പ്രഭാത വാർത്തകൾ
2022 | ഓഗസ്റ്റ് 2 | ചൊവ്വ | 1197 | കർക്കടകം 17 | ഉത്രം 1444 മുഹറം 03
➖➖➖
◼️മഴക്കെടുതിയില്‍ ഇതുവരെ ആറു പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു പേരെ കാണാതായി. അഞ്ചു വീടുകള്‍ തകര്‍ന്നു. 55 വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് അവധി. മൂന്നു ദിവസം കൂടി അതിതീവ്ര മഴ. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും റെഡ് അലര്‍ട്ട്. ജലസേചന വകുപ്പിന്റെ 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. വലിയ ഡാമുകള്‍ തുറക്കേണ്ടിവരില്ല.
◼️വിവാദങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറല്‍ മാനേജരായി മാറ്റി നിയമിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ ഭാര്യ രേണുരാജ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നു. യുഡിഎഫും പത്രപ്രവര്‍ത്തക യൂണിയനും വിവിധ മുസ്ലിം സംഘടനകളും അടക്കമുള്ളവയുടെ ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് കളക്ടറെ മാറ്റിയത്.
◼️ലോക്സഭയില്‍ പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പ്ലക്കാര്‍ഡുയര്‍ത്തി ഇനി പ്രതിഷേധം പാടില്ലെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും സ്പീക്കര്‍.
◼️കണ്ണൂര്‍ ജില്ലയില്‍ മൂന്നിടങ്ങില്‍ ഉരുള്‍പൊട്ടല്‍. പേരാവൂരിലെ മേലെ വെള്ളറ പട്ടികവര്‍ഗ കോളനിയില്‍ വീടു തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു സ്ത്രീകളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. വേമ്പനാട്ടു കായലില്‍ മത്സ്യബന്ധനത്തിനു പോയ രണ്ടു മത്സ്യ മത്സ്യത്തൊഴിലാളികളെ കാണാതായി. വൈക്കം തലയാഴം സ്വദേശികളായ ജനാദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്.
◼️മഴക്കെടുതി നേരിടാന്‍ പോലീസ് സജ്ജമാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. എഡിജിപി എം ആര്‍ അജിത്തിനെ സേനാവിന്യാസ നോഡല്‍ ഓഫീസറായി നിയമിച്ചു. എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
◼️കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ചവരെ അടച്ചു. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം മൂന്നിലവില്‍ വീണ്ടും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ടയില്‍ കടകളില്‍ വെള്ളം കയറി. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെ ഒഴുകി. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി. കൂട്ടിക്കല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി.
◼️സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാത്തതിനാലും വാഗ്ദാനംചെയ്ത അമ്പതു ശതമാനം ഓഹരി ഉറപ്പാക്കാത്തതിനാലുമാണ് ശബരി റെയില്‍പ്പാത വൈകുന്നതെന്ന് കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തറുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 116 കിലോമീറ്ററുള്ള പദ്ധതിക്ക് 1997-98 വര്‍ഷത്തിലാണ് അനുമതി നല്‍കിയത്. പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് 3,448 കോടി രൂപയാണ് അടങ്കല്‍.
◼️ഇന്ത്യയുടെ ദേശീയപതാക ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്തുകൊണ്ടാണ്. രാജ്യത്തെ കൈത്തറി, ഖാദി മേഖലയില്‍ ചുരുങ്ങിയ സമയംകൊണ്ട് വേണ്ടത്ര ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇറക്കുമതി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡി. യന്ത്രനിര്‍മിത പൊളിസ്റ്റര്‍ പതാകകളാണ് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
◼️ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കട്ടറാമിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്നും സിവില്‍ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി. വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസില്‍നിന്നു തലയൂരാന്‍ ശ്രീറാംതന്നെ ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് രോഗമുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്തത്. കേസില്‍നിന്നു തലയൂരാന്‍ അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തെന്നും ആരോപിച്ച് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതി നല്‍കിയത്.
◼️കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. അന്വേഷണം തുടങ്ങി എട്ട് മാസമായിട്ടും പണം എവിടെപ്പോയെന്നു കണ്ടെത്തിയിട്ടില്ലെന്നു ഹര്‍ജിക്കാരനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ സ്വദേശിയുമായ എംവി സുരേഷ് ആരോപിച്ചു. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കള്‍ ഇടപെട്ട് അട്ടിമറിച്ചെന്നും ആരോപിച്ചിട്ടുണ്ട്.
◼️വിഴിഞ്ഞത്ത് കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.
◼️കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 'മിഷന്‍ ടൊര്‍ണാഡോ' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ആറു കോടിയോളം രൂപ വിലവരുന്ന 11 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. പത്തു യാത്രക്കാര്‍ പിടിയിലായി. കസ്റ്റംസിന്റെ കൊച്ചി, കോഴിക്കോട്, കരിപ്പൂര്‍ വിഭാഗങ്ങള്‍ ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചത്.
◼️മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്നു പേരെ എക്‌സൈസ് പിടികൂടി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്‌മാന്‍(56), ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്.
◼️കണ്ണൂര്‍ പാനൂരില്‍ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിന് കണ്ണൂര്‍ എആര്‍ ക്യാമ്പിലെ നാലു പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിച്ചതു വിവാദമായി. കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ടിന്റെ നടപടിയാണ് വിവാദമായത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കരുതെന്ന് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
◼️ടെറസിനു മുകളില്‍നിന്നു വീണ അനുജനെ താഴെ കൈകളില്‍ താങ്ങി രക്ഷിച്ച് ജ്യേഷ്ഠന്‍. മലപ്പുറം ചങ്ങരംകുളത്ത് ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് സഹോദരന്‍ സാദിഖ് കൈയില്‍താങ്ങി രക്ഷിച്ചത്. ടെറസ് വൃത്തിയാക്കുന്നതിനിടെയാണ് ഷഫീഖ് താഴേക്കു വീണത്. വീഡിയോ വൈറലായി.
◼️ആലപ്പുഴയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസില്‍ ശിവന്‍കുട്ടി (79) യാണ് മരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ