കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെയാണ് സിനിമാ തീയേറ്ററിൽ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടിൽ നിന്നും വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി സ്‌കൂളിലെത്തിയില്ല. അധ്യാപകർ അന്വേഷിച്ചപ്പോൾ കുട്ടി വാനിൽ യാത്ര ചെയ്തിരുന്നു. വിവരമറിഞ്ഞവരെല്ലാം പരിഭ്രാന്തിയിലായി. പൊലീസിൽ പരാതി നൽകി. പൊലീസ് കണ്ണൂർ നഗരം അരിച്ചുപെറുക്കി. ഒടുവിൽ പൊലീസും ഞെട്ടി.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് വരാൻ വാനിൽ കയറിയ വിദ്യാർത്ഥിനി എവിടെ എന്നറിയാതെ സ്‌കൂൾ അധികൃതർ പകച്ചു. പരാതിക്ക് പിന്നാലെ സംശയം തോന്നി ഇടങ്ങളിലെല്ലാം പോലീസ് പരിശോധന. സിറ്റി സ്റ്റേഷനുകളിൽ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവിൽ വിദ്യാർഥിനിയുടെ വീട്ടിലെ ഫോൺ പരിശോധിച്ചതോടെ സ്‌കൂളിലെത്താത്തതിന്റെ കാരണം പോലീസിന് വ്യക്തമായി.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ 16 കാരൻ സോഷ്യൽ മീഡിയ വഴി വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ പരിചയമാണ് ഒരുമിച്ചുള്ള യാത്രയിലേക്ക് എത്തിയത്. ഇതിനായി 16 കാരൻ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തി. വീട്ടിലെ മുയലുകളെ വിറ്റ കാശുകൊണ്ടാണ് 16 കാരൻ കണ്ണൂരിലെത്തിയത്. പനിയായതിനാൽ അവധിയായിരിക്കുമെന്ന് ക്ലാസ് ടീച്ചർക്ക് ഒരു മെസ്സേജ് അയച്ചതിന് ശേഷമാണ് വിദ്യാർഥിനി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിദ്യാർഥിനി സാധാരണ പോലെ സ്‌കൂൾ വാനിൽ കയറി സ്‌കൂളിൻറെ മുന്നിൽ ഇറങ്ങി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം കൂടി . നേരെ തിയറ്ററിലേക്ക്. തീയേറ്ററിന്റെ ശുചി മുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്. എന്നാൽ വിദ്യാർഥിനി സ്‌കൂളിൻറെ മുൻപിൽ വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് ഈ മുങ്ങൽ കഥ അദ്ധ്യാപകരെ അറിയിച്ചത്. പരിഭ്രാന്തര്രായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതിപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം തീയേറ്ററിന് പുറത്ത് നിന്നും കണ്ടെത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ