കരിപ്പൂരിൽ വിമാനം തകർന്നു വീണ സന്ദേശം; പിന്നാലെ, ചീറിപ്പായുന്ന ആംബുലൻസുകളും; ആശങ്കക്കൊടുവിൽ മോക്ഡ്രിൽ എന്ന് അറിഞ്ഞപ്പോൾ ആശ്വാസം..!
കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്ങിനിടെ വിമാനം തകർന്നു വീണ സന്ദേശം, പിന്നാലെ, ചീറിപ്പായുന്ന ആംബുലൻസുകളും ഫയർ ഫോഴ്സും ഓടിയെത്തുന്ന രക്ഷാപ്രവർത്തകരും. കണ്ടവരെയും കേട്ടവരെയും ആദ്യം ആശങ്കയിലാക്കിയെങ്കിലും രക്ഷാപ്രവർത്തന പരിശീലന പരിപാടിയുടെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശങ്കയൊഴിഞ്ഞു.
യന്ത്രത്തകരാർ കാരണം സമ്പൂർണ എമർജൻസി ലാൻഡിങ് ആവശ്യപ്പെട്ട വിമാനം, ‘ലാൻഡിങ്ങിനിടെ’ തകർന്നു വീഴുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതുമായിരുന്നു ഒരുക്കിയിരുന്നത്. രണ്ടു വർഷത്തിലൊരിക്കലാണു വിമാനത്താവളങ്ങളിൽ ഇത്തരത്തിൽ സമ്പൂർണ മോക്ഡ്രിൽ. എന്നാൽ, 2020ലെ വിമാനാപകടത്തെത്തുടർന്ന് ടേബിൾ ടോപ് വിമാനത്താവളമായ കരിപ്പൂരിൽ എല്ലാ വർഷവും സമ്പൂർണ മോക്ഡ്രിൽ നടത്തണമെന്ന് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിർദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ എടിസി, വിമാനക്കമ്പനികൾ, മറ്റു ബന്ധപ്പെട്ട എല്ലാ ഏജൻസികൾ എന്നിവർ പങ്കെടുത്തു. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും കൊണ്ടോട്ടിയിലെ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും ആംബുലൻസുകളും എത്തി. എയർപോർട്ട് ഡയറക്ടർ, അഗ്നിരക്ഷാസേനാ വിഭാഗം മേധാവി, എയർ ഇന്ത്യ എക്സ്പ്രസ് സ്റ്റേഷൻ മാനേജർ എന്നിവർ നേതൃത്വം നൽകി. 340 പേരാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ