥാനത്തു നടത്താനുദ്ദേശിക്കുന്ന ജിപിഎസ് സര്‍വേയും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമൂഹിക, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടുകളുടെ ഫലം എന്തായാലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സതീശന്‍ പറഞ്ഞു.
◼️പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. രണ്ടു വര്‍ഷം മുന്‍പ് സൈന്യത്തില്‍നിന്നു മുങ്ങിയ ദിപക് പി ചന്ദ് ആണു പിടിയിലായത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് വച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് തട്ടിപ്പ് നടത്തിയത്.
◼️കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്റര്‍ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷെറിന്റെ പങ്കാളിയെ പോലീസ് ചോദ്യം ചെയ്യും.
◼️ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
◼️ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ വന്‍ മയക്കുമരുന്നു വേട്ട. 90 ഗ്രാം എം.ഡി.എം.എയും 10 എല്‍.എസ്.ഡി സ്റ്റാമ്പുമായി കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരെ അറസ്റ്റു ചെയ്തു.
◼️വൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ ഫസ്നയും നിയമോപദേശം നല്‍കിയ മുന്‍ എഎസ്ഐ സുന്ദരനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലെന്നുമാണു ഹര്‍ജിയിലെ വാദം. കോടതി പൊലീസിന്റെ വിശദീകരണം തേടി.
◼️സൈലന്റ് വാലിയില്‍ കാണാതായ വനംവകുപ്പ് വാച്ചര്‍ പി.പി രാജനെ കണ്ടെത്താന്‍ വനത്തില്‍ നടത്തിയിരുന്ന തെരച്ചില്‍ വനംവകുപ്പ് അവസാനിപ്പിച്ചു. രണ്ടാഴ്ച 150 ഓളം വനംവകുപ്പ് ജീവനക്കാരാണു തെരച്ചില്‍ നടത്തിയിരുന്നത്. തിരോധാനം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന് രാജനെ കുറിച്ച് ഇതുവരെ സൂചനകള്‍ ഒന്നും കിട്ടിയിട്ടില്ല.
◼️കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ പോലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കില്ല. കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം നല്‍കും.
◼️തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാന്‍ അനുമതി നല്‍കി. തത്കാലം രണ്ടു ബസുകളാണ് നല്‍കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാത്തതിനാലാണ് താത്കാലിക സംവിധാനമെന്ന് സ്ഥലത്തെ എംഎല്‍എകൂടിയായ മന്ത്രി ആന്റണി രാജു പറഞ്ഞു.
◼️കഴിഞ്ഞ ഒക്ടോബറിലെ പ്രളയത്തില്‍ പുഴയായി മാറിയ റോഡിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നില്‍ മുങ്ങിയ നിലയിലായ സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡ്രൈവര്‍ എസ് ജയദീപിനെ തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറെ ഏഴു മാസത്തിനുശേഷമാണ് തിരിച്ചെടുത്തത്. ഗുരുവായൂരിലേക്കു സ്ഥലം മാറ്റിയിട്ടുമുണ്ട്.
◼️വടശേരിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അടൂര്‍ സ്വദേശി ജയിന്‍ സോളമന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2015 ലാണു സംഭവം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.
◼️കലഞ്ഞൂരില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പിഡിപ്പിച്ച കേസില്‍ കരുനാഗപള്ളി സ്വദേശി ഉണ്ണികൃഷ്ണന് 60 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്.
◼️ഫെഡറല്‍ ബാങ്ക് ജൂനിയര്‍ മാനേജ്മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദംവരെ 60 ശതമാനം മാര്‍ക്കു നേടിയവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 58,500 രൂപ. അവസാന തീയതി മെയ് 23.
◼️തടി കുറയ്ക്കാന്‍ ശരീരത്തിലെ കൊഴുപ്പു നീക്കുന്ന ശസ്ത്രക്രിയക്കു വിധേയയായ കന്നട ടെലിവിഷന്‍ താരം ചേതന രാജ് അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് 21 കാരിയായ ചേതന മരിച്ചത്.
◼️ജ്ഞാന്‍വാപി മസ്ജിദ് സര്‍വ്വേ കമ്മീഷണര്‍ അജയ് മിശ്രയെ വാരാണസി കോടതി നീക്കം ചെയ്തു. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തെന്ന മുഖ്യ സര്‍വേ കമ്മീഷണറുടെ റിപ്പോര്‍ട്ടനുസരിച്ചാണു നടപടി. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു ദിവസം കൂടി കോടതി സാവകാശം നല്‍കി. ഇതേസമയം, മസ്ജിദില്‍ പ്രാര്‍ത്ഥന തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും.
◼️1993 ലെ ബോംബെ ഭീകരാക്രമണ കേസ് പ്രതികളായ നാലു പേര്‍ ഗുജറാത്തില്‍ പിടിയില്‍. അബൂബക്കര്‍, യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് പിടിയിലായത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോര്‍ട്ടുമായി ഇവര്‍ പിടിയിലാവുകയായിരുന്നു. ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു.
◼️ഡല്‍ഹിയില്‍ 40 കോടി രൂപ വിലവരുന്ന ആറേകാല്‍ കിലോ ഹെറോയിനുമായി രണ്ടുപേരെ പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. രാകേഷ് കുമാര്‍ എന്ന റോക്കി, നൈജീരിയന്‍ സ്വദേശിയായ ഒബുംമെനെ വാച്ചുകോ എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളില്‍ അംഗങ്ങളായവരാണ് പിടിയിലായത്.
◼️നാറ്റോയില്‍ അംഗത്വം തേടി കൂടുതല്‍ രാജ്യങ്ങള്‍. ഫിന്‍ലാന്റും സ്വീഡനുമാണ് അംഗത്വം തേടിയത്. റഷ്യയുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്റ്. ഫിന്‍ലന്‍ഡിലേക്കുള്ള വൈദ്യുതി വിതരണം റഷ്യന്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. യുക്രെയിന്‍ നാറ്റോ അംഗത്വം തേടിയതോടെയാണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ അംഗത്വത്തിനുള്ള ഇരു രാജ്യങ്ങളുടേയും ശ്രമത്തെ നാറ്റോ അംഗമായ തുര്‍ക്കി എതിര്‍ക്കുന്നുണ്ട്.
◼️മണ്ണു സംരക്ഷിക്കൂവെന്ന സന്ദേശവുമായി മോട്ടോര്‍ സൈക്കളില്‍ ഉലകം ചുറ്റുന്ന യോഗ ഗുരുവും ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് റിയാദില്‍ എത്തി. മാര്‍ച്ച് 21 ന് ലണ്ടനില്‍നിന്ന് ആരംഭിച്ച് 27 രാജ്യങ്ങളിലൂടെ 36,000 കിലോമീറ്റര്‍ മോട്ടോര്‍സൈക്കിളില്‍ നടത്തുന്ന സവാരിക്കിടയിലാണ് അദ്ദേഹം റിയാദിലെത്തിയത്. കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◼️യമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളായ യൂസുഫിനേയും യാസീനേയും റിയാദില്‍ വിജയകരമായി വേര്‍പ്പെടുത്തി. ഒരു വര്‍ഷമായി റിയാദിലെ ആശുപത്രിയില്‍ നിരന്തരമുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും ഒടുവില്‍ ഇന്നലെയാണ് വേര്‍പെടുത്തുന്ന ശസ്ത്രക്രിയ നടത്തിയത്.
◼️ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ മര്‍ദിച്ചതിനാണ് വിലക്ക്.
◼️ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുള്ള ഹൈദരാബാദ് പ്ലേ ഓഫിനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. 13-ല്‍ പത്തും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
◼️അമേരിക്കന്‍ കമ്പനിയെ ഏറ്റെടുക്കാനുള്ള വന്‍ നീക്കവുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ചെഗ് ഇന്‍കോര്‍പ്പറേറ്റ് അല്ലെങ്കില്‍ 2 യു ഇന്‍കോര്‍പ്പറേറ്റിനെ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ബൈജൂസിന്റെ അണിയറയില്‍ നടക്കുന്നത്. ഇതിന്റെ മുന്നോടിയായി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ചെഗ്, ലാന്‍ഹാം മേരിലാന്‍ഡ് ആസ്ഥാനമായുള്ള 2യു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടിന്റെ ആകെ മൂല്യം ഏകദേശം 2 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2.3 ബില്യണ്‍ ഡോളറാണ് ചെഗ്ഗിന്റെ വിപണി മൂല്യം. അതേസമയം 2 യുവിന്റെ വിപണി മൂല്യം 756 ദശലക്ഷം ഡോളറും മറ്റ് കടബാധ്യതകള്‍ ഒരു ബില്യണ്‍ ഡോളറുമാണ്. 22 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ മൂല്യം.
◼️കടം വാങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പിന്റെ ബാധ്യത, മാര്‍ച്ച് അവസാനത്തോടെ 2.2 ട്രില്യണ്‍ രൂപയാക്കി ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ക്യാപിറ്റലൈന്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍വര്‍ഷം 1.57 ട്രില്യണായിരുന്നു അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യത. ഒരു വര്‍ഷം കൊണ്ട് കടം 42 ശതമാനം ഉയര്‍ന്നു. ഗ്രൂപ്പിന്റെ ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മുന്‍വര്‍ഷത്തെ 2.02ല്‍ നിന്ന് 2.36ലേക്ക് ഡെബ്റ്റ്-ടു-ഇക്വിറ്റി അനുപാതം ഉയര്‍ന്നു. 2018-19 ഈ അനുപാതം 1.98 എന്ന നിലയിലായിരുന്നു. മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ കൈയ്യിലുള്ള പണവും ബാങ്ക് ബാലന്‍സും 26,989 കോടി രൂപയുടേതാണ്.
◼️കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം '777 ചാര്‍ലി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂണ്‍ 10 ന് തിയറ്ററുകളിലെത്തും. ധര്‍മ്മ എന്ന യുവാവുമായുള്ള ചാര്‍ലി എന്ന നായ്ക്കുട്ടിയുടെ സൗഹൃദവും ആത്മബന്ധവും കുസൃതികളും യാത്രയും ഇമോഷണല്‍ പശ്ചാത്തലമാക്കിയാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രമാണെങ്കിലും ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. രക്ഷിത് അവതരിപ്പിക്കുന്ന 'ധര്‍മ്മ'യും ഈ നായയും തമ്മില്‍ ഉടലെടുക്കുന്ന ഹൃദയബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി.
◼️നടന്‍ കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാളി'ന്റെ ടീസറെത്തി. ആദ്യ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രന്‍സും കൃഷ്ണ ശങ്കറും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, മുരളി ഗോപി, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, അസീം ജമാല്‍, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാ രഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന്‍ പി. മദനന്‍, പ്രജിത്ത് കെ. പുരുഷന്‍ എന്നിവര്‍ എഴുതുന്നു.
◼️രാജ്യത്ത് രണ്ട് പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി തുറന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ദില്ലി-എന്‍സിആര്‍ മേഖലയില്‍ ആണ് പുതിയ രണ്ട് ഔട്ട്ലെററുകള്‍ തുറന്നത്. ജിടികെ റോഡ്, ഇന്‍ഡസ്ട്രിയല്‍ റോഡ്, ആസാദ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന റെനോ ദില്ലി നോര്‍ത്ത്, സോനിപത്തിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന റെനോ സോനിപത് എന്നിവയാണ് ഈ പുതിയ ഡീലര്‍ഷിപ്പുകള്‍. ഈ രണ്ട് ഡീലര്‍ഷിപ്പുകളും തുറന്നതോടെ, റോനയുടെ പാന്‍-ഇന്ത്യ നെറ്റ്വര്‍ക്കിന് ഇപ്പോള്‍ 500-ലധികം വില്‍പ്പന കേന്ദ്രങ്ങളും 530ല്‍ അധികം സേവന ടച്ച് പോയിന്റുകളും ഉണ്ട്. അതില്‍ രാജ്യത്തുടനീളമുള്ള 250ല്‍ അധികം വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സും വൌലൈറ്റ് ലൊക്കേഷനുകളും ഉള്‍പ്പെടുന്നു.
◼️മാനവരാശി അഭിമുഖീകരിക്കുന്ന വ്യത്യസ്തവും എന്നും പ്രസക്തവും സുപ്രധാനവുമായ ചില അടിസ്ഥാനവിഷയങ്ങളെ സംബന്ധിച്ച ലേഖനങ്ങള്‍. പ്രാചീനവും നവീനവുമായ വിജ്ഞാനങ്ങളെയും പൗരസ്ത്യവും പാശ്ചാത്യവുമായ ദര്‍ശനങ്ങളെയും തന്റേതായ രീതിയില്‍ സമന്വയിപ്പിച്ചു വീക്ഷിക്കുന്ന ഒരു ചിന്തകനെ ഈ ലേഖനങ്ങളില്‍ കാണാം. 'ദിശാബോധത്തിന്റെ ദര്‍ശനം'. പി പരമേശ്വരന്‍. മാതൃഭൂമി ബുക്സ്. വില വില 285 രൂപ.
◼️കോവിഡ് വ്യാപനത്തിന്റെ നാളുകളില്‍ നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം പരമാവധി കുറയ്ക്കാന്‍ എല്ലാവരും വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്ന കറന്‍സി നോട്ടുകളിലൂടെ വൈറസ് പകരാമെന്ന ഉത്കണ്ഠയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ ഭീതിക്ക് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ബ്രിഗ്ഹാം യങ് സര്‍വകലാശാലയിലെ ഗവേഷകര്‍. കറന്‍സി നോട്ടുകളില്‍ നിക്ഷേപിക്കപ്പെട്ട് വെറും അര മണിക്കൂര്‍ കഴിഞ്ഞ് പരിശോധിച്ചാല്‍ പോലും വൈറസിന്റെ സാന്നിധ്യം ഇതില്‍ കണ്ടെത്താനാകുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒരു അമേരിക്കന്‍ ഡോളര്‍ ബില്‍, ക്വാര്‍ട്ടര്‍, പെന്നി, ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ സാര്‍സ് കോവ്-2 വൈറസ് നിക്ഷേപിച്ച ശേഷമാണ് പഠനം നടത്തിയത്. ഈ കറന്‍സിയും നാണയത്തുട്ടുകളും കാര്‍ഡുകളും അര മണിക്കൂര്‍, നാലു മണിക്കൂര്‍, 24 മണിക്കൂര്‍, 48 മണിക്കൂര്‍ എന്നിങ്ങനെ വ്യത്യസ്ത കാലയളവിനു ശേഷം വൈറസിനായി സാംപിള്‍ പരിശോധന നടത്തി. അരമണിക്കൂര്‍ കഴിയുമ്പോള്‍ കറന്‍സി നോട്ടിലെ വൈറസ് സാന്നിധ്യം 99.9993 ശതമാനം കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. 24 മണിക്കൂറും 48 മണിക്കൂറും കഴിയുമ്പോള്‍ സജീവമായ വൈറസിനെ നോട്ടില്‍ കണ്ടെത്താന്‍ തന്നെ സാധിക്കുന്നില്ല. അതേ സമയം ക്രെഡിറ്റ് കാര്‍ഡിലെ വൈറസ് സാന്നിധ്യം അരമണിക്കൂര്‍ കഴിയുമ്പോള്‍ 90 ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ. നാണയത്തുട്ടുകളിലും കാര്‍ഡുകള്‍ക്ക് സമാനമായ രീതിയിലാണ് വൈറസിന്റെ സാന്നിധ്യം കുറഞ്ഞത്. നോട്ട് മാറ്റി കാര്‍ഡ് ഉപയോഗം വ്യാപകമാക്കുന്നത് പോലെയുള്ള നിരവധി തീരുമാനങ്ങള്‍ കൃത്യമായ ഡേറ്റയുടെ പിന്‍ബലത്തോടെയല്ലാതെ ജനങ്ങള്‍ സ്വീകരിച്ചത് ഈ മഹാമാരിക്കാലത്താണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബ്രിഗ്ഹാം യങ് സര്‍വകലാശാലയിലെ റിച്ചാര്‍ഡ് റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി.
*ശുഭദിനം*
*കവിത കണ്ണന്‍*
1952 ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്താണ് വെങ്കി രാമകൃഷ്ണന്‍ ജനിച്ചത്. പഠനത്തില്‍ വളരെ സമര്‍ത്ഥനായിരുന്നു വെങ്കിട്ടരാമന്‍. 1971 ല്‍ ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിക്‌സില്‍ ബിരുദം. 1976 ല്‍ യുഎസിലെ ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി എച്ച് ഡി. ഫിസിക്‌സില്‍ ഇത്രയേറെ പടവുകള്‍ കയറിപ്പോയ ഒരാള്‍ ആ രംഗത്ത് ഉന്നതഗവേഷണത്തിനോ ജോലിക്കോ ശ്രമിക്കുകയാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം 1976-78 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡിയാഗോയില്‍ നിന്ന് ബയോളജില്‍ ബിരുദാനന്തര ബിരുദം നേടുകയാണ് ചെയ്തത്.. ഇയാള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് എല്ലാവരും പറഞ്ഞു. ഒരു കമ്പനിയുടെ സിഇഒ ആയിരുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ ജീവനക്കാരനായി താഴോട്ടിറങ്ങിവന്നതിന് തുല്യമായാണ് പലരും അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ വിലയിരുത്തിയത്. പഠിച്ച വിഷയത്തില്‍ നിന്നും ഒരു ചുവട് മാറ്റം. പക്ഷേ, വെങ്കിട്ടരാമന് തന്റെ വഴികളില്‍ യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ബയോളജിയിലെ പിജി കഴിഞ്ഞ് അദ്ദേഹം ബയോകെമിസ്ട്രിയിലെ പുതുവഴികള്‍ തേടി. 1978-82 കാലയളവില്‍ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം പ്രവൃത്തിച്ചു. വൈകിവന്ന താല്‍പര്യത്തെ അദ്ദേഹം ഫലപ്രദമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. ഈ യാത്ര അദ്ദേഹത്തെ കൊണ്ടെത്തിച്ചത് നൊബെല്‍ സമ്മാനത്തിലേക്കാണ്. അമേരിക്കന്‍ ബയോഫിസ്റ്റും ബയോകെമിസ്റ്റുമായ തോമസ് സ്റ്റെയിന്‍സന്‍, ഇസ്രയേലി പ്രോട്ടീന്‍ ക്രിസ്റ്റോഗ്രഫര്‍ അദ യൂനാത് എന്നിവര്‍ക്കൊപ്പം 2009 ല്‍ അദ്ദേഹം നൊബെല്‍ സമ്മാനത്തിന് അര്‍ഹനായത്. വളരെ വ്യത്യസ്തകള്‍ നിറഞ്ഞതാണ് പ്രൊഫ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അഥവാ വെങ്കി രാമകൃഷ്ണന്റെ ജീവിതം. ലോകമെങ്ങും അദ്ദേഹം അറിയപ്പെടുന്നത് മോളിക്കുലാര്‍ ബയോളജിസ്റ്റായിട്ടാണ്, അദ്ദേഹത്തിന്റെ അടിസ്ഥാന പഠനം ഫിസിക്‌സിലും, നൊബേല്‍ ലഭിച്ചത് കെമിസ്ട്രിയിലുമായിരുന്നു നമുക്ക് ജീവിത്തിന്റെ ഒരു ഘട്ടമെത്തുമ്പോഴാണ് തന്റെ വഴി ഇതല്ല എന്ന് തിരിച്ചറിയുക. അതില്‍ എത്ര പേര്‍ ആ പുതുവഴി തിരിഞ്ഞെടുക്കാറുണ്ട്, അഥവാ തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചാല്‍ തന്നെ പലതും തടസ്സമായി വരികയും ചെയ്യും. വിഭിന്നമായ വഴികളിലേക്ക് തന്റെ ജീവിതത്തെ തിരിച്ചുവിടാന്‍ അസാമാന്യമായ മനോധൈര്യവും ആത്മവിശ്വാസവും വേണം. വഴിമാറ്റത്തിനും ജീവിത്തിലെ വഴിത്തിരിവിനും ഏത് പ്രായത്തിലും അവസരമുണ്ട്. അതിനുള്ള മനോധൈര്യവും ആത്മവിശ്വാസവും കഠിനാധ്വാനവും നമുക്ക് നേടാന്‍ കഴിഞ്ഞാല്‍ മാത്രം മതി - ശുഭദിനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ