ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ


പ്രഭാത വാർത്തകൾ

   2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20
                   ➖➖➖
◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.  

◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതിനു പിറകേ അറസ്റ്റു ചെയ്തല്ലോയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് രാത്രി ജാമ്യം അനുവദിച്ചത്.

◼️വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. നിരോധിക്കപ്പെട്ട പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭയും ലോക്സഭയും ഇന്നലെ പിരിഞ്ഞു. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ക്ഷുഭിതനായി. പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

◼️ജിഎസ്ടി നിരക്കു വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 27 ന് ജില്ലാ കളക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. അരി അടക്കമുള്ള ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

◼️മുന്‍കൂട്ടി പാക്ക് ചെയ്തു വരുന്ന അരി, ഗോതമ്പ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്കാണ് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അരി, ഗോതമ്പ്, ചോളം, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ഓട്‌സ്, ആട്ട മാവ്, റവ, തൈര്, ലസി തുടങ്ങിയവ ചില്ലറയായി തൂക്കി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടതില്ലെന്നും  ധനമന്ത്രി പറഞ്ഞു.

◼️കേരളത്തില്‍ ചെറിയ വ്യാപാര സ്ഥാപനങ്ങളിലും കുടുംബശ്രീ യൂണിറ്റുകളിലും പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും നികുതി ബാധകമാക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

◼️സ്വര്‍ണകടത്തുകേസിലെ സി.ബി.ഐ അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയില്‍  വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വര്‍ണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

◼️മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ  വെളിപ്പെടുത്തലുകള്‍ക്കു പിറകേ, സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകള്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യുരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജിലെ ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. കോളജ് ശുചീകരണ ജീവനക്കാരായ ആയൂര്‍ സ്വദേശികളായ എസ് മറിയാമ്മ, കെ  മറിയാമ്മ, സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്.

◼️നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് എന്‍ടിഎ. അന്വേഷണ സമിതി കൊല്ലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

◼️വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കും കേരള പൊലീസിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും സ്വീകരിച്ച നടപടികള്‍ മൂന്ന് ദിവസത്തിനകം വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

◼️നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍കൂടി പരാതി നല്‍കി. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

◼️ആറു മാസത്തെ നികുതിയായ നാല്‍പതിനായിരം രൂപ അടച്ചില്ലെന്ന് ആരോപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് സംസ്ഥാന ഗതാഗത വകുപ്പ് കസ്റ്റഡിയിലെടുത്തു. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയ്ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ പണി തുടങ്ങിയെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം.

◼️'ലോകത്തിനു മുകളില്‍ ഉയരങ്ങളില്‍ പറക്കുന്നു' വെന്ന് ഇ.പി. ജയരാജനു ഇന്‍ഡിഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.  പറക്കുന്ന വിമാനത്തെ നോക്കി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇന്‍ഡിഗോ മറുപടി നല്‍കിയത്. താനിനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ പോകില്ലെന്നും ട്രെയിനില്‍ പോകുമെന്നും ഇപി പറഞ്ഞിരുന്നു.  

◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇടപെട്ട ഇ.പി. ജയരാജനെ വിലക്കിയ നടപടി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം. എ.എം.ആരിഫ് എംപിയാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കു നിവേദനം നല്‍കിയത്.

◼️ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്റെ 13-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.കെ. കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍. ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍ഗ കൃഷ്ണ മികച്ച നടിയായി.

◼️മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസില്‍ കെ.എസ് ശബരീനാഥന് ജാമ്യം നല്‍കിയ വഞ്ചിയൂര്‍ കോടതിക്കു മുന്നില്‍ സിപിഎം- ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ടുകൂട്ടരും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയായി. കോടതി പരിസരത്ത് വന്‍ പൊലീസ് സംഘം എത്തിയാണ് ഇരുവിഭാഗത്തേയും ഒഴിവാക്കിയത്.

◼️കെ.എസ്. ശബരീനാഥന് ജാമ്യം അനുവദിച്ച കോടതി നടപടി മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശബരീനാഥനെ ജയിലില്‍ അടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്നും അതാണു തകര്‍ന്നതെന്നും സതീശന്‍ ആരോപിച്ചു.

◼️യൂത്ത് കോണ്‍ഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുന്‍ എംഎല്‍എ കെ.എസ് ശബരിനാഥന്‍. സംഘടനയെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ യൂത്ത് കോണ്‍ഗ്രസുകാരല്ല. സംഘടനാ തലത്തില്‍ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥന്‍ വിശദീകരിച്ചു.

◼️ശബരിനാഥനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ വിമാനത്തില്‍ കൂടുതല്‍ ഗുരുതരമായ കുറ്റം ചെയ്ത ഇ പി ജയരാജനെതിരേ കേസ് എടുത്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അറസ്റ്റ് നിയമ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

◼️മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്താല്‍ വധശ്രമക്കേസെടുക്കുന്ന പോലീസ് എത്ര പേര്‍ക്കെതിരേ വധശ്രമക്കേസെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥനെ അറസ്റ്റു ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നും ഷാഫി കുറ്റപ്പെടുത്തി.

◼️തമിഴ്നാട്ടില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാര്‍, സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിന്‍ എന്നിവരെയാണ് ധര്‍മ്മപുരിയിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിര്‍മാണ കരാര്‍ ലഭിക്കാന്‍ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് മൊഴി.

◼️രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടംഗ ആനക്കൊമ്പ് കടത്തുസംഘം തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുല്‍ റഷീദ്, തൃശൂര്‍ സ്വദേശി സിബിന്‍ തോമസ് എന്നിവരാണ് സംഘത്തിലെ മലയാളികള്‍. കാരയ്ക്കല്‍, മധുര, കൊടൈക്കനാല്‍, ഡിണ്ടിഗല്‍ സ്വദേശികളാണ് മറ്റു പ്രതികള്‍. രണ്ട് ആനക്കൊമ്പും നാടന്‍ തോക്കും ഇവരില്‍ നിന്ന് പിടികൂടി.

◼️പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റംല ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തു.

◼️അരിയും ഗോതമ്പും അടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും  ജി.എസ്.ടി  ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

◼️ബിജെപി നേതാവ് പി.കെ കൃഷ്ണദാസിനെതിരെയുള്ള കോടതി അലക്ഷ്യ കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. ഭരണഘടന തിരുത്തണമെന്ന ഫേസ്ബുക്ക് കുറിപ്പില്‍ സുപ്രീംകോടതി ചീഫ്  ജസ്റ്റിസിന്റെ പേരില്‍ കളവ് പറഞ്ഞെന്ന് ആരോപിച്ചാണ് സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടന്‍ കോടതിയെ സമീപിച്ചത്.

◼️പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയയെ കാണാതായ കേസില്‍ സിബിഐ കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജെസ്‌നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

◼️കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശശിധരന്‍ രാജിവച്ചു. സ്വിഫ്റ്റ് കേസ് തോറ്റതിന് പിന്നാലെ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വൈസ് പ്രസിഡന്റായി തരം താഴ്ത്തിയിരുന്നു.

◼️അരൂരില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കള്‍ പിടിയില്‍. 11 ലക്ഷം വിലവരുന്ന 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. തമിഴ്‌നാട് നീലഗിരി എരുമാട് സ്റ്റെഫിന്‍ (25), കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍ (27),  കണ്ണൂര്‍ സ്വദേശി അഖില്‍ 25) എന്നിവരാണ് പിടിയിലായത്.

◼️പട്ടാമ്പി പാലത്തില്‍നിന്നു ഭാരതപ്പുഴയിലേക്കു ചാടിയ യുവതി ആത്മഹത്യ ചെയ്തത് എന്തിനെന്നു കണ്ടെത്താന്‍ പോലീസ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നു. കൊപ്പം ആമയൂര്‍ സ്വദേശി രേഷ്മയുടെ മൃതദേഹം ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. പട്ടാമ്പി പാലത്തിനരികെ രേഷ്മ ഉപേക്ഷിച്ച ബാഗില്‍നിന്നാണു ഫോണ്‍ കിട്ടിയത്.

◼️രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മലയാളി അത്ലറ്റ് പി.ടി  ഉഷ ഡല്‍ഹിയിലെത്തി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

◼️പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരേ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കേന്ദ്രമന്ത്രിയെ കാണും. നിയമപോരാട്ടവും നടത്തും. കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ 46,832 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എയുടെ മൊത്തം വിസ്തൃതിയില്‍ 20,668 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കര്‍ണാടകയിലാണ്.

◼️തമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സേലം ഡിഐജി പ്രവീണ്‍ കുമാര്‍ അഭിനപ് നേതൃത്വം നല്‍കും. കള്ളാക്കുറിച്ചി ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും മാറ്റി. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

◼️ലഖ്നൗവില്‍ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഒരു തരത്തിലുളള പ്രതിഷേധങ്ങളും അനുവദിക്കില്ല. യോഗി വ്യക്തമാക്കി.

◼️രൂപയുടെ ഡോളര്‍ വിനിമയ നിരക്ക് 80 കടന്നതിനു പ്രധാന കാരണം യുക്രെയിനിലെ റഷ്യന്‍ അധിനിവേശംമൂലം ഭക്ഷ്യ, എണ്ണ ഉല്‍പന്നങ്ങള്‍ക്കുണ്ടായ വിലവര്‍ധന. ഇതുമൂലം അമേരിക്കയില്‍ ഉണ്ടായ പണപ്പെരുപ്പവും അമേരിക്ക നടപ്പാക്കിയ പലിശ വര്‍ധനയുമാണ് രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായത്. ഇതിന്റെ പ്രത്യാഘാതമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളില്‍ പണപ്പെരുപ്പവും പലിശ വര്‍ധനയും ഉണ്ടാകും.

◼️നബി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അടുത്ത മാസം 10 വരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീംകോടതി. നുപുര്‍ ശര്‍മയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യത്തിലാണ് നോട്ടീസയച്ചത്.

◼️ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം അടക്കം കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാര്‍ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

◼️ചരക്കു സേവന നികുതി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 35,266 കോടി രൂപയാണെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് 17,668 കോടി രൂപ നല്‍കാനുണ്ട്.

◼️കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം പങ്കുവച്ചതിന് ചലച്ചിത്ര നിര്‍മ്മാതാവ് അവിനാഷ് ദാസിനെ അറസ്റ്റു ചെയ്തു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മുംബൈയില്‍നിന്നാണ് അവിനാഷ് ദാസിനെ കസ്റ്റഡിയിലെടുത്തത്. ത്രിവര്‍ണ്ണ വസ്ത്രം ധരിച്ച സ്ത്രീയുടെ ആക്ഷേപകരമായ ചിത്രവും ഇയാള്‍ പങ്കുവെച്ചിരുന്നു.

◼️ഗര്‍ഭിണിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതിയായ അരുണാചല്‍ പ്രദേശ് ബിജെപി എംഎല്‍എ ലോകം തസാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

◼️ഫൈവ് ജി സ്പെക്ട്രം ലേലത്തിനായി ശതകോടീശ്വരന്‍ മുകേഷ് അംബാനി അംബാനി കെട്ടിവെച്ചത് 14,000 കോടി രൂപ. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ആണ് ഏറ്റവും കൂടുതല്‍ തുക മുടക്കി കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള സ്പെക്ട്രം കൈവശപ്പെടുത്തുന്നത്. ടെലികോം രംഗത്തേക്ക് പ്രവേശനത്തിന് ഒരുങ്ങുന്ന അദാനി  ഗ്രൂപ്പ് 100 കോടിയാണ് കെട്ടിവെച്ചത്. നാലേകാല്‍ ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണു ലേലം ചെയ്യുന്നത്.

◼️പ്രശസ്ത സിനിമാ സംവിധായകന്‍ ജാഫര്‍ പനാഹിയെ ഇറാന്‍ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ജാഫര്‍ പനാഹിക്ക് ആറു വര്‍ഷത്തേക്കു ജയില്‍ ശിക്ഷ വിധിച്ചു. 2010 ല്‍ ഭരണകൂടത്തിന് എതിരെ പ്രതികരിച്ചതിന് ജാഫര്‍ പനാഹിയെ ആറു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

◼️നാസ വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്‌കോപ്പായ ജെയിംസ് വെബ്ബ് ഛിന്ന ഗ്രഹവുമായി കൂട്ടിയിടിച്ച്  കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണു ജെയിംസ് വെബ് അയച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ബഹിരാകാശത്തെ അപകടം.

◼️ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്ന് പിന്മാറിയതിന് ഇലോണ്‍ മസ്‌ക്കിനെതിരെ നല്‍കിയ കേസിന്റെ വിചാരണ ഒക്ടോബറില്‍ നടക്കും. വിചാരണ അടുത്ത വര്‍ഷത്തേക്കു മാറ്റണമെന്ന മസ്‌ക്കിന്റെ ആവശ്യം ഡെലവെയര്‍ കോടതി തള്ളി.

◼️ഒമാനില്‍ 158 കിലോഗ്രാം ഹാഷിഷും 2,300 സൈക്കോട്രോപിക് ഗുളികകളും കഞ്ചാവും കറുപ്പും ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

◼️രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നു നരീന്ദര്‍ ബത്ര രാജിവച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനവും  രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗത്വവും രാജിവച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണു രാജിയെന്നാണു വിശദീകരണം.

◼️2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് 2023-ല്‍ നടത്താന്‍ തീരുമാനമായി. 2022-ല്‍ വേദിയായി തിരഞ്ഞെടുത്ത ചൈന തന്നെ 2023-ല്‍ ഏഷ്യന്‍ ഗെയിംസിന് വേദിയാകും. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യമറിയിച്ചത്. 2023 സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.

◼️ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം.

◼️ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഒപ്പോ റെനോ 8, 8 പ്രോ എന്നീ രണ്ട് പുതിയ സ്മാര്‍ട് ഫോണുകളാണ് റെനോ സീരീസില്‍ പുറത്തിറക്കിയത്. രണ്ട് വകഭേദങ്ങളും സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രഫിയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രോ മോഡല്‍ മാരിസിലിക്കണ്‍ എക്സ് പ്രോസസറുമായാണ് വരുന്നത്. രണ്ട് സ്മാര്‍ട് ഫോണുകള്‍ക്കും ഒരു സ്റ്റോറേജ് ഓപ്ഷനും രണ്ട് കളര്‍ വേരിയന്റുകളുമുണ്ട്. ഒപ്പോ റെനോ 8ന്റെ സിംഗിള്‍ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില, അതേസമയം പ്രോ മോഡലിന് 12ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില.

◼️ടെക്നോ സ്പാര്‍ക് 9 ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിലാണ് ടെക്നോ സ്പാര്‍ക് 9 വരുന്നത്. 11 ജിബി വരെ റാം പിന്തുണയോടെ വരുന്ന 10,000 രൂപയില്‍ താഴെ വിലയുള്ള ആദ്യ സ്മാര്‍ട് ഫോണാണ് ടെക്നോ സ്പാര്‍ക് 9. ഇന്‍ഫിനിറ്റി ബ്ലാക്ക്, സ്‌കൈ മിറര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുുതിയ ഫോണ്‍ വരുന്നത്. ടെക്നോ സ്പാര്‍ക് 9 ജൂലൈ 23 ന് ആമസോണില്‍ വില്‍പനയ്‌ക്കെത്തും.

◼️30 വര്‍ഷങ്ങള്‍ക്കുശേഷം എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയുമായാണ് ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞ് എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മണ്ണും നിറഞ്ഞേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ്. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ നായിക. 22ന് തിയറ്ററുകളിലെത്തും.

◼️വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 19 വണ്‍ എ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആഖ്യാനം ലളിതമായിരിക്കുമ്പോഴും ഗൌരവമേറിയ ഒരു ഉള്ളടക്കം പറയുന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇന്ദ്രജിത്ത് സുകുമാരനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

◼️പുതുതായി പുറത്തിറക്കിയ സുസുക്കി കാറ്റാന ഇന്ത്യന്‍ വിപണിയിലെ ഡീലര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. സിബിയു റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന ലിറ്റര്‍-ക്ലാസ് മോഡലിന് 13.61 ലക്ഷം രൂപയാണ് ദില്ലി എക്സ്-ഷോറൂം, വില. ഇന്ത്യന്‍ വിപണിയില്‍, സുസുക്കി കറ്റാന ബിഎംഡബ്ല്യു എസ്1000 എക്സആര്‍, കാവസാക്കി നിഞ്ച 1000 എസ്എക്സ് എന്നിവയ്ക്ക് എതിരാളികളാണ്. മെക്കാനിക്കല്‍ സ്പെസിഫിക്കേഷനുകളില്‍ 149 ബിഎച്ച്പിയും 106 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 999സിസി, ഇന്‍ലൈന്‍-ഫോര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടുന്നു. മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍ എന്നീ രണ്ട് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ് .

◼️ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തില്‍ വിശിഷ്ട കലയായി പുനര്‍ജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിന്‍പറ്റാതെ, എന്നും സ്വകീയ രചനാവഴികള്‍ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകള്‍ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉള്‍വെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. 'ചെങ്കിസ്ഖാന്റെ കുതിരകള്‍'. ഡിസി ബുക്സ്. വില 180 രൂപ.

◼️നമുക്ക് അവശ്യം വേണ്ടുന്ന ചില വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ തീര്‍ക്കുന്നത്. പലവിധത്തിലുള്ള പോഷകങ്ങളും നഖങ്ങളുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇതില്‍ ചിലവയുടെ കുറവാണ് വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്. പ്രധാനമായും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവാണ് ഇതിലേക്ക് നയിക്കുന്നതത്രേ. അതിനാല്‍ തന്നെ ഇവയാല്‍ സമ്പന്നമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണം. മുട്ട, മത്സ്യം, നട്ട്സ്, സീഡ്സ്, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിന്നാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. എള്ള്, റാഗി, പാലുത്പന്നങ്ങള്‍ എന്നിവയെല്ലാം കാത്സ്യത്താല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിലൂടെ നഖത്തിലുണ്ടാകുന്ന വെളുത്ത കുത്തുകള്‍ പരിഹരിക്കാന്‍ സാധ്യമാണ്. വൈറ്റമിനുകളുടെയും ധാതുക്കളുടെയും പതിവായി നഖം കടിക്കുന്നത്, നഖങ്ങള്‍ ശുചിയായി സൂക്ഷിക്കാത്തത്, പരുക്ക്, യോജിക്കാത്ത ചെരുപ്പ് പതിവായി ഉപയോഗിക്കുന്നത്, നഖങ്ങള്‍ക്ക് നിരന്തരം സമ്മര്‍ദ്ദ നല്‍കുന്നത് എന്നീ കാര്യങ്ങളും നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ വരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ മെറ്റലുകള്‍ പതിവായി നഖങ്ങളില്‍ പുരളുന്നതും നഖത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാകും. വ്യാവസായികമേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് കൂടുതലും ഇങ്ങനെ സംഭവിക്കുന്നത്. അയേണ്‍ കുറവ്, വിളര്‍ച്ച, ലിവര്‍ സിറോസിസ്, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പ്രോട്ടീന്‍ ദഹിക്കാതെ വരുന്ന അവസ്ഥ, സിങ്ക് കുറവ്, ഹൈപ്പര്‍ തൈറയോ്ഡിസം, സോറിയാസിസ്, എക്സീമ തുടങ്ങി പല രോഗങ്ങളുള്ളവരിലും ഇങ്ങനെ കാണാറുണ്ട്. എങ്കിലും പൊതുവില്‍ വൈറ്റമിന്‍- ധാതുക്കള്‍ എന്നിവയുടെ കുറവാണ് നഖങ്ങളില്‍ വെളുത്ത കുത്തുകള്‍ക്ക് കാരണമാകുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അലഹബാദിലുള്ള പ്രയാഗ് രാജിലെ ഒരു സാധാരണ കുടുംബത്തിലാണ് അലക് ജനിച്ചത്.  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 8-ാം ക്ലാസ്സ് മുതല്‍ കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്താണ് തന്റെ ചിലവിനുളള തുക അലക് കണ്ടെത്തിയിരുന്നത്.  അലഹബാദിലുള്ള എന്‍ജീനീയറിങ്ങ് കോളേജില്‍ പഠനം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം അയാള്‍ക്ക് പഠനം തുടരാന്‍ ആയില്ല. പിന്നീട് പട്ടണത്തിലുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായി ജോലി നേടി. 5000 രൂപയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം.  2014 ല്‍ അലക് പഠനവുമായി ബന്ധപ്പെട്ട് ഒരു യുടൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുത്തു നല്‍കുക. 2016 ല്‍ 4000 സബ്‌സ്‌ക്രൈബര്‍ ആയിരുന്ന ഈ യൂടൂബ് ചാനല്‍ 2019 ആയപ്പോഴേക്കും 20 ലക്ഷം സബ്‌സ്‌ക്രൈബര്‍ ആയി ഉയര്‍ന്നു. Edutec മാതൃകയില്‍ തുടങ്ങിയ ചാനലിന് ധാരാളം ആരാധകരുണ്ടായി.  ഏതൊരു സാധാരണക്കാരനും താങ്ങാവുന്ന ഫീസ് ആയിരുന്നു അലകിന്റെ ഓണ്‍ലൈന്‍ ട്യൂഷന് ഉണ്ടായിരുന്നത്.  IIT, JEE, NEET തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പോലും ചെറിയൊരു തുകമാത്രമേ ഫീസായി ഈടാക്കിയിരുന്നുള്ളൂ.  പക്ഷേ, എത്ര ചെറിയ ഫീസ് ആയിരുന്നാലും ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ അലക് തയ്യാറായിരുന്നില്ല.  മറ്റുളള എഡ്യുടെക് ചാനലുകള്‍ കോടികള്‍ മുടക്കി പരസ്യം ചെയ്യുമ്പോഴും പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും മൗത്ത് പബ്ലിസിറ്റിവഴി അലകും അലകിന്റെ യുട്യൂബ് ചാനലും ഓരോ വിദ്യാര്‍ത്ഥികളുടേയും പ്രിയപ്പെട്ട ട്യൂഷന്‍ ചാനലായി മാറിക്കൊണ്ടേയിരുന്നു.  2020 ആയപ്പോള്‍ ഒരു ആപ്പും ഇവര്‍ പുറത്തിറക്കി.  അങ്ങനെ ഫിസിക്‌സ് വാല എന്ന യുട്യൂബ് ചാനലും ആപ്പും 101-ാമത്തെ യൂണികോണ്‍ പദവി നേടി.  7500 കോടി വാല്യുവിന് മുകളില്‍ ഒരു കമ്പനി എത്തുമ്പോഴാണ് യൂണികോണ്‍ പദവി നേടുക  അധ്യാപനം എന്ന തന്റെ ഇഷ്ടത്തെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനും ഓരോ വിദ്യാര്‍ത്ഥിയും മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കാനുമുള്ള അലകിന്റെ ശ്രമമാണ് ഫിസിക്‌സ് വാലയുടെ വിജയം.. വിജയത്തിന് കുറുക്കുവഴികളില്ല. നേര്‍വഴികള്‍ മാത്രം - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  എന്നിവയ്‌ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ല. വാർത്താ സമ്മേളനം - 23.04.2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍

ET മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDFന്റെ റോഡ്ഷോ LIVE VIDEO

വേങ്ങര: ഇ ടി മുഹമ്മദ് ബഷീർ  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് ന്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ, സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, മലപ്പുറം പാർലെമെൻ്റ് ചെയർമാൻ കെ.പി അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. റോഡ് ഷോയിൽ ആയിരത്തോളം ബൈക്കുകളും മറ്റു വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കുമെന്നും കോൽക്കളി, കരിമരുന്ന്. നാസിക് ഡോൾ, പേപ്പർ ഷോ, തുടങ്ങി മറ്റു വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. യു ഡി എഫ് പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ അണിചേരും, ഇന്ന് വൈകീട്ട്  ആറു മാണിക്ക് വേങ്ങര യു ഡി എഫ് ഓഫിസിനു സമീപം മുഴുവൻ വാഹനങ്ങളും  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. വേങ്ങര (വേങ്ങര താഴെ അങ്ങാടി) യിൽ നിന്നും  വാഹനങ്ങൾ ഒന്നിച്ച് കാരാത്തോട് പോയി അവിടെ നിന്നാണ് റോഡ് ഷോ  തുടക്കം കുറിക്കുന്നത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ