"മലപ്പുറത്ത്കുഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ ചിലരൊക്കെ ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന ലോക്സഭാ പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും തെരഞ്ഞെടുപ്പിൽ വിജയിച്ചു. എം എൽ എ സ്ഥാനം മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ് നടന്നു. മൂന്നിടത്തും യു ഡി എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന് ഇടതുപക്ഷ എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത് അംഗങ്ങളായിരുന്ന വി എസ് ജോയി വർക്കലയിലും ഇ ടി ടൈസൺ കയ്പമംഗലത്തും തെരഞ്ഞെടുപ്പിനെ നേരിട്ടു. കോഴിക്കോട് മേയറായിരുന്ന വി കെ സി മമ്മദ് കോയ ബേപ്പൂരിലും മത്സരിച്ചു. മൂന്നുപേരും ജയിച്ചു. മൂന്നിടത്തും ഉപതെരഞ്ഞെടുപ്പ് നടന്നു. വികെസിയുടെ വാർഡ് യു ഡി എഫ് കൊണ്ടുപോയെങ്കിലും മറ്റു രണ്ടും എൽ ഡി എഫ് നിലനിർത്തി.
പറഞ്ഞുവന്നത്, 'നിഷ്കളങ്കരോടാണ്'. ഇതൊന്നും ആദ്യത്തെ സംഭവമല്ല, കേരളം രൂപീകരണകാലം മുതൽ ഉള്ള ചരിത്രമാണ്. അതൊക്കെ അതിന്റെ വഴിയേ അങ്ങ് നടന്നോളും.
Al Ameen Muhammed A