*പ്രഭാത വാർത്തകൾ
2023 | ഏപ്രിൽ 11 | ചൊവ്വ | 1198 | മീനം 28 | തൃക്കേട്ട 1444 റംസാൻ 20
➖➖➖➖➖➖➖➖
◾സംസ്ഥാനത്ത് അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാനുള്ള പരിശോധനകള്‍ക്കായി വില്ലേജ് തോറും ജനകീയ സമതികള്‍ രൂപീകരിക്കുന്നു. പട്ടയ മിഷന്റെ ഭാഗമായുള്ള സമിതികളില്‍ വില്ലേജ് ഓഫീസര്‍ കണ്‍വീനറാകും. എംഎല്‍എയോ എംഎല്‍എയുടെ പ്രതിനിധിയോ, തദ്ദേശ സ്ഥാപന അധ്യക്ഷന്‍, മെമ്പര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാകും സമിതി. അപ്പീലുകള്‍ തഹസില്‍ദാര്‍ അധ്യക്ഷനായ താലൂക്കു സമിതികള്‍ പരിശോധിക്കും.
◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഉടനീളം സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ആരും സഹായിച്ചിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍നിന്നു പെട്രോള്‍ വാങ്ങിയത് അടക്കമുള്ള ഓരോ നീക്കത്തിലും സഹായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രക്ഷപ്പെടാനും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസ് വൈകാതെ എന്‍ഐഎ ഏറ്റെടുത്തേക്കും.
◾തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഇന്നു മുതല്‍. 50 ശതമാനം ഇടക്കാലാശ്വാസം നല്‍കാമെന്നു സമ്മതിച്ച അമല, ജൂബിലി മെഡിക്കല്‍ കോളജുകളുടെ ആശുപത്രികള്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ എന്നീ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. 24 ആശുപത്രികളില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തേക്കാണു സമരം. ദിവസവേതനം 800 രൂപയില്‍നിന്ന് 1,500 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
◾എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. കല്‍പറ്റയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുഡിഎഫ് റോഡ്‌ഷോയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും. പാര്‍ട്ടികൊടികള്‍ക്കു പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. 'സത്യമേവ ജയതേ' എന്ന പേരില്‍ ഉച്ചയ്ക്ക് മൂന്നിന് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. തുടര്‍ന്ന് 'സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം' എന്ന പേരില്‍ പൊതുസമ്മേളനവും നടക്കും.
◾ബിജെപിയുടെ തനിനിറം എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പള്ളി സന്ദര്‍ശനം മുന്‍ ചെയ്തികളുടെ പ്രായശ്ചിത്തമെങ്കില്‍ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മറ്റേ രുചിയറിഞ്ഞ പുലി വേറെയൊരു വഴി സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായി റിവ്യു ഹര്‍ജി. ഭിന്ന വിധി പറഞ്ഞ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഇന്നു കേസ് പരിഗണിക്കും. ഫുള്‍ ബെഞ്ച് നാളെ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യു ഹര്‍ജി പരിഗണിക്കുന്നത്.
◾സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി സ്ഥാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി പുതുതായി നല്‍കിയിട്ടുണ്ട്.
◾രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും പോലീസ് ആദ്യം തയാറാക്കിയ എഫ്ഐആറില്‍ പ്രതി കെഎം മാണി ജൂനിയറിന്റെ പേരില്ല. 45 വയസുള്ള ആളെന്നുമാത്രമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. അപകടം നടന്നയുടനെ ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിള്‍ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
◾മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അടക്കം പ്രതിയായ എന്‍ഫോഴ്സ്മെന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസിന്റെ വിചാരണ യുപിയില്‍ നിന്നു കേരളത്തിലേക്കു മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.
◾സുഗതകുമാരിയുടെ വീട് സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് മകള്‍ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തങ്ങള്‍ നിവേദനം നല്‍കിയിട്ടുമില്ല. വീട് വാങ്ങിയവരെ ഇപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നതു ശരിയല്ല. സ്മാരകമാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള അഭയ എന്ന തറവാടാണ് യോജ്യമെന്നും ലക്ഷ്മി ദേവി പറഞ്ഞു.
◾നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ കൈ ഒടിഞ്ഞില്ലെന്നു വ്യാജ പ്രചാരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്കും ദേശാഭിമാനി പത്രത്തിനും എതിരേ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ വക്കീല്‍ നോട്ടീസയച്ചു. അപകീര്‍ത്തി പ്രചാരണം നടത്തിയതിനാണു നോട്ടീസ്. മാപ്പപേക്ഷിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യാനായി കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ക്രൈസ്തവ സഭാ അദ്ധ്യക്ഷരും വിശ്വാസികളും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുക്കുന്നതില്‍ വി.ഡി സതീശനും എം.വി ഗോവിന്ദനും അസ്വസ്ഥരാകേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാജപ്രചരണങ്ങള്‍ നടത്തി മതങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളെന്നു ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
◾കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്‍ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കി. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കു തന്നെ പരിഗണിച്ചിരുന്നതായിരുന്നെന്നാണ് സുനിത പറയുന്നത്.
◾താമരശ്ശേരി പരപ്പനയില്‍ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു മുമ്പേ വീട്ടിലെത്തി ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റു ചെയ്തു. പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍, ഉണ്ണികുളം സ്വദേശി അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്.
◾ശരീരത്തില്‍ തെങ്ങു വീണ് നെല്‍കര്‍ഷകന്‍ മരിച്ചു. എടത്വാ തലവടി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ ചേരിക്കല്‍ചിറ ഗിരീശന്‍ (50) ആണ് മരിച്ചത്.
◾പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ കാമുകിയും പുതിയ കാമുകനും ഗുണ്ടകളും ചേര്‍ന്ന് യുവാവിനെ നഗ്നനനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂരിലാണു സംഭവം. കാമുകിയായ വര്‍ക്കല സ്വദേശി ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. എട്ടാം പ്രതി എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി അമല്‍ പിടിയിലായി.
◾തിരുവനന്തപുരം കരമനയാറ്റില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്ന സുഹൃത്തുക്കളെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തു. പെരുകാവ് തുറവൂര്‍ കുളത്തിന്‍കര വീട്ടില്‍ പ്രശാന്ത്കുമാറാണ് (32) മുങ്ങിമരിച്ചത്. തൈവിള സ്വദേശികളായ പ്രവീണ്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾തിരുവനന്തപുരം മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ടിപ്പര്‍ ഇടിച്ചു മരിച്ചത് കൊലപാതകമാണെന്ന് പോലീസ്. പ്രതി കീഴാറൂര്‍ മരുതംകോട് സ്വദേശി ശരത് നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങി. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.
◾ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് പെരിന്തല്‍മണ്ണ ഏലംകുളത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നതെന്നു പോലീസ്. ഏലംകുളം വായനശാലയ്ക്ക് സമീപമുള്ള പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്.
◾വയനാട് ചുള്ളിയോട് തൊവരിമലയില്‍ കൂട്ടില്‍ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയില്‍ നിന്ന് മാറിയുള്ള ഉള്‍വനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്.
◾അരുണാചല്‍ പ്രദേശിലെ ഒരിഞ്ചു സ്ഥലംപോലും ചൈനയ്ക്കു കൈയേറാനാവില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. അതിര്‍ത്തിയിലുള്ള കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമമാണ്. സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
◾കേന്ദ്രമന്ത്രി അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയിലാണ് കേന്ദ്രമന്ത്രി അതിക്രമിച്ചു കയറിയതെന്നും സന്ദര്‍ശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും ചൈനീസ് വിദേശകാര്യവക്താവ്. അരുണാചലിലെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയതിനു പിറകേയാണ് ചൈന ഇങ്ങനെ പ്രതികരിച്ചത്.
◾പഞ്ചാബിലെ ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനി തീവ്രവാദി നേതാവ് അമൃതപാല്‍സിംഗിന്റെ അടുത്ത അനുയായി പപാല്‍ പ്രീത് സിംഗ് പോലീസിന്റെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
◾രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരേ ഇന്നു മുതല്‍ സത്യഗ്രഹ സമരം തുടങ്ങുന്ന സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസ് നേതൃത്വം. സമരം പാര്‍ട്ടി വിരുദ്ധമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സുഗ്ജീന്ദര്‍ സിംഗ് രണ്‍ധാവ. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് സത്യാഗ്രഹം.
◾ജമ്മു കാഷ്മീരില്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കു റോഡുമാര്‍ഗം എത്താവുന്ന പാതയാണ് സോജില തുരങ്കം. 13 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാത 4,900 കോടി രൂപ മുടക്കിയാണു നിര്‍മിക്കുന്നത്. 2026 ല്‍ പണി പൂര്‍ത്തിയാകും.
◾രാഹുല്‍ ഗാന്ധി വിദേശത്ത് ആരെയെല്ലാം കാണുന്നുണ്ടെന്നു വ്യക്തമാക്കണമെന്നു ബിജെപി. കോണ്‍ഗ്രസ് വിട്ട സീനിയര്‍ നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ വിദേശത്ത് പോകുമ്പോള്‍ കളങ്കിത വ്യവസായികളെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. ഇതാരൊക്കെയാണെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ 13.43 കോടി ഫോളോവേഴ്‌സുള്ള ശതകോടീശ്വരന്‍ 194 അക്കൗണ്ടുകള്‍ മാത്രമാണ് പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 8.77 കോടി ഫോളോവേഴ്‌സ് ഉണ്ട്.
◾ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനു ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ മാപ്പപേക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് ട്വിറ്ററിലൂടെ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിച്ചത്.
◾ബാറ്റിംഗ് വെടിക്കെട്ടില്‍ വിജയം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ഒരു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 46 പന്തില്‍ 79 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിയുടേയും 41 ബോളില്‍ 61 റണ്‍സ് നേടിയ വിരാട് കോലിയുടേയും 29 ബോളില്‍ 59 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലിന്റേയും മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 30 ബോളില്‍ 65 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനസിന്റേയും 19 ബോളില്‍ 62 റണ്‍സ് നേടിയ നിക്കോളാസ് പുരന്റേയും മികവില്‍ അവസാന ബോളില്‍ ഒരു വിക്കറ്റിന്റെ വിജയം നേടി. 15 ബോളില്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കിയ നിക്കോളാസ് പുരനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
◾പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത അറ്റാദായം ചരിത്രത്തിലാദ്യമായി ലക്ഷം കോടിയെന്ന നാഴികക്കല്ലിലേക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അറ്റാദായം ഒരുലക്ഷം കോടി രൂപ കവിഞ്ഞേക്കുമെന്നാണ് സൂചനകള്‍. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസക്കാലത്ത് (ഏപ്രില്‍-ഡിസംബര്‍) തന്നെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് 70,166 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. അവസാനപാദമായ ജനുവരി-മാര്‍ച്ചിലെ കണക്കുകള്‍ കൂടി പുറത്തുവരുന്നതോടെ അറ്റാദായം ലക്ഷം കോടി രൂപ കടന്നേക്കും. ഏറ്റവുമധികം അറ്റാദായം രേഖപ്പെടുത്തുന്നത് എസ്.ബി.ഐയാണ്. ഏപ്രില്‍-ഡിസംബറില്‍ തന്നെ ബാങ്കിന്റെ ലാഭം മുന്‍ വര്‍ഷത്തെ (2021-22) സമാനകാലത്തെ 31,675.98 കോടി രൂപയില്‍ നിന്നുയര്‍ന്ന് 33,538 കോടി രൂപയായിട്ടുണ്ട്. മാര്‍ച്ച് പാദ ഫലത്തോടെ മൊത്തം അറ്റാദായം 40,000 കോടി രൂപ കടക്കുമെന്ന് കരുതുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഒഴികെ മറ്റെല്ലാ പൊതുമേഖലാ ബാങ്കുകളും 2022-23ല്‍ ആദ്യ 9 മാസക്കാലയളവില്‍ ലാഭവളര്‍ച്ച കുറിച്ചു. പി.എന്‍.പിയുടെ അറ്റാദായം ഡിസംബര്‍പാദത്തില്‍ 44 ശതമാനം ഇടിഞ്ഞ് 628 കോടി രൂപയായിരുന്നു. കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക കൂടിയതാണ് പി.എന്‍.ബിക്ക് തിരിച്ചടിയായത്. ഡിസംബര്‍ പാദത്തില്‍ എസ്.ബി.ഐ രേഖപ്പെടുത്തിയത് 68 ശതമാനം വളര്‍ച്ചയോടെ 14,205 കോടി രൂപയുടെ ലാഭമായിരുന്നു. കിട്ടാക്കട നിരക്ക് കുറയുന്നതും പൊതുമേഖലാ ബാങ്കുകള്‍ക്ക് നേട്ടമാകുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ