ദേശീയപാത കൂരിയാട് പുതിയതായി നിർമ്മിച്ച റോഡ് ഇടിഞ്ഞു. മണ്ണിട്ട് ഉയർത്തിയ പുതിയ റോഡ് ആണ് താഴോട്ട് ഇടിഞ്ഞിരിക്കുന്നത്. ഇതിന് താഴെയുള്ള സർവീസ് റോഡിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ സർവീസ് സ്റ്റേഷൻ്റെ ഭാഗത്തുള്ള റോഡിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. വയലിലേക്ക് വരെ ഇതിൻറെ ആഘാതം ഉണ്ടായിട്ടുണ്ട്. വയലിലെ മണ്ണ് ഇളകിയ നിലയിലാണ്. വയലിനോട് ചേർന്നുള്ള സൈഡ് ഭിത്തിയും ഇടിഞ്ഞു. ഏതാനും വാഹനങ്ങൾ റോഡിൽ കുടുങ്ങിയിട്ടുണ്ട്.
വലിയ അപകടമാണ് ഒഴിവായിട്ടുള്ളത്. അപകട സമയത്ത് ഈ ഭാഗത്ത് വാഹനങ്ങളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി എന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കൂരിയാട് നിലംപൊത്തിയത് അശാസ്ത്രീയതയുടെ കൂമ്പാരം; NHAI ഉണരുമോ?
വേങ്ങര: കൂരിയാട് ദേശീയപാതയിൽ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം സംസ്ഥാനത്ത് ദേശീയപാത 66 ൻ്റെ നിർമ്മാണത്തിലെ അപാകതകളുടെയും സുരക്ഷാ വീഴ്ചകളുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. പുതിയ ഹൈവേയുടെ പല ഭാഗങ്ങളിലും മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നത് സാധാരണ കാഴ്ചയാണ്. ഇത് മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
കൂരിയാട്ടെ ദുരന്തത്തിന് മുൻപ് തന്നെ, ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ ഡ്രെയിനേജ് സംവിധാനമില്ലാത്തതും, നിലവിലുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് ഇതിന് പ്രധാന കാരണം. മഴക്കാലത്ത് റോഡുകളിൽ വെള്ളം നിറഞ്ഞൊഴുകുന്നത് വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടാനും, മറ്റു അപകടങ്ങൾക്കും വഴിവെക്കുന്നു.
നാട്ടുകാർ പലതവണ ഈ പ്രശ്നം നാഷണൽ ഹൈവേ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂരിയാട്ടെ സർവീസ് റോഡ് ഇടിഞ്ഞുവീണ സംഭവം, അധികൃതരുടെ അലംഭാവത്തിൻ്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മതിയായ മുന്നൊരുക്കങ്ങളോ, സുരക്ഷാ പരിശോധനകളോ നടത്താതെ പോയതാണ് ഈ ദുരന്തത്തിന് കാരണം. ഇനി മേലിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയപാതയിലെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുകയും, കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ദേശീയപാത 66 ൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോഴേക്കും യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.
യാത്രക്കാർ ശ്രദ്ധിക്കുക; കൂരിയാട് ദേശീയ പാതയിലെ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു
*തിരൂരങ്ങാടി:* കൂരിയാട് ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വി കെ പടിയിൽ നിന്നും തിരിഞ്ഞ് മമ്പുറം കക്കാട് വഴി തൃശൂരിലേക്ക് യാത്ര തുടരുക. നിലവിൽ തൃശ്ശൂർ ഭാഗത്തേക്ക് ദേശീയപാത കൂരിയാട് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല.
നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. റോഡിലൂടെ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കെയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്.
കോഴിക്കോട് - തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം.
കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍ പെട്ടത്. മണ്ണിടിഞ്ഞ ഭാഗത്തെ റോഡുകളിലും പാടശേഖരത്തിലും ഉൾപ്പെടെ വലിയ രീതിയിൽ വിള്ളൽ അനുഭവപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ