ജേഷ്ഠത്തിയുടെ വീട്ടിലേക്ക് വിരുന്നെത്തിയ അനിയത്തിമാരെ ചതിച്ചത് പുഴയിലെ മണൽക്കുഴികൾ; ഞെട്ടൽ വിട്ടുമാറാതെ നാട്..
വേങ്ങര: വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെൺമക്കളിൽ ഇളയ മക്കളായ മക്കളായ ബുഷ്‌റ (26), അജ്മല തെസ്നി (21) എന്നിവരാണ് അന്ത്യയാത്രയായത്. 6 മാസം മുൻപ് വിവാഹിതയായ അജ്മല തസ്നി സഹോദരി ബുഷ്റയെയും കൂട്ടി കുടുംബമൊന്നിച്ച് ഇന്നലെ രാവിലെയാണ് മുതിർന്ന സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്.
ഇളയ സഹോദരിമാരും കുട്ടികളും വൈകുന്നേരം നാലരയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. കുളികഴിഞ്ഞ് എല്ലാവരും കരക്ക് കയറിയെങ്കിലും കൂടെ ഉണ്ടായിരുന്ന ഒമ്പത് വയസ്സുകാരൻ വീണ്ടും പുഴയിലിറങ്ങി. കുട്ടിയെ സാഹിദരിമാർ ചേർന്ന് കരക്ക് കയറ്റി.ഇതിനിടെ സഹോദരിമാർ പുഴയിൽ മുങ്ങിപ്പോയി. വീട്ടിലെത്തിയ കുട്ടികൾ അജ്മല തെസ്‌നിയെയും ബുഷ്‌റയേയും കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെച്ച് കരയാൻ തുടങ്ങിയതോടെ ഓടിക്കൂടിയ നാട്ടുകാർ പുഴയിൽ മുങ്ങി താഴുകയായിരുന്ന സഹോദരിമാരെ കരക്കെത്തിച്ച പ്രാഥമിക ചികിത്സ നൽകി, മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരയോടടുത്ത് മണലെടുക്കാനായി കുഴിച്ച കുഴികളാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ പതിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങളിൽ. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ ആണ് കുഴികൾ ഉള്ളത്.
ശക്തമായ അടിയൊഴുക്കും ചുഴികളുമുള്ള പ്രദേശത്ത് പരിസരത്തെ കുടുംബങ്ങൾ ഒന്നിച്ച് കുളിയ്ക്കാനെത്തിയതിനാൽ സമീപത്തുള്ളവരും വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.
കോട്ടുമലയിലെ ഉമ്മറിന്റെ വീട്ടിലെ സൽകാരത്തിന്റെ സന്തോഷം മണിക്കൂറുകൾക്കകം ദുഃഖമായി. സഹോദരിമാരുടെ വെട്ടുതോട്ടിലെ വീട്ടിലും ഇവരെ വിവാഹം ചെയ്ത് അയച്ച വലിയോറ അയിഷാബാദ്, ഇരിങ്ങല്ലൂർ കുഴിപ്പുറം എന്നിവിടങ്ങളിൽകൂടി വാർത്തയെത്തിയതോടെ നാല് ഗ്രാമങ്ങൾക്കും വേർപാടിന്റെ ദിവസമായി. വിവാഹം ചെയ്തയച്ച വീടുകളിൽനിന്ന് വെട്ടുതോട്ടിലെ സ്വന്തം വീട്ടിൽ എത്തി മാതാവ്, പിതാവ്, സഹോദരങ്ങൾ എന്നിവർക്കൊപ്പമാണ് കുടുംബം ഊരകം കോട്ടുമലയിൽ സൽകാരത്തിനെത്തിയത്.
ആദരാഞ്ജലികൾ
മറുപടിഇല്ലാതാക്കൂ