*പ്രഭാത വാർത്തകൾ*
2022 | ജൂലൈ 27 | ബുധൻ | 1197 | കർക്കടകം 11 | പുണർതം 1443ദുൽ ഹിജജ 27
➖➖➖➖
◼️ഭക്ഷ്യധാന്യങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ പറഞ്ഞു.
◼️സ്‌കൂളുകളിലെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ. സെപ്റ്റംബര്‍ മൂന്നു മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
◼️രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ തുടങ്ങിയവരുമാണു സസ്പെന്‍ഷനിലായത്. സോണിയഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനു പോയതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല.
◼️ഡല്‍ഹിയിലെ കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധി അടക്കം അമ്പതോളം എംപിമാരെ മോചിപ്പിച്ചത് ആറര മണിക്കൂറിനുശേഷം. പോലീസ് സ്റ്റേഷനില്‍ അവര്‍ വിലക്കയറ്റ ചര്‍ച്ച നടത്തി. ജിഎസ്ടി നിരക്കും അഗ്നിപഥും രൂപയുടെ മൂല്യ തകര്‍ച്ചയുമെല്ലാം അവര്‍ ചര്‍ച്ചചെയ്തു. രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ഇവരെ വിജയ് ചൗക്കില്‍ തടഞ്ഞ് അറസറ്റു ചെയ്തത്. പ്രതിപക്ഷത്തിന്റെ മനോവീര്യം കെടുത്താനാവില്ലെന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
◼️ഓണത്തിന് 14 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തുണിസഞ്ചിയടക്കമുള്ള കിറ്റിന് 425 കോടി രൂപയാണു ചെലവാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 13 തവണ കിറ്റ് നല്‍കിയതിന് 5500 കോടി രൂപ ചിലവാക്കിയിരുന്നു.
https://chat.whatsapp.com/I0cz8Qe047qApECo0yYWFc
◼️കേന്ദ്ര സര്‍ക്കാരിനെതിരേ ഓഗസ്റ്റ് പത്തിനു രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എല്‍ഡിഎഫ്. വിലക്കയറ്റം, ഇന്ധന വില വര്‍ധന, നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ ജിഎസ്ടി എന്നിവക്കെതിരേയാണ് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
◼️സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ ജില്ലാ ഓഫീസുകളും അലങ്കരിച്ച് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലും. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷം നടത്തും. ഓഗസ്റ്റ് 11 ന് കോഴഞ്ചേരിയിലും 12 ന് വൈക്കത്തും 13 ന് പയ്യന്നൂരിലും 14 ന് കോഴിക്കോട്ട് കടപ്പുറത്തും സ്വാതന്ത്ര്യ ദിന പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. 15 ന് കേരളം മുഴുവന്‍ ആഘോഷം നടത്തും.
◼️നാളെ കര്‍ക്കിടക വാവുബലി. ബലിതര്‍പ്പണത്തിന് ആലുവാ മണപ്പുറം അടക്കം വിവിധ മേഖലകളില്‍ വിപുലമായ ഒരുക്കങ്ങള്‍.
◼️യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാതിരുന്നതിനാല്‍ മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം പൂര്‍ത്തിയാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തതോടെയാണ് പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തയാറായത്. ഏറ്റെടക്കേണ്ട 1,081 ഹെക്ടര്‍ ഭൂമിയില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ല്‍ ദേശീയപാതാ 66 ന്റെ ഭാഗമായി 11,571 കോടി രൂപയുടെ ആറു പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19,898 കോടി രൂപ വിതരണം ചെയ്തു. ദേശീയപാതാ 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 റീച്ചിലെ പണികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വിശദീകരിച്ചു.
◼️സംസ്ഥാനത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 2021 - 22 ല്‍ 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
◼️സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കൈ കഴുകുകയിരിക്കുകയാണെന്നു കോടതി നിരീക്ഷിച്ചു. കെ റെയില്‍ പദ്ധതി നല്ലതാണ്. പക്ഷേ, നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം 10 ലേക്കു മാറ്റി.
◼️മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഹൈക്കോടതി ഒഴിവാക്കിയ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
◼️സ്വപ്നയുടെ ആരോപണങ്ങള്‍ തെളിവില്ലാത്തവയാണെന്നും കലാപത്തിനു ഗൂഡാലോചന നടത്തിയതിനു തെളിവുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ ഗൂഡാലോചനക്കേസുകള്‍ കള്ളക്കേസുകളാണെന്ന് ആരോപിച്ചും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ വാദിച്ചത്.
◼️മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണവും വിദ്യാഭ്യാസ യോഗ്യതയും ശമ്പള സ്‌കെയിലും സംബന്ധിച്ച വിവരങ്ങള്‍ തേടി ഗവര്‍ണറുടെ ഓഫീസ്. സ്റ്റാഫംഗങ്ങളുടെ പേരും ശമ്പളവും സംബന്ധിച്ച പട്ടിക രാജ്ഭവനു കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപെടുത്തിയിട്ടില്ല. വിദ്യാഭ്യാസ യോഗ്യത എന്തെന്നു വീണ്ടു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍.
◼️കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത് സുതാര്യതക്കു സഹായിക്കുമെന്നാണു പറഞ്ഞതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്. കിഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതതന്നെയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഎഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
◼️മാധ്യമം പത്രത്തിനെതിരെ മുന്‍മന്ത്രി കെ.ടി. ജലീല്‍ കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കത്തയച്ചെന്ന കാര്യം പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. ഇക്കാര്യം ജലീലിനോടു നേരിട്ടു സംസാരിച്ചിട്ടില്ല. നേരില്‍കണ്ട് വിഷയം സംസാരിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◼️സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുമെന്നതിനാലാണ് വാഹനം ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി. കൊല്ലപ്പെട്ട ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
◼️കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്. പത്ര പ്രവര്‍ത്തക യൂണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണു സമരം നടത്തുന്നത്.
◼️കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ ബിരിയാണി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോയെന്ന് ആരോപണം. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ