ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ…
ബോറടിക്കാത്ത മനുഷ്യന്മാരുണ്ടോ? ബോറടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ പാട്ടുപാടും നൃത്തം ചെയ്യും വരയ്ക്കും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്ത് ബോറടി മാറ്റാൻ ശ്രമിക്കും. ക്ലാസിലോ ഓഫീസിലോ ആണെങ്കിലും മിക്കവാറും എല്ലാവരും ചെയ്യുന്നത് ബുക്കിലോ പേപ്പറിലോ എന്തെങ്കിലുമൊക്കെ കുത്തി വരയ്ക്കുക എന്നതാണ്. എന്നാൽ തന്റെ ബോറടിയിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. മ്യുസിയത്തിലെ എട്ടു കോടി വിലവരുന്ന ചിത്രത്തിൽ കണ്ണുകൾ വരച്ചു ചേർത്താണ് അദ്ദേഹം ബോറടി മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.അന്നാ ലെപോർസ്കായ വരച്ച ത്രീ ഫിഗേഴ്സ് എന്ന വിഖ്യാത പെയ്ന്റിങ്ങിലാണു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബോറടി തീർക്കാൻ വരച്ചത്. 1932–34 കാലയളവിൽ വരച്ച ക്ലാസിക് പെയ്ന്റിങ്ങാണിത്. കണ്ണും മൂക്കും ഇല്ലാത്ത മുഖാകൃതിയുള്ള മൂന്നുരൂപങ്ങളാണ് പെയിന്റിങ്ങിലുള്ളത്. അതിലേക്കാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കണ്ണുകൾ വരച്ചു ചേർത്തത്. യെൽസിൻ സെന്ററിൽ പ്രദർശിപ്പിച്ച പെയിന്റിങിലെ ഈ കണ്ണുകൾ പെയിന്റിംഗ് കാണാനെത്തിയ സന്ദർശകരാണ് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ പ്രവർത്തി പിടിക്കപ്പെട്ടത്. റഷ്യൻ തലസ്ഥാനം മോസ്കോയിലെ ട്രെറ്റ്യാകോവ് ഗാലറിയിൽ നിന്നും താൽകാലികമായി പ്രദർശനത്തിനു എത്തിച്ചതാണ് ഈ പെയിന്റിംഗ്.സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ചെയ്തത് പോലെ വേറെ ആരും അനുകരിക്കാതിരിക്കാൻ മ്യൂസിയത്തിലെ മറ്റു ചിത്രങ്ങൾക്കെല്ലാം സംരക്ഷണ ഗ്ലാസ് പാളി ഏർപ്പെടുത്തിയിട്ടുണ്ട്. അറുപത് വയസുള്ള ഉദ്യോഗസ്ഥൻ യെൽസിൻ സെന്ററിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ജീവനക്കാരനാണ്. ഇദേഹത്തിന് ഒരുവർഷം നല്ലനടപ്പായി നിർബന്ധിത തൊഴിലെടുപ്പും 35000 രൂപ പിഴയും ഏർപെടുത്തിയിട്ടുണ്ട്. രണ്ടര ലക്ഷം രൂപ ചെലവിട്ട് പെയിന്റിങിലെ ഈ കണ്ണുകൾ മാറ്റാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്താണെങ്കിലും പെയ്ന്റിങ് അതിന്റെ ഉടമസ്ഥ സ്ഥാപനത്തിന് തിരിച്ച് നൽകിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ