ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സൂര്യകാന്തിക്ക് പിന്നാലെ ചെണ്ടുമല്ലിയും പൂത്തു; ഗുണ്ടല്‍പേട്ടിലെ വസന്തോത്സവം കാണാന്‍ സഞ്ചാരികളുടെ പ്രവാഹം



 അവധിദിവസങ്ങളില്‍ പൂപ്പാടങ്ങള്‍ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുത്തങ്ങ മുതല്‍ മുപ്പത് കിലോമീറ്ററിലേറെ വനപാത താണ്ടി കര്‍ണാടകയിലെ മഥൂരിലെത്തി ചെക്കുപോസ്റ്റ് കഴിഞ്ഞാലുടന്‍ തന്നെ വിശാലമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കാണാം. ഓരോ ദിവസവും പൂപ്പാടങ്ങളിലെത്തി ഫോട്ടോയും, വീഡിയോയും എടുക്കുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പ്രദേശികമായി ലഭിക്കുന്ന വിവരം.

*◻️കർഷകന് കണ്ണീർ*

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ വയനാടിന്റെ സമീപജില്ലകളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഗുണ്ടല്‍പേട്ടിലെത്തുന്നത്. ജൂലൈ അദ്യവാരം മുതല്‍ തന്നെ സൂര്യകാന്തി ഇവിടെ വ്യാപകമായി പൂത്തിരുന്നു. അന്ന് മുതല്‍ തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പൂത്ത സൂര്യകാന്തിയുടെ ഇതളുകള്‍ കൊഴിഞ്ഞ് വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്‍പ്പം ഉള്ളിലേക്ക് പോയാല്‍ ഇപ്പോഴും ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ സൂര്യകാന്തി പൂത്തുനില്‍ക്കുന്നത് കാണാം. മലയാളികളുടെ കുത്തൊഴുക്ക് തുടരുന്നതിനാല്‍ പൂപ്പാടങ്ങളില്‍ ഇപ്പോള്‍ കര്‍ഷകര്‍ കാവല്‍ നില്‍ക്കുന്നതും പതിവുകാഴ്ചയാണ്. പൂപ്പാടങ്ങളിലിറങ്ങി ഫോട്ടോയെടുക്കുന്നതിനായി ആളുകളുടെ എണ്ണം അനുസരിച്ച് 50 രൂപ മുതല്‍ കര്‍ഷകര്‍ വാങ്ങുന്നുണ്ട്. പലപ്പോഴും കണ്ണിനഴക് സമ്മാനിക്കുന്ന പൂപ്പാടങ്ങള്‍ കര്‍ഷകന് നല്‍കുന്നത് കണ്ണീരാണ്.


*​◻️പെയിന്‍റ് നിർമാണത്തിന് ചെണ്ടുമല്ലി*

ചെണ്ടുമല്ലി കിലോയ്ക്ക് എട്ടുരൂപ നിരക്കിലാണ് നിലവില്‍ എടുക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്യമായ ലാഭമില്ലാത്തതിനാല്‍ ഇത് മറികടക്കാനാണ് പൂപ്പാടങ്ങളിലേക്ക് കടക്കാന്‍ സഞ്ചാരികളില്‍ നിന്നും പണം വാങ്ങുന്നതെന്നാണ് അവരില്‍ ചിലര്‍ പറയുന്നത്. പ്രധാനമായും സൂര്യകാന്തി സസ്യഎണ്ണകള്‍ക്കായാണ് കൂടുതലായും ഉപയോഗിക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ സൂര്യകാന്തി എണ്ണ ഏറെ ഉപകാരപ്രദമാണെന്നത് അതിന്റെ വില്‍പ്പനയെ ഗണ്യമായി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചെണ്ടുമല്ലി പൂക്കള്‍ പെയിന്റ് നിര്‍മ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പൂകൃഷിക്കുള്ള വിത്തും വളവും കൃഷിചിലവുമെല്ലാം നേരത്തെ തന്നെ ചില പെയിന്റ് കമ്പനികള്‍ നല്‍കി വരാറുണ്ട്. പൂക്കളുടെ വിത്തുകള്‍ കര്‍ണാടകയിലെ ഒട്ടുമിക്ക കമ്പോളങ്ങളിലും സുലഭമാണ്. ഒരേക്കറിന് 250 ഗ്രാമോളം വിത്തുകളാണ് വേണ്ടതെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.

*​◻️ലക്ഷ്യമിടുന്നത് ഓണം*

നിലവില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും സൂര്യകാന്തിപ്പൂക്കള്‍ വിളവെടുപ്പിന് പാകമാവുന്നേയുള്ളുവെങ്കിലും ഇതളുകള്‍ കൊഴിഞ്ഞ അവസ്ഥയിലാണുള്ളത്. ചെണ്ടുമല്ലിപ്പൂക്കള്‍ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. പാകമായ പൂക്കള്‍ തിരഞ്ഞ് പറിച്ചാണ് പാടങ്ങളില്‍ നിന്ന് തന്നെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത്. ഏതാനം വര്‍ഷങ്ങളിലായി കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ടുകൊണ്ട് പൂകൃഷി ചെയ്തുവരുന്ന കര്‍ഷകരും ഗുണ്ടല്‍പ്പേട്ടിലുണ്ട്. ഓണമാകുന്നതോടെ ഇത്തവണ നേരത്തെ വിളവെടുപ്പ് ആരംഭിച്ച തോട്ടങ്ങളില്‍ പൂക്കളില്ലാതാവും. എന്നാല്‍ കേരളത്തിലെ ഓണക്കാല കമ്പോളം ലക്ഷ്യമിട്ട് നിരവധി കര്‍ഷകര്‍ അല്‍പ്പം വൈകിയാണ് ചെണ്ടുമല്ലിപാടങ്ങളില്‍ വിത്തെറിഞ്ഞത്. ആഗസ്റ്റ് പകുതിയാകുന്നതോടെ വിളവെടുപ്പിന് പാകമാവും വിധമാണ് മലയാളികളടക്കമുള്ള ചില കര്‍ഷകര്‍ ഗുണ്ടല്‍പ്പേട്ട്, നഞ്ചന്‍ഗോഡ് എന്നിവിടങ്ങളില്‍ ചെണ്ടുമല്ലി പൂകൃഷി നടത്തി വരുന്നത്.

*​◻️സഞ്ചാരികൾ ഗുണ്ടൽപ്പേട്ടിലേക്ക്*

ഓണമാകുന്നതോടെ കേരളത്തിലെത്തുന്ന പൂക്കള്‍ക്ക് എത്രയോ ഇരട്ടി വിലയേറും. കിലോക്ക് 300 രൂപയോളം സാധാരണ ചെണ്ടുമല്ലിപ്പൂക്കള്‍ക്ക് കേരളത്തിലെ ചെറുകിട വിപണിയില്‍ ഓണത്തോട് അനുബന്ധിച്ച് വില കയറാറുണ്ട്. കേരളത്തിലെ ഓണക്കാല വിപണി ലക്ഷ്യമിട്ടുകൊണ്ട് വാടാമല്ലിയും ഗുണ്ടല്‍പേട്ടില്‍ കൃഷി ചെയ്തുവരുന്നുണ്ട്. ഇതിന്റെ പൂക്കളെല്ലാം വളര്‍ന്നുതുടങ്ങിയ അവസ്ഥയിലാണ്. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂവും ഓണവിപണിക്ക് മാത്രമായി ചില പാടങ്ങളില്‍ കൃഷി ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് വ്യാപനം മൂലം പൂപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് സാധിച്ചിരുന്നില്ല. കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് അതിര്‍ത്തി ചെക്കുപോസ്റ്റായ മൂലഹള്ളയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ രോഗവ്യാപനം കുറഞ്ഞതും നിയന്ത്രണങ്ങള്‍ ഇല്ലാതായതും ഗുണ്ടല്‍പേട്ടിലേക്ക് ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവുമധികം സഞ്ചാരികള്‍ പൂപ്പാടം കാണാനായി ഗുണ്ടല്‍പേട്ടിലേക്കെത്തുന്നത്.


അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ