ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ന് പറഞ്ഞു വരുന്നത് ഒന്ന് രണ്ടും കോടികൾ വില വരുന്ന കാറിനെ കുറിച്ചല്ല 1000 കോടിയിലധികം വിലയുള്ള ഒരു കാറിനെ കുറിച്ചാണ്. എന്നാൽ ആ വിലയ്ക്ക് വിമാനം വാങ്ങിയാൽ പോരെ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ആർഎം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 135 ദശലക്ഷം യൂറോ അതായത് 1108 കോടി രൂപയ്ക്ക് കാർ വിറ്റുപോയത്. 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ഇത്ര വില ലഭിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ കാറിന് ഉള്ളത് എന്ന് തിരയുകയാണ് ആളുകൾ. ഒന്ന് ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു.
രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കി. ബെൻസിന്റെ ചീഫ് എൻജിനീയറായ റുഡോൾഫ് ഉലെൻഹോട്ട് ആണ് മെഴ്സിഡീസ് ബെൻസ് മോട്ടർറേസിങ് ഡിപ്പാർട്ട്മെന്റിന് വേണ്ടി ഈ വാഹനം രൂപകൽപന ചെയ്തത്.
പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് ഇന്ന് ആ കാർ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമാണിത്. ലേലത്തില്‍ ലഭിച്ച തുക മെഴ്സിഡീസ് ബെന്‍സ് ഫണ്ടിലേക്കാണ് പോകുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രത്യേക സന്ദർഭങ്ങളിൽ വാഹനം ബെൻസ് മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കും എന്ന നിബന്ധനയോടെയാണ് വാഹനം ഉടമയ്ക്ക് കൈമാറിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ