പ്രഭാത വാർത്തകൾ
2022 | ജൂലൈ 26 | ചൊവ്വ | 1197 | കർക്കടകം 10 | തിരുവാതിര 1443 ദുൽഹിജജ26
➖➖➖➖➖➖➖➖
◼️പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22 നു ക്ലാസുകള്‍ ആരംഭിക്കും.
◼️ലോക്സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ച നാലു കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്പെന്റ് ചെയ്തു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെ സ്പെന്‍പെന്‍ഡു ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് വിവിധ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
◼️സ്വാശ്രയ കോളജുകളില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാരിനോടു കേരള ഹൈക്കോടതി. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ എങ്ങനെ സംരക്ഷിക്കുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
◼️നൂറു കോടി രൂപ തന്നാല്‍ രാജ്യസഭാ സീറ്റും ഗവര്‍ണര്‍ സ്ഥാനവും തരാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘത്തെ സിബിഐ അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍, കര്‍ണാടക സ്വദേശി രവീന്ദ്ര വിതല്‍ നായക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, അഭിഷേക് ബൂറ എന്നിവരാണ് ഡല്‍ഹിയില്‍ പിടിയിലായത്.
◼️സില്‍വര്‍ ലൈനിന് അനുമതിയില്ലെന്നും സര്‍വേയ്ക്കു പണം ചെലവാക്കുന്നതു തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിനു വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിലപാട് വിശദീകരിച്ചത്. സര്‍വേയ്ക്കു ചെലവാക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം കെ റെയിലിനു മാത്രമാണ്. സത്യവാങ്മൂലത്തില്‍ പറയുന്നു.
◼️എസ്എന്‍സി ലാവലിന്‍ കേസ് ഓഗസ്റ്റ് അവസാന ആഴ്ചയോടെ സുപ്രീം കോടതി പരിഗണിച്ചേക്കും. കേസ് പരിഗണിക്കാനുള്ള സാധ്യതാ ദിവസം ഓഗസ്റ്റ് 22 എന്ന് സുപ്രീം കോടതി വെബ് സൈറ്റ് പറയുന്നു. എന്നാല്‍ കോടതിയില്‍ കേസുകളുടെ തിരക്കുകൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
◼️ടെസ്റ്റിനെത്തിയ യുവതിയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സമരഭീഷണിയുമായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന. തന്നെ കുടുക്കിയതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സസ്പെന്‍ഷനിലായ കൊല്ലം പത്തനാപുരം സബ് ആര്‍.ടി ഓഫീസിലെ എം.വി.ഐ എ.എസ് വിനോദ് ഗതാഗത മന്ത്രിക്കു പരാതി നല്‍കി.
◼️നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. ഷേര്‍ലി എന്ന വിദ്യാര്‍ത്ഥിനിയാണ് അഡ്വക്കേറ്റ് ജനറലിനു ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനക്കെതിരെയാണ് ഹര്‍ജി.
◼️ഏതെങ്കിലും ഒരു കക്ഷി യുഡിഎഫില്‍ വരുന്നതിനെക്കുറിച്ചല്ല ചിന്തന്‍ ശിബിര്‍ ചര്‍ച്ച ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെറയും യുഡിഎഫിന്റെയും ജനകീയ അടിത്തറ വിപുലപ്പെടുത്തണം. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും ചെന്നിത്തല പ്രതികരിച്ചു.
◼️ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അതിയായ ദു:ഖമുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാതിരുന്നതിന്റെ കാരണം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നില്ല. സോണിയഗാന്ധിയെ അറിയിക്കും. കോഴിക്കോട് ഡിസിസി പ്രസിഡന്റാണ് ചിന്തന്‍ ശിബിരത്തിലേക്കു തന്നെ ക്ഷണിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
◼️ഇ.പി ജയരാജനെതിരായ വധശ്രമകേസില്‍ മൊഴി നല്‍കാന്‍ വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നു ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വരില്ലെന്നാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും അറിയിച്ചത്. വിമാനത്തില്‍ അതിക്രമം നടത്തിയ ജയരാജനെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവനുസരിച്ച് കേസെടുത്തെങ്കിലും പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല.
◼️ലോക്സഭയില്‍ പ്രതിഷേധിച്ചതിനു നാല് എംപിമാരെ വര്‍ഷകാല സമ്മേളനത്തില്‍ വിലക്കിയത് സാമ്പിളാണെന്ന് നടപടി നേരിട്ട ടി.എന്‍ പ്രതാപന്‍ എംപി. എന്നാല്‍ ഭയന്ന് പിന്മാറില്ല. അഭിപ്രായപ്രകടനവും പ്രതിഷേധവും തുടരുകതന്നെ ചെയ്യും. പാര്‍ലമെന്റംഗങ്ങളെ എല്‍കെജി കുട്ടികളെപോലെ പേടിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
''
◼️ഹയര്‍ സെക്കന്‍ഡറി സീറ്റ് നിഷേധിച്ച കേരള സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുപ്രീംകോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അപര്യാപ്തമെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഇവരുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
◼️തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂള്‍ പ്രശ്‌നത്തില്‍ ഗതാഗത മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആന്റണി രാജുവിനെ രക്ഷിതാക്കള്‍ തടഞ്ഞു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സ്‌കൂള്‍ പരിസരത്ത് സിസിടിവി സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
◼️കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ശമ്പളവും പി എഫും ഉള്‍പ്പെടെയുളള ആനൂകൂല്യങ്ങളും ലഭിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ജീവനക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
◼️പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍ ഇല്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
◼️പിണറായി പാനുണ്ടയിലെ മരണം കൊലപാതകമെന്നു ചിത്രീകരിക്കാനുള്ള ഹീനശ്രമം ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കലാപത്തിനാണ് അവര്‍ ശ്രമിച്ചത്. ബാലസംഘം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ മദ്യപിച്ചെത്തിയ ബിജെപിക്കാര്‍ നശിപ്പിച്ചെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
◼️വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകര്‍ത്തത്. ഓഫീസിലെ സഹായിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
◼️മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്മെന്റ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞന്നെ് മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ പ്രതികരിച്ചു.
◼️കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്ത് പരിശോധന അവസാനിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് സംഘം മടങ്ങിയതിനു പിറകേ സംഘര്‍ഷം. ബിഷപ്പിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. ബിഷപ്പ് അനുകൂലികള്‍ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചപ്പോള്‍ മറുപക്ഷം കൂകിവിളിച്ചു. ബിഷപ്പ് ധര്‍മരാജ് റസാല സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നു യുകെയിലേക്ക് പോകും.
◼️തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശി സനു സണ്ണിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടില്‍ സനൂഷിനെയാണ് അറസ്റ്റുചെയ്തത്. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന കഞ്ചാവു കേസുകളിലെ പ്രതി റജീബ് എന്ന ഓന്ത് റജീബ്, ഇയാളുടെ സഹോദരന്‍ ഷജീര്‍, കൂട്ടാളിയായ അലി എന്നിവരെ ഉടനേ പിടികൂടുമെന്ന് പോലീസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ