വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്ധതികൾ വെള്ളത്തിനായി ആശ്രയിക്കുന്ന കല്ലക്കയത്താണ് പ്രശ്നം രൂക്ഷമായത്. നിലവിൽ പ്രതിദിനം രണ്ടുലക്ഷം ലിറ്ററോളം വെള്ളം ഇവിടെനിന്ന് പമ്പ്‌ചെയ്യുന്നുണ്ട്. പുതുതായി തുടങ്ങുന്ന, കണ്ണമംഗലം പഞ്ചായത്തിലെ 45,000 പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള കണ്ണമംഗലം സമ്പൂർണ കുടിവെള്ള പദ്ധതി, പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ എണ്ണായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വേങ്ങര ജലനിധിപദ്ധതി, 1100 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ഇരിങ്ങല്ലൂർ ജലനിധി പദ്ധതി എന്നിവക്കെല്ലാം വെള്ളം പമ്പുചെയ്യാനുദ്ദേശിക്കുന്നതും ഇവിടെനിന്നുതന്നെ. കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്ന പമ്പുകളുടെ പൈപ്പ് വെള്ളത്തിലേക്ക് എത്താത്ത അവസ്ഥയാണ് ഇപ്പോൾ. കുടിവെള്ളം പമ്പുചെയ്യാനായി ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് കല്ലക്കയം ഭാഗത്തേക്ക് സ്വാഭാവിക വായുമർദ്ദം ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ ജലനിരപ്പ് താഴ്‌ന്നാൽ ഇതും തടസ്സപ്പെടും. പ്രശ്‌നത്തിന് പരിഹാരം കാണാൻ കെ.എൻ.എ. ഖാദർ എം.എൽ.എ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കല്ലക്കയം സന്ദർശിച്ചു. വിവിധ കുടിവെള്ളപദ്ധതികൾക്കായി ആശ്രയിക്കുന്ന കടലുണ്ടി പുഴയിലെ വെള്ളം കാർഷികാവശ്യത്തിനായി തുറന്നുവിട്ടതിനെ എം.എൽ.എ. എതിർത്തിരുന്നു. നിലവിലെ സംവിധാനം നടക്കാതെ വന്നാൽ കളക്ടറുടെ വരൾച്ച ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് വെള്ളം പമ്പ്‌ചെയ്ത് കല്ലക്കയത്തേക്ക് എത്തിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജലനിധി പ്രൊജക്ട് ഡയറക്ടർ ടി.പി. ഹൈദരലി, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ പി. മുഹമ്മദ് സിദ്ദീഖ്, എ.എക്‌സ്.ഇ പി.ടി. നാസർ, എ.ഇ. അജ്മൽ, ഇറിഗേഷൻ എ.എക്‌സ്.ഇ ഉണ്ണികൃഷ്ണൻ, മൾട്ടി ജി.പി. ജലനിധി ഫെഡറേഷൻ ഭാരവാഹികളായ പറങ്ങോടത്ത് കുഞ്ഞാമു, എൻ.ടി. ഷരീഫ്, ഇ.കെ. സുബൈർ, ജലനിധി എസ്.എൽ.ഇ.സി. ഭാരവാഹികളായ വി.എസ്. ബഷീർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.