നിലമ്പൂർ വഴിക്കടവിൽ 130 കിലോയോളം കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് മഞ്ചേരി ഭാഗത്തേക്ക് അഞ്ചംഗ സംഘം കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മീഷണർ സ്‌ക്വാഡിന്റെ പരിശോധനയിൽ പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ നവാസ് ഷെരീഫ്, മുഹമ്മദ് ഷെഫീഖ്, അബ്ദുൽ സഹദ്, ബാലുശ്ശേരി സ്വദേശി അമൽ, പത്തനംതിട്ട സ്വദേശി ഷഹദ് എന്നിവരെ അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളായ ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി മഞ്ചേരിയിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ട് വന്നതായിരുന്നു. വാടകയ്ക്ക് എടുത്ത കാറുകളുമായി ആന്ധ്രയിലേക്ക് പോയ ഇവർ കഞ്ചാവ് വാങ്ങി മഞ്ചേരിക്ക് പോകവെയാണ് വഴിക്കടവ് ചെക്ക് പോസ്റ്റിൽ വച്ച് സമർത്ഥമായി എക്സൈസ് സംഘം പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് മയക്കുമരുന്ന് വിപണിയിൽ അരകോടിയിലധികം രൂപ വില വരും
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ കൊമേർഷ്യൽ അളവിലുള്ള മയക്കുമരുന്ന് കേസാണിത്. കോട്ടക്കൽ നിന്ന് 54 ഗ്രാം MDMA യുമായി ഹരികൃഷ്ണൻ എന്ന യുവാവിനെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറിനെ കൂടാതെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ G കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ T R മുകേഷ് കുമാർ, S മധുസൂധനൻ നായർ, റിമേഷ് കെ വി, പ്രിവന്റീവ് ഓഫീസർ മുരുഗൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ K മുഹമ്മദ് അലി, പി.സുബിൻ , വിശാഖ്, രജിത്, സജിപോൾ, അരുൺ കുമാർ എം എം, പി എസ് ബസന്ത് കുമാർ, ഷംസുദ്ദീൻ കെ, നിതിൻ, എക്സൈസ് ഡ്രൈവർ കെ.രാജീവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.