മാമുക്കോയയുടെ മയ്യിത്ത് ഖബറടക്കി ; തഗ്ഗുകളുടെ സുൽത്താന് ആറടി മണ്ണിൽ അന്ത്യവിശ്രമം

കോഴിക്കോട്: തഗ്ഗുകളുടെ സുൽത്താനായ മാമുക്കോയ ഇനി ഓർമ. ഇന്നലെ നിര്യാതനായ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.

ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യിത്ത് നമസ്‌കാരം നടന്നു. ടൗൺഹാളിലും വീട്ടിലും ആയിരങ്ങളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്.

അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബർസ്ഥാനി. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നൽകിയത്.

 മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മാമുക്കോയയുടെ (76) അന്ത്യം. മലപ്പുറം കാളികാവിൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ വെച്ചാണ് തിങ്കളാഴ്ച ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.