2022 | ജൂലൈ 28 | വ്യാഴം | 1197 | കർക്കടകം 12 | പുണർതം 1443 ദുൽഹിജജ 28
➖➖➖
◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും.
◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് തീരുമാനം. രാജ്യസഭയില്‍ നിന്ന് വെള്ളിയാഴ്ച വരെ പുറത്താക്കിയ അംഗങ്ങളും ഗാന്ധി പ്രതിമയ്ക്കടുത്ത് ധര്‍ണ്ണ തുടരുകയാണ്
◼️കള്ളപ്പണം തടയാന്‍ എന്‍ഫേഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ള അധികാരങ്ങള്‍ ഭരണഘടനാപരമാണെന്നു സുപ്രീം കോടതി. പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റിനും സ്വത്തു കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ട്. പ്രതിക്ക് എഫ്ഐആറിനു സമാനമായ ഇസിഐആര്‍ നല്‍കേണ്ടതില്ല. സമന്‍സില്‍ കാരണം കാണിക്കേണ്ടതില്ല. സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
◼️കഥാകൃത്ത് വൈശാഖനും പ്രൊഫ. കെ.പി. ശങ്കരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. മറ്റു പുരസ്‌കാര ജേതാക്കള്‍: കവിത -അന്‍വര്‍ അലി (മെഹബൂബ് എക്സ്പ്രസ്), നോവല്‍ (രണ്ടു പേര്‍ക്ക്): ഡോ. ആര്‍. രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്). ചെറുകഥ - വി.എം. ദേവദാസ് (വഴി കണ്ടുപിടിക്കുന്നവര്‍), നാടകം- പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം). സാഹിത്യ വിമര്‍ശനം -എന്‍. അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍). വൈജ്ഞാനിക സാഹിത്യം -ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും). ജീവചരിത്രം/ ആത്മകഥ- പ്രൊ. ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍), എം. കുഞ്ഞാമന്‍ (എതിര്). യാത്രാവിവരണം- വേണു (നഗ്നരും നരഭോജികളും). ബാലസാഹിത്യം- രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും). ഹാസ്യ സാഹിത്യം -ആന്‍ പാലി (അ ഫോര്‍ അന്നാമ്മ), സമഗ്ര സംഭാവനാ പുരസ്‌കാരം (ആറു പേര്‍ക്ക്)- ഡോ: കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍. 2018 ലെ വിലാസിനി പുരസ്‌കാരം - ഇ.വി. രാമകൃഷ്ണന്‍ (മലയാള നോവലിന്റെ ദേശ കാലങ്ങള്‍). അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
◼️എ കെ ജി സെന്ററര്‍ ആക്രമണക്കേസ് അന്വേഷണിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നിലവില്‍ അന്വേഷിച്ചിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വിഎസ് ദിനരാജും സംഘത്തിലുണ്ട്.
◼️തൊഴില്‍ വകുപ്പ് 'കേരള സവാരി' എന്ന ഓണ്‍ ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങുന്നു. പ്രതിസന്ധി നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളികള്‍ക്കു കൈത്താങ്ങ് എന്ന നിലയിലും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ ടാക്സി പദ്ധതി നടപ്പിലാക്കുന്നത്. ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യും.
◼️ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങളുമായി തട്ടിപ്പിനു ശ്രമം. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ടു വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി ബിന്ദു അറിയിച്ചു.
◼️അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ജോളിയാണ് കൂറുമാറിയത്. കേസില്‍ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നല്‍കിയതാണെന്ന് ജോളി മൊഴി തിരുത്തി.
◼️വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാല്‍ പൊലീസിനു നേരിട്ടു കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യന്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി ഉത്തരവിട്ടാല്‍ മാത്രമേ ഇത്തരം പരാതികളില്‍ കേസെടുക്കൂവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
◼️കര്‍ക്കിടക വാവുബലി ഇന്ന്. പുലര്‍ച്ചെ ആരംഭിച്ച ബലിതര്‍പ്പണ കര്‍മങ്ങള്‍ ഉച്ചവരെ തുടരും. ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടുവരെ തിരുവനന്തപുരം നഗരത്തില്‍ മദ്യശാലകളും ബാറുകളും തുറക്കില്ല.
◼️വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം തേടി കേരളത്തിലെ മൂന്നു മന്ത്രിമാര്‍ ഡല്‍ഹിയില്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍. അനില്‍, ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കണം, തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനു നല്‍കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു സഹായം, കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വര്‍ദ്ധിപ്പിക്കല്‍, ഹയര്‍ സെക്കന്‍ഡറിക്കു കൂടുതല്‍ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ക്കു നല്‍കും.
◼️കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇന്നലെ ചോദ്യം ചെയ്തത് പത്തു പണിക്കൂര്‍. ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◼️ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനു മര്‍ദ്ദനം. മര്‍ദനമേറ്റ വീയപുരം സ്വദേശി അജിത് പി. വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിക്കെതിരേ നല്‍കിയ പരാതിക്കു രശീതി ചോദിച്ചപ്പോള്‍ എസ്ഐ സാമുവല്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
◼️ചികിത്സയില്‍ മരിച്ച നിക്ഷേപകയുടെ മൃതദേഹവുമായി കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധം. കരുവന്നൂര്‍ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സിപിഎം ഭരണസമിതി കോടികള്‍ തട്ടിയെടുത്ത ബാങ്കില്‍ ഫിലോമിന നിക്ഷേപിച്ചിരുന്ന 30 ലക്ഷം രൂപയില്‍ പത്തു രൂപപോലും തിരിച്ചുകിട്ടിയില്ലെന്നു പരാതിപ്പെട്ടാണ് സമരം നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ