A- അനേകം ബീഡിത്തൊഴിലാളികളുള്ള നാടായിരുന്നു വേങ്ങര.ചന്ദ്രികാബീഡി, വൈദ്യാർഗ്ലോറിബീഡി, ഫക്കീർ ഫോട്ടോ ബീഡി തുടങ്ങിയ ബ്രാൻഡഡ് ബീഡികളും ബീഡി തെറുപ്പുക്കാരന്റെ പേരിലറിയപ്പെടുന്ന അനൗദ്യോഗിക ബ്രാന്റ് ബീഡികളും ധാരാളമുണ്ടായിരുന്നു.ആരോഗ്യത്തെ ക്രമേണ ക്രമേണ കാർന്നു തിന്നുന്ന ജോലിയാണ് ബീഡിതെറുപ്പ്.
🔷 🔷
♦ ♦
*B-* ബസ്സുള്ള സ്ഥലങ്ങളിൽ നിന്നുപോലും അധികപേരും കാൽനടയായിട്ടാണ് വേങ്ങര ചന്തയിലേക്ക് വന്നിരുന്നത്.ഒരു കുട്ടയും ഒരു കുട്ടിയും ഒരു കുപ്പിയും(എണ്ണക്ക്) കോഴി, കോഴിമുട്ട,വെറ്റില,കശുവണ്ടി, കുരുമുളക് മുതലായ കാർഷിക വിഭവങ്ങളുമടക്കമാണ് അധിക പേരുടേയും "ചന്തക്ക് പോക്ക്".
🔷 🔷
♦ ♦
*C-* ചെറുതും വലുതുമായ പല തരം കൃഷികളും നാട്ടിലുണ്ടായിരുന്നു.എള്ള്, നിലക്കടല(കപ്പലണ്ടി)രാഗി(മുത്താറി),മഞ്ഞൾ, വെറ്റില മുതലായവ ഇന്നുള്ള തെങ്ങ്,കവുങ്ങ്,നെല്ല്,പൂള മുതലായവക്ക് പുറമേ കൃഷിചെയ്തിരുന്നു.വീട്ടുവളപ്പിൽ ഏതാനും വാഴകൾ ഉള്ളതല്ലാതെ ഇന്നത്തെപോലെ വ്യാപകമായ രൂപത്തിൽ വാഴകൃഷി അന്നുണ്ടായിരുന്നില്ല.കുരുമുളകും കശുവണ്ടിയും മിക്ക വീട്ടുവളപ്പിലും ഉണ്ടാകുമായിരുന്നു.
🔷 🔷
♦ ♦
*D-* ദിനപത്രം പ്രത്യേക വലുപ്പത്തിൽ വെട്ടിയെടുത്ത് മൈദ കൊണ്ടുണ്ടാക്കിയ പശ തേച്ചൊട്ടിച്ച് ഉണ്ടാക്കുന്ന കവറുകളായിരുന്നു പലചരക്ക് സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിച്ചിരുന്നത്. എണ്ണ പോലുള്ളവക്ക് കുപ്പിയും.ഇറച്ചി,മീൻ, മുതലായവക്ക് തേക്കിന്റെ ഇലകളും. 1990 കളിലാണ് പ്ലാസ്റ്റിക് കീശകൾ മുഴുവൻ മേഖലകളും കയ്യടക്കിയത്.
🔷 🔷
♦ ♦
*E-* എസ്റ്റ്രേലാ, ജീപ്പ്, തോഷിബാ ആനന്ദ് മുതലായ ബാറ്ററികളും ബൾബുകളും ടോർച്ചുകളുമായിരുന്നു അടക്കി വാണിരുന്നത്.ബഹുരാഷ്ട്ര കുത്തകയായ യൂണിയൻ കാർബൈഡിന്റെ "എവറെഡി" അത്രത്തോളം രംഗത്തില്ല.ഗൾഫിൽ നിന്നും ഏകദേശം ആറിഞ്ച് നീളമുള്ള കരന്റ് ചാർജ്ജ് ചെയ്യാവുന്ന മഞ്ഞ ടോർച്ചും പിന്നീട് ഒരടി നീളമുള്ള ഒടിക്കാവുന്ന ചുവന്ന ടോർച്ചും രംഗം കയ്യടക്കി.
🔷 🔷
♦ ♦
*F-* "ഫൈ നോട്ടു വൺ" (501 സോപ്പ്) മാത്രം സോപ്പ് വിപണി കയ്യടിക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.250 ഗ്രാം വരുന്ന ഒരു സോപ്പ് 1.85 ന് വിറ്റു കൊണ്ടിരിക്കേ വെളിച്ചെണ്ണക്ക് പെട്ടൊന്ന് വില കൂടിയതിന്റെ പേരിൽ ഒരു രൂപാ വർദ്ധിപ്പിച്ച് 2.85 ആക്കി.അതോടു കൂടി 501 ന്റെ കഥ കഴിഞ്ഞു.105,51,601 മുതലായ പേരുകളിൽ ധാരാളം അപരരും ഉണ്ടായിരുന്നു.
🔷 🔷
♦ ♦
*G-*
ഗൾഫിൽ നിന്നും ഒരാൾ നാട്ടിലെത്തിയാൽ അയാളുടെ വീട്ടുകാർക്ക് മാത്രമല്ല കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാം സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.നിറ കൈകളുമായി വരുന്ന പല ഗൾഫുകാരും കൂട്ടുകാരേയും നാട്ടുകാരേയും അകമഴിഞ്ഞ് സഹായിച്ചിരുന്നു.പലർക്കും അത് വലിയ അനുഗ്രഹവുമായിരുന്നു. 🔷 🔷
♦ ♦
*H-* ഹോട്ടലുകൾ രാത്രി 12 മണി വരേ തുറന്നു പ്രവർത്തിക്കുമായിരുന്നു.പുർച്ചെ മൂന്നു മണിക്ക് തുറക്കുകയും ചെയ്യും.അന്ന് രാത്രി കാലങ്ങളിലൊക്കെ അങ്ങാടികൾ സജീവമായിരുന്നു.നാട്ടിലെ ജനസേവന കേന്ദ്രങ്ങൾ കൂടിയാണ് അന്ന് ഹോട്ടലുകൾ.തൊട്ടടുത്ത ധാരാളം കടകളിലെ ചാവികൾ ഹോട്ടലിൽ ഏൽപ്പിക്കും.ബസ്സു മാർഗ്ഗം ചില്ലറ വല്ലതും വന്നാൽ ഏതെങ്കിലും ഹോട്ടലിൽ ഇറക്കിവെക്കും.ആരോടെങ്കിലും എന്തെങ്കിലും വിഷയം പറയാൻ ഹോട്ടൽ കൗണ്ടറിനെയാണ് തേടൽ. ഇങ്ങനെ അനവധി.
🔷 🔷
♦ ♦
*I-* ഇന്നത്തെപോലെ സെക്കന്റുകൾ കൊണ്ട് അടക്കാൻ കഴിയുന്ന ഷട്ടറുകളും ഷോപ്പുകളുമുണ്ടായിരുന്നില്ല. ഏകദേശം ഒരാൾ നീളവും ഒരടി വീതിയുമുള്ള മരപ്പലക ഓരോന്നോരോന്നായി പത്തുപതിനഞ്ചെണ്ണം പ്രത്യേക ചാലുകളിലൂടെ കയറ്റിവെച്ച് ഓടാമ്പൽ കയറ്റി പൂട്ടുന്ന സിസ്റ്റമായിരുന്നു.തണുപ്പുകാലത്ത് ഈർപ്പം തട്ടി മരപ്പലക വികസിക്കുമ്പോൾ കട അടക്കുക എന്നത് അല്പം മൽപ്പിടുത്തം നടത്തി ചെയ്യേണ്ടുന്ന ഒന്നാണ്.
🔷 🔷
♦ ♦
*J-* ജോലിക്കാരടക്കമുള്ള പലരും സന്ധ്യാസമയത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ മിക്ക ദിവസങ്ങളിലും ഒരു പാള(,കവുങ്ങിൽ പാള മടക്കി ഈർക്കിൽ കൊണ്ട് തുന്നിയത്)മത്തി ഉണ്ടായിരിക്കും.(5 കിലോയിൽ കുറയാത്ത) മിക്ക വീട്ടിലേയും മുഖ്യ പോഷകാഹാരം മത്തിയായിരിക്കും.ചൊറി രോഗം പിടിക്കും എന്ന് പറഞ്ഞ് അയലയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി നിർത്തിയിരുന്നു.
🔷 🔷
♦ ♦
*K-* കടലെണ്ണ (നിലക്കടലഎണ്ണ)യായിരുന്നു (വെളിച്ചെണ്ണയേക്കാൾ ഈടും വില കുറവും കാരണം)ഹോട്ടലുകളടക്കം മിക്ക പേരും പാചകത്തിനുപയോഗിച്ചിരുന്നത്. 1980 കളിൽ ഇന്തോനേഷ്യയിൽ നിന്നും പാമോയിൽ (പാമോലിൻ) ഇറക്കുമതി ചെയ്തതോടു കൂടിയാണ് പാചകത്തിന് വിവിധ തരം ഓയിലുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.പിന്നീട് കോട്ടൺ സീഡ്(പരുത്തി കുരു),സോയാബീൻ, സൺഫ്ലവർ മുതലായ എണ്ണകൾ രംഗപ്രവേശനം ചെയ്തു.തൃപ്തികരമല്ലാത്ത മണമുള്ളതിനാൽ കോട്ടൺ സീഡ് വിപണിയിൽ പിടിച്ചു നിന്നില്ല.
🔷 🔷
♦ ♦
*L-* ലോറി,ബസ്സ് മാർഗ്ഗമായിരുന്നു കോയമ്പത്തൂർ, പാലക്കാട്,കോഴിക്കോട് മുതലായ സ്ഥലങ്ങളിൽ നിന്നും ചരക്കുകൾ വന്നിരുന്നത്. ഇന്നത്തെ പോലെ ഡോർ ഡെലിവറിയോ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ടോ ചരക്കുകൾ വന്നിരുന്നില്ല.
🔷 🔷
♦ ♦
*M-* മഷി നിറച്ച് എഴുതുന്ന പേനകളായിരുന്നു അന്നുണ്ടായിരുന്നത്.ബ്രില്ല്,ന്യൂരിറ്റ് തുടങ്ങിയ ബ്രാൻഡഡ് മഷികളും ഹീറോ,സ്പീഡ് തുടങ്ങിയ പേനകളും വിപണി കയ്യടക്കിയിരുന്നു.
🔷 🔷
♦ ♦
*N-* നേവിബ്ലൂ,സിസ്സേർഡ്,പാഷിംഗ്ഷോ തുടങ്ങിയ സിഗരറ്റുകൾ രംഗത്ത് നിറഞ്ഞു നിന്നിരുന്നു.പനാമ,ലൗബേഡ് എന്നിവ പിന്നീട് രംഗപ്രവേശനം ചെയ്തു.ത്രീഫൈവ്(555) സിഗരറ്റ് ഗൾഫുകാരന്റെ ഗർവ്വിന്റെ അടയാളമായിരുന്നു.
🔷 🔷
♦ ♦
*O-* ഊരകം മലയിൽ നിന്നും പുല്ല് ഓരോരുത്തർക്കും താങ്ങാനാവുന്നത്ര വലിയ കെട്ടുകളാക്കി കിളിനക്കോട്,കാപ്പിൽ,കണ്ണംചാൽ കുണ്ട് വഴി വേങ്ങരയിലേക്ക് ചുമന്നു കൊണ്ടു വന്നിരുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു.കന്നുടമകൾ ഓരോ കെട്ടിനും വിലപേശി വാങ്ങി വീടുകളിൽ കൊണ്ടുപോയി കന്നുകൾക്ക് കൊടുക്കും.
🔷 🔷
♦ ♦
*P-* പഞ്ചസാരക്ക് ( വൻവില കാരണം) പകരം ശർക്കര ആയിരുന്നു പലരും ഉപയോഗിച്ചിരുന്നത്.ഒരു പലചരക്ക് കടയിൽ മൂന്നുതരം ശർക്കര ഉണ്ടാകും.മഞ്ഞ,ചുവപ്പ്,കറുപ്പ്.മഞ്ഞ പഞ്ചസാരയാണെന്ന് തോന്നിപ്പിക്കുന്ന രൂപത്തിൽ അല്പം സാമ്പത്തികശേഷിയുള്ളവരും ചുവപ്പ് സാധാരണക്കാരും (ചായക്ക് പെട്ടൊന്ന് നിറം കിട്ടാൻ) ഉപയോഗിക്കും."ഐമാൺട്രി" എന്ന പേരിലറിയപ്പെടുന്ന കറുത്ത ശർക്കര ചാരായം വാറ്റാനും ഉപയോഗിച്ചിരുന്നു.ആണി വെല്ലവും കുന്താണി (കരുപ്പെട്ടി,പനംചക്കര)യുമെല്ലാം പ്രത്യേക പലഹാരങ്ങൾക്ക് മാത്രവും. റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്യുന്നുണ്ടെങ്കിലും മിക്കവരും വാങ്ങി മറിച്ചു വിൽക്കലാണ് പതിവ്.ഈ പഞ്ചസാരയാണ് ഹോട്ടലുകൾക്ക് കൊടുത്തിരുന്നത്.
🔷 🔷
♦ ♦
*Q-* "ഖുസ്റ്റ്യൻ" വന്നാൽ ഉടനടി "ആൻസർ" കൊടുക്കണം, കോൺഗ്രസ് പ്രവർത്തകർ കൂടുതൽ ഉള്ളതുകൊണ്ടാണ് ആ നാടിന് ഗാന്ധിക്കുന്ന് എന്നും അവിടേക്കുള്ള റോഡിന് ഗാന്ധി റോഡ് എന്നും പേരുവന്നതെന്ന്.ധാരാളം ക്ഷീരകർഷകരുള്ള നാട്.രാവിലെ രണ്ടും നാലും പാൽക്യാനുകളുമായി വേങ്ങര ടൗണിലേക്ക് നടന്നുപോയിരുന്ന ധാരാളം പേരുണ്ടായിരുന്നു.ഇന്നും ചിലരെങ്കിലും പഴയ സ്മരണ നിലനിർത്തുന്നുണ്ട്.
🔷 🔷
♦ ♦
*R-* റോഡ് സൗകര്യമില്ലാത്ത ഭൂമിയിലേക്ക് റോഡ് എത്തിച്ചതിന്റെ പ്രതിഫലമായി പത്തു സെന്റ് സ്ഥലം വ്യാപാരി-വ്യവസായി ഏകോപന സമിതി(വേങ്ങര യൂണിറ്റ്)ക്ക് കിട്ടിയതിലാണ് ഇന്നത്തെ വ്യാപാര ഭവൻ സ്ഥിതി ചെയ്യുന്നത്. ബിൽഡിംഗിന് വന്ന ചിലവും പത്തു സെന്റ് സ്ഥലത്തിന്റെ വിലയുടെ മൂല്യത്തിന്റേയും എത്രയോ അധികത്തിന് വ്യാപാരഭവന്റെ ഗ്രൗണ്ട് ഫ്ലോറിലെ ഏതാനും റൂമുകൾ തന്നെ വിൽപ്പന നടത്തി.
🔷 🔷
♦ ♦
*S-* സോപ്പിനു പകരം കുറുന്തോട്ടിയും ബാത്ത് റൂമിനു പകരം കുളങ്ങളും തോടുകളും ടോയ്‌ലറ്റിന് പകരം ഒഴിഞ്ഞ മറയുള്ള സ്ഥലങ്ങളും ഹോസ്പ്പിറ്റലിനു പകരം വൈദ്യന്മാരും (ആയുർവേദം) റോഡ് റൈസിനു പകരം കാളപൂട്ടും ആയിരുന്നു.
🔷 🔷
♦ ♦
*T-* തിങ്കളാഴ്ച്ച നടന്നിരുന്ന വേങ്ങര ചന്തയിൽ ചട്ടികളിക്കാരുടെ വിളയാട്ടമായിരുന്നു.റേഷനരി ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ ചെറിയ കുട്ടികളുടെ കൈയിൽ കൊടുത്തയക്കുന്ന കാശ് ചട്ടി കളിക്കാർ പിടുങ്ങുന്നതിന്റെ പേരിൽ പല സമയങ്ങളിലും അടിപിടി നടക്കാറുണ്ട്.വേങ്ങര നഴ്സിംഗ് ഹോം നടന്നിരുന്ന ഭാഗത്താണ് ചന്തയുടെ ഔദ്യോഗിക സ്ഥാനമെങ്കിലും ഇന്നത്തെ പിക്കപ്പ് സ്റ്റാന്റ് മുതൽ ചന്തയുടെ ആരവം തുടങ്ങും.
🔷 🔷
♦ ♦
*U-* ഉണക്ക പൂളയും ചുക്കും (ഇഞ്ചി തൊലികളഞ്ഞ് ഉണക്കിയത്) ദിവസവും ലോഡുകണക്കിന് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.ഊരകം മലയിൽ നിന്നും പൂള ചുവടുകളായി എത്തിച്ചിരുന്ന സ്ഥലമായതിനാലാണ് ആ സ്ഥലത്തിന് പൂളാപ്പീസ് എന്ന പേരു വന്നത്.
🔷 🔷
♦ ♦
*V-* വേങ്ങര ടൗണിലുണ്ടായിരുന്ന പോലീസ്സ്റ്റേഷൻ ഏറെക്കാലം കച്ചേരിപ്പടിയിലെ വലിയ ബിൽഡിംഗിൽ പ്രവർത്തിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കുറേക്കാലം അവിടെയായിരുന്നു.വേങ്ങര ഭാഗത്തെ ഏറ്റവും വലിയ ബിൽഡിംഗ് അതായിരുന്നു.
🔷 🔷
♦ ♦
*W-* വൈകുന്നേരം ജോലി കഴിഞ്ഞ് കുളിച്ച് പിറ്റേന്നത്തേക്കുള്ള ഒന്നോ രണ്ടോ ലിറ്റർ അരിയും(അരി അളക്കുന്ന കാലഘട്ടം ഒരു ലിറ്റർ അരി ഏകദേശം 750 ഗ്രാം) അത്യാവശ്യം ചില്ലറ സാധനങ്ങളും വാങ്ങിയിട്ടായിരിക്കും അധിക തൊഴിലാളികളും വീട്ടിലേക്ക് പോയിരുന്നത്.വർഷകാലത്ത് തൊപ്പിക്കട ചൂടിയ പലരും വിറക്കുന്ന നിലയിലായിരിക്കും.
🔷 🔷
♦ ♦
*X-* 'X'rsise (എക്സർസൈസ്) നു വേണ്ടി പ്രത്യേക സമയം ആർക്കും കണ്ടെത്തേണ്ടി വന്നിരുന്നില്ല. വീടുകളിൽ വാഹനമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലേക്കും നടന്നു പോകും.ഈ ലേഖകൻ 13 മിനിറ്റ് കൊണ്ടായിരുന്നു ഗാന്ധിക്കുന്നിലെ വീട്ടിൽനിന്നും വേങ്ങരയിലെ ഷോപ്പിലേക്ക് തോടും പാടവും കുന്നും താണ്ടി എത്തിയിരുന്നത്.
🔷 🔷
♦ ♦
*Y-* യുവത്വത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് തന്നെ പലരും നാലും അഞ്ചും വയസ്സിലധികമുള്ള 18 വയസ്സിന്റേയും 21 വയസ്സിന്റേ പാസ്പോർട്ട് ഗൾഫിലേക്ക് പോകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.പിന്നെ "N.O.C" കാത്തൊരു നിൽപ്പാണ്."N.O.C" പിന്നീട് "വീസ"യായും
പിന്നീട് "പേപ്പർ" ആയും കാലം മാറുന്നതോടൊപ്പം പെരിലും മാറ്റം വന്നു.
🔷 🔷
♦ ♦
*Z-* "Z" വരേയുള്ള മുഴുവൻ വേങ്ങര ടൗണുമായി ബന്ധപ്പെട്ട ആളുകളും "ടോയ്ലറ്റ്" ആവശ്യമായി വന്നാൽ ഉപയോഗിച്ചിരുന്നത് പുത്തൻ പള്ളി പരിസരത്തെ കാടുമൂടിയ പാറപ്പുറം മുതലായ സ്ഥലങ്ങളായിരുന്നു.ടൗണിന്റെ വടക്കുഭാഗം ഏതാനും ചിനകൾ (വെള്ളക്കെട്ട്)അടങ്ങിയ പാറപ്പുറവും തെക്ക് ഭാഗം ഇഞ്ചി,പൂള മുതലായ കൃഷി സ്ഥലങ്ങളുമായിരുന്നു.
🔷 🔷
*എല്ലാ വേങ്ങരയിലുള്ളവർക്കും എത്തിക്കുക*
🔷 ♦ 🔷 ♦ 🔷
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ