ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു


തലശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്ലിം കുടുംബങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മാളിയേക്കല്‍ മറിയുമ്മ 

മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കല്‍ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോണ്‍വെന്റില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചത്. മാംഗ്ലൂര്‍ നണ്‍സ് നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്

1938-43 കാലത്ത് തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസില്‍ ഏക മുസ്ലിംപെണ്‍കുട്ടിയായിരുന്നു മാളിയേക്കല്‍ മറിയുമ്മയെന്ന് പറഞ്ഞാല്‍ വിശ്വാസിക്കാന്‍ പ്രയാസം തോന്നും. റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. വലിയ മന:പ്രയാസമാണ് അന്നനുഭവിച്ചത്. കണ്ണീരൊഴുക്കിയിട്ടുണ്ട്. ഇനി പഠിക്കാന്‍ വയ്യെന്ന് ഉപ്പയോട് പറയുകപോലും ചെയ്തു.

ഖിലാഫത്ത്പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ ഉപ്പ വിലക്കുകള്‍ക്ക് ഒരുവിലയും കല്‍പിച്ചില്ല. അവകാശം എന്നത് എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണെന്നാണ് അന്നും ഇന്നും മറിയുമ്മയുടെ നിലപാട്.അവിടെ ആണെന്നോ പെണ്ണോന്നോ ഉള്ള ഭേദചിന്തയുണ്ടാവരുത്.

സഹനത്തിന്റെ കനല്‍വഴിതാണ്ടിയാണ് ഈ മുത്തശി ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. ദി ഹിന്ദു പത്രം ഈ പ്രായത്തിലും വായിച്ചിരുന്ന തലശേരിയിലെ മാളിയേക്കല്‍ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനത ഏറെയൊന്നും പറയാനില്ല.

ഏറെ ആത്മബന്ധമുണ്ടായിരുന്ന മാളിയേക്കൽ മറിയുമ്മ അല്പസമയം മുൻപ് നമ്മെ വിട്ടുപിരിഞ്ഞു.അവരുടെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു..
ആദരാഞ്ജലികൾ...

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ