2022 | ഓഗസ്റ്റ് 28 | ഞായർ | 1198 | ചിങ്ങം 12 | പൂരം 1444 മുഹറം 29
➖➖➖➖
◾നെഹ്റു ട്രോഫി വള്ളംകളിക്കു മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനു പിറകില്‍ വന്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ് അമിത് ഷാ എത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരെ വള്ളംകളിക്കു ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍.
◾ചികില്‍സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പകരക്കാരനെ കണ്ടെത്തിയേക്കും. ഇതടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സിപിഎം കമ്മിറ്റി ഇന്നും നാളേയും തിരുവനന്തപുരത്തു നടക്കും. കേന്ദ്ര നേതാക്കളും പങ്കെടുക്കുന്നുണ്ട്.
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കല്ലേറു നടത്തിയത് എബിവിപി പ്രവര്‍ത്തകരാണെന്നു പൊലീസ്. സിസിടിവി പരിശോധനയില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുപേര്‍ ആറ്റുകാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ചെലവു കണക്ക് നല്‍കാതിരുന്ന 9,016 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി. അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. നിലവിലെ അംഗങ്ങള്‍ ആരും പട്ടികയിലില്ല. 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാപഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കും മത്സരിച്ചവരാണ് നടപടി നേരിട്ടത്.
◾കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയിരിക്കുകയാണെന്നും കാനം ആരോപിച്ചു. സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി എല്ലാ വകുപ്പിലും കൈകടത്തുകയാണെന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സില്‍വര്‍ ലൈനും കെ വി തോമസും തിരിച്ചടിയായെന്നും ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
◾കെഎസ്ആര്‍ടിസി സര്‍വീസ് പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ജോലിക്കു വരാതിരുന്ന ജീവനക്കാരില്‍നിന്ന് നഷ്ടം സംഭവിച്ച ഒമ്പതര ലക്ഷം രൂപ തിരിച്ചു പിടിക്കുന്നു. നഷ്ടമുണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അഞ്ചു തുല്യ ഗഡുക്കളായി ഇത്രയും തുക തിരിച്ചുപിടിക്കാനാണ് കെഎസ്ആര്‍ടിസി ഉത്തരവിട്ടത്. ജൂണ്‍ 26 ന് പണിമുടക്കിയ തിരുവനന്തപുരത്തെ മൂന്നു ഡിപ്പോകളിലെ ജീവനക്കാരാണ് ഇങ്ങനെ കുടുങ്ങിയത്.
◾ഇന്ത്യന്‍ പൗരന്മാരെന്ന വ്യാജേന പാസ്പോര്‍ട്ട് തരപ്പെടുത്തി വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച നാലു ബംഗ്ലാദേശികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സമീര്‍ റോയ്, റോയ് അരു, റോയ് അനികത് , നിമൈദാസ് എന്നിവരാണ് പിടിയിലായത്. രണ്ടു പേര്‍ മധ്യപ്രദേശില്‍നിന്നും ഒരാള്‍ ഗുജറാത്തില്‍നിന്നും മറ്റൊരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന വ്യാജേനയുമാണ് പാസ്പോര്‍ട്ട് തരപ്പെടുത്തിയത്.
◾റേഷന്‍കാര്‍ഡുകളിലുള്ള എല്ലാ അംഗങ്ങളും ആധാറുമായി ബന്ധിപ്പിച്ച ആദ്യ ജില്ലയായി മലപ്പുറം. 10,20,217 കാര്‍ഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡ് അംഗങ്ങളും മലപ്പുറം ജില്ലയിലാണ്.
◾കുഴിയില്‍ വീണ് വീട്ടമ്മയുടെ കാലുകള്‍ ഒടിഞ്ഞ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഏപ്രില്‍ ഏഴിനു രാത്രി ഹൈക്കോടതി ജംഗ്ഷനു സമീപം എബ്രഹാം മാടമാക്കല്‍ റോഡിലെ കുഴിയില്‍ വീണ് പ്രമീള എന്ന വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. അവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ പൊലീസിന് ഉത്തരവു നല്‍കിയത്.
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് അവസാനം 'തത്ത്വമസി' എന്ന് എഴുതേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണ്. ബിജെപിക്കോ ആര്‍എസ്എസിനോ അതില്‍ ഒരു പങ്കുമില്ല. സുരേന്ദ്രന്‍ പറഞ്ഞു.
◾റോഡിലെ കുഴികള്‍ എണ്ണി വിവരം അറിയിക്കണമെന്ന് പൊലീസിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പ്രത്യേക ഫോര്‍മാറ്റില്‍ തയ്യാറാക്കി സമര്‍പ്പിക്കാനാണ് എസ്എച്ച് ഒമാര്‍ക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശം.
◾കഴുത്തില്‍ പൊക്കിള്‍ക്കൊടി കുടുങ്ങി നവജാത ശിശു മരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലാണു സംഭവം. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണു മരിച്ചതെന്ന് ബന്ധുക്കള്‍. ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ സിസേറിയന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം.
◾പാലക്കാട് കൂറ്റനാട് അഞ്ചു വയസുകാരിയെ തെരുവുനായ കടിച്ചു. ചാലിപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ മുഖത്തും നായയുടെ കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍മാരെയും ഫോണിലൂടെ നമ്പര്‍ സ്പൂഫിംഗ് വഴി തെറിവിളിച്ച വിരുതന്‍ അറസ്റ്റില്‍. കുന്നംകുളം മരത്തന്‍കോട് സ്വദേശി ഹബീബ് റഹ്‌മാന്‍ ആണ് പിടിയിലായത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഇന്‍ഡികാള്‍ എന്ന ആപ്പ് ഉപയോഗിച്ചാണ് തെറിവിളിച്ചത്.
◾ആനക്കൊമ്പ് കൈവശം വച്ച കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കീഴ്ക്കോടതി ഉത്തരവിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം.
◾ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും വനംവകുപ്പിനെയും വിമര്‍ശിച്ച് താമരശേരി രൂപതയുടെ ഇടയലേഖനം. കര്‍ഷകരുടെ തലയ്ക്കു മുകളില്‍ സര്‍ക്കാര്‍ ഡെമോക്ലീസിന്റെ വാള്‍ തൂക്കിയിട്ടിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ഇടയലേഖനം. ദശാബ്ദങ്ങളായി രേഖകളുമായി മലയോരങ്ങളില്‍ കൃഷിചെയ്യുന്നവരെ കുടിയിറക്കാന്‍ വനംവകുപ്പിന് അധികാരം നല്‍കിയെന്നു വിമര്‍ശിക്കുന്ന ലേഖനം ഇന്നു താമരശേരി രൂപതയിലെ പള്ളികളില്‍ വായിക്കും.
◾തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും നിയമപരമായ സംരക്ഷണം തേടുമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. വിഴിഞ്ഞം തുറമുഖംമൂലം അനേകം കുടുംബങ്ങള്‍ വഴിയാധാരമായെന്നും അവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നു പള്ളികളില്‍ വായിക്കും. പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തില്‍ വീഴരുതെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനത്തില്‍ പറയുന്നു.
◾ലഹരി ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന് ഹൈക്കോടതി. ഇതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തര പരിശോധന നടത്തണം. കൊടുങ്ങല്ലൂരില്‍ എംഡിഎംഎയുമായി പിടിയിലായ ബസ് ഡ്രൈവര്‍ ഷൈന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
◾യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത വിരുതന്‍ അറസ്റ്റില്‍. തിരുവനന്തപുരം പുനലാല്‍ ചക്കിപ്പാറ സ്വദേശി ലെനിന്‍ രാജ് ഭവനില്‍ ഷുഹൈബ് (23) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
◾റിയാദില്‍ മയക്കുമരുന്നുമായി എത്തിയ തമിഴ്‌നാട്ടുകാരനും ഏറ്റുവാങ്ങാനെത്തിയ മൂന്നു മലയാളികളും പിടിയില്‍. ഡ്രൈ ഫ്രൂട്സ് ആണെന്ന വ്യാജേന വിസ ഏജന്റ് ബംഗളൂരുവില്‍വച്ചാണ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. പക്ഷേ പൊതിയില്‍ മയക്കുമരുന്നായിരുന്നു.
◾തൃശൂര്‍ ചിറ്റഞ്ഞൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ മരിച്ചു. ചിറ്റഞ്ഞൂര്‍ സ്വദേശി വെള്ളക്കട വീട്ടില്‍ ഹരിദാസനാണ് (62) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്. 2010 ലാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 2018 ലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
◾പൊലീസുകാരന്റെ വീട്ടില്‍ അക്രമം നടത്തി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍. അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനു പരിക്ക്. സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. കരുവന്നൂര്‍ ചിറമ്മല്‍ വീട്ടില്‍ ജസ്റ്റിന്‍ പൗലോസിന് (42) ആണ് പരിക്കേറ്റത്.
◾സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സഹായികൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ ആണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷന്‍ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫല്‍.
◾കാലടി എംസി റോഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോര്‍ജ് ആണ് മരിച്ചത്.
◾പതിനേഴുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വെട്ടൂര്‍ വെന്നിക്കോട് കോട്ടുവിള വീട്ടില്‍ അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) പിടിയിലായി. വര്‍ക്കല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇക്കഴിഞ്ഞ 25 ന് വീട്ടുകാര്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾പട്ടാമ്പിയില്‍ 18 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ പട്ടാമ്പി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് വെടിവച്ചു കൊന്നത്.
◾ജാര്‍ക്കണ്ഡില്‍ ജാര്‍ക്കണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ് എംഎല്‍എമാരെ രഹസ്യ സങ്കേതത്തിലേക്കു മാറ്റി. പിന്നീട് രാത്രിയോടെ അവര്‍ തിരിച്ചെത്തുകയും ചെയ്തു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ഓപറേഷന്‍ താമരയ്ക്കു നീക്കമുണ്ടെന്ന് ആരോപിച്ചാണ് എംഎല്‍എമാരെ മാറ്റിയത്. ഖനി അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടില്ല.
◾നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ 15 അടി നീളവും രണ്ടടി വീതിയുമുള്ള കുഴി. ഏറെനേരം ഗതാഗതം തടസപ്പെട്ടു. അണ്ടര്‍പാസിന്റെ പണി നടക്കുന്ന സെക്ടര്‍ 96 ന് സമീപമാണ് റോഡ് തകര്‍ന്നത്.
◾സിനിമാ സ്‌റ്റൈലില്‍ ഹവാലാ കവര്‍ച്ച. പുനെ -സോളാപുര്‍ ഹൈവേയിലെ ഇന്ദാപൂരില്‍ മൂന്നര കോടി രൂപയാണു കവര്‍ന്നത്. വന്‍ കാര്‍ ചേസിംഗും ആക്രമണങ്ങളും നടത്തിയാണ് നാല് വാഹനങ്ങളിലായി എത്തി സംഘം പണവുമായി പോയിരുന്ന കാറിലെ രണ്ടുപേരെ ആക്രമിച്ച് പണം കവര്‍ന്നത്. ആക്രമിക്കപ്പെട്ട ഭവേഷ്‌കുമാര്‍, വിജയ്ബായ് എന്നിവര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ