2022 | ജൂൺ 19 | ഞായർ | 1197 | മിഥുനം 5 | ചതയം 1443ദുൽഖഅദ് 19
🌀🌀🌀🌀🌀🌀🌀🌀
◼️'അഗ്നിപഥ്' സൈനിക നിയമന പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണെങ്കിലും അഗ്നിവീറുകള്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിലും ജോലിക്കു സംവരണം നല്‍കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്കായിരിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്കു സാധ്യതയുണ്ടാകും. വ്യോമസേനാ മന്ത്രാലയവും 'അഗ്നിവീറു'കള്‍ക്ക് സംവരണം പ്രഖ്യാപിച്ചു.
◼️പ്രവാസി കൂട്ടായ്മയില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡേറ്റാ ബാങ്ക് രൂപീകരിക്കും. പ്രവാസികള്‍ക്കായി അതതു മേഖലകളില്‍ കലോല്‍സവം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️ലൈഫ് ഭവന പദ്ധതിക്കുള്ള കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും. ഇതില്‍ 60,346 അപ്പീലുകള്‍ ഭൂമിയുള്ള ഭവനരഹിതരുടെയും 12,792 അപ്പീലുകള്‍ ഭൂമിയില്ലാത്ത ഭവനരഹിതരുടെയുമാണ്. പട്ടികയില്‍ അനര്‍ഹരുണ്ടെന്ന് ആരോപിച്ചുള്ള 37 ആക്ഷേപങ്ങളും ലഭിച്ചിട്ടുണ്ട്. ഈ മാസം 29 നകം ഒന്നാം ഘട്ടം അപ്പീലുകളും ആക്ഷേപങ്ങളും തീര്‍പ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ജൂലൈ ഒന്നിനു പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ജൂലൈ എട്ടു വരെ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം.
◼️അഗ്‌നിപഥ് പദ്ധതി രാജ്യസുരക്ഷയെ ബാധിക്കുമെന്നും നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
◼️ഭൂമിശാസ്ത്ര പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കാന്‍ സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സംവിധാനം ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 13 സ്‌കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങള്‍ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകള്‍ മനസിലാക്കുക തുടങ്ങിയവയാണു ലക്ഷ്യം. വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഒരു സ്‌കൂളിന് 48225 രൂപ വീതമാണ് അനുവദിക്കുന്നത്.
◼️സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്നയ്ക്കു നോട്ടീസ് നല്‍കി. കോടതിയില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചതിനു പിറകേയാണ് നടപടി. ഇതിനിടെ കസ്റ്റംസിന് മറ്റു രണ്ടു കേസുകളിലായി സ്വപ്ന സുരേഷ് നല്‍കിയ രണ്ട് രഹസ്യമൊഴികള്‍ ആവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
◼️ലോക കേരള സഭയില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുകിത്തീരുന്ന മെഴുകുതിരികളായ പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. ലോക കേരള സഭ ബഹിഷ്‌കരിച്ചത് അപഹാസ്യമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️ലോക കേരള സഭ നടന്ന നിയമസഭ സമുച്ചയത്തില്‍ അനിത പുല്ലയില്‍. മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയെന്ന നിലയില്‍ വിവാദ നായികയായിരുന്നു അനിത പുല്ലയില്‍. വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ അനിതയെ പുറത്താക്കി. ലോക കേരള സഭയിലേക്കു ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി.
◼️സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. പക്ഷേ തെളിവു ഹാജരാക്കാന്‍ സ്വപ്നക്കു കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴക്കുമെന്നാണ് ജയിലില്‍വച്ച് സ്വപ്ന തന്നോടു പറഞ്ഞതെന്നും സരിത കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്കു കുപ്പിയേറുമുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലെറിഞ്ഞവരെ പൊലീസ് ലാത്തിച്ചാര്‍ജു ചെയ്തു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
◼️പയ്യന്നൂരില്‍ സിപിഎം നേതാക്കളെ തരംതാഴ്ത്തിയ നടപടി ധനാപഹരണം നടത്തിയതിനല്ലെന്നു സിപിഎം. ധനാപഹരണം ഉണ്ടായിട്ടില്ലെന്നും സിപിഎം അവകാശപ്പെട്ടു. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനാണു നടപടിയെന്നാണു സിപിഎമ്മിന്റെ വിശദീകരണം.
◼️ഇന്നു വായനാദിനം. പി.എന്‍. പണിക്കരുടെ ഓര്‍മദിനമായ ഇന്ന് സംസ്ഥാനത്തുടനീളം ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ അടക്കം വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ നാളെയാണ് വായനാദിനാചരണം.
◼️എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് വഴിമുക്ക്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ ഹബീബ് എഡ്യുക്കേറ്റര്‍ എന്ന പദ്ധതിയുടെ പേരില്‍ നവാസ് തട്ടിപ്പും ചൂഷണവും നടത്തിയെന്നാണ് ആരോപണം. രണ്ട് കോടിയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതു നടപ്പാക്കിയില്ലെന്നാണ് ആരോപണം.
◼️കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിനു സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരനുനേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്.
◼️കണ്ണൂരിലെ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസില്‍ യുവാവിന്റെ അതിക്രമം. ബില്ല് മാറാനായാണ് പഞ്ചായത്തില്‍ എത്തിയ ജെസിബി ഡ്രൈവര്‍ മാട്ടൂല്‍ കാവിലെപറമ്പിലെ കെ.കെ. മുഫീദാണ് അതിക്രമം നടത്തിയത്. ജീവനക്കാരുമായി തര്‍ക്കിക്കുകയും കൈയ്യേറ്റം ചെയ്യുകയും ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്തു. പൊലീസെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു.
◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ 28 ന് വിധി പ്രസ്താവിക്കും. ഹര്‍ജിയില്‍ വിചരണ കോടതിയിലെ വാദം പൂര്‍ത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
◼️വിവാഹവാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് വിദ്യാര്‍ത്ഥിനിയെ ഭീക്ഷണിപെടുത്തിയതിനാലാണ് ജാമ്യം റദ്ദാക്കിയത്. തിങ്കാളാഴ്ക്കുളളില്‍ തൊടുപുഴ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.
◼️ഫേസ്ബുക്കിലെ ഡിവോഴ്സ് മാട്രിമോണി ഗ്രൂപ്പില്‍ പുനര്‍വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത യുവതികളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ച വിരുതന്‍ അറസ്റ്റിലായി. കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്ന് തൃശൂര്‍ പൊലീസ് അറിയിച്ചു
◼️മൂന്നുമാസമായി അംഗോളയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് രവിയുടെ മോചനത്തിന് സര്‍ക്കാരിന്റെ സഹായംതേടി കുടുംബം. ജോലി ചെയ്തിരുന്ന സ്ഥാപനം വ്യാജ പരാതി നല്‍കി രഞ്ജിത്തിനെ ജയിലിലാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി.
◼️പാസ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴു സ്ത്രീകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കുവൈറ്റിലേക്കു പോകാനെത്തിയവരാണിവര്‍. പാസ്പോര്‍ട്ടില്‍ തൊഴില്‍ വിസ പതിച്ച പേജ് മാറ്റിയിരുന്നു. കുവൈറ്റില്‍ വിമാനമിറങ്ങിയശേഷം ഈ പേജ് കൂട്ടി ചേര്‍ക്കാനായിരുന്നു ഇവരുടെ പരിപാടി.
◼️കലമാനെ കറിവച്ചു തിന്ന സംഭവത്തില്‍ വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചില്‍ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദാണ് കലമാനെ കറിവച്ചു തിന്നത്. കുറ്റകൃത്യം മറച്ചുവച്ച ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാലിനെ സസ്പെന്‍ഡ് ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി.
◼️തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി.ഡി സതീശനുമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസ് ഓഫീസുകളില്‍ ഗാന്ധിജിയുടെ ഫോട്ടോ മാറ്റി സ്വപ്നയുടെ ഫോട്ടോയാണു വച്ചിരിക്കുന്നതെന്നും ജയരാജന്‍ പരിഹസിച്ചു.
◼️അഗ്നിപഥ് പദ്ധതിക്കെതിരായ സമരത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകളും ജിഹാദികളുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരങ്ങള്‍ നടത്തുന്നത് സ്ഥിരം ആളുകളുടെ സമ്മര്‍ദ്ദം മൂലമാണ്. മോദി സര്‍ക്കാര്‍ എന്തു ചെയ്താലും ഇവര്‍ എതിര്‍ക്കുകയാണെന്നും സുരേന്ദ്രന്‍ കുറപ്പെടുത്തി.
◼️കായിക പരിശീലകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയിലാണ്. ആറ്റിങ്ങല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലന കേന്ദ്രത്തിലെ ബോക്സിങ് പരിശീലകന്‍ പ്രേനാഥിനെതിരെയാണ് ആരോപണം.
◼️മലപ്പുറം മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പാണ്ടിക്കാട് സ്വദേശി മുജീബാണു മരിച്ചത്. കടയുടമയും ജീവനക്കാരും ഉള്‍പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
◼️തൊടുപുഴയില്‍ മദ്യലഹരിയില്‍ അഭിഭാഷകന്റെ സാഹസിക ഡ്രൈവിംഗ്. അമിത വേഗതയിലെത്തിയ കാര്‍ ആറ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുള്ളം സ്വദേശിയായ അഭിഭാഷകനെ പൊലീസ് പിടികൂടി.
◼️മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. നടന്‍ മോഹന്‍ലാലിനെ നായകനാക്കിയാണ് ആദ്യ സിനിമ പുറത്തിറക്കുന്നത്. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. യുവസംവിധായകനായ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്.
◼️കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധി. സമാധാനപരമായി പ്രതിഷേധം തുടരണമെന്നും ആശുപത്രിയില്‍ കഴിയുന്ന സോണിയ ആവശ്യപ്പെട്ടു.
◼️അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയായി കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്നിനു സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരുമായടക്കം വിശദമായ കൂടിയാലോചന നടത്തിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂവെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
◼️അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ ബിഹാറില്‍ നടന്ന പ്രതിഷേധത്തില്‍ 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയില്‍വേ. 50 കോച്ചുകളും അഞ്ച് എന്‍ജിനുകളും പൂര്‍ണമായും കത്തിനശിച്ചു. പ്ലാറ്റ്‌ഫോമുകള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കും മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
◼️ബിഹാറിലെ മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ 16 പേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മുസോഡിയിലെ സംഘര്‍ഷത്തിനു പിന്നില്‍ രണ്ടു കോച്ചിംഗ് സെന്ററുകളാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. കസ്റ്റഡിയിലായ കുട്ടികളുടെ മാതാപിതാക്കള്‍ മുസോഡി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.
◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധി എംപിക്ക് എംപിയെന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് എംപിമാര്‍ പരാതിപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
◼️ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അനുമതി നല്‍കിയേക്കും. ഇതിനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി.
◼️ജീവനക്കാരുടെയും തൊഴിലാളികളുടെയും പരിശ്രമത്തിലൂടെ ഗതാഗത വകുപ്പ് അഞ്ചു ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ചെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 105 മണിക്കൂര്‍ 33 മിനിറ്റു കൊണ്ട് 75 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ചതാണു റിക്കാര്‍ഡായത്. ദേശീയപാത 53 ല്‍ അമരാവതിക്കും അകോലക്കും ഇടയില്‍ 75 കിലോമീറ്റര്‍ നീളത്തിലാണ് ഇത്രയും കുറഞ്ഞ സമയംകൊണ്ട് ബിറ്റുമിനസ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത്. എന്‍ജിനീയര്‍മാര്‍, കരാറുകാര്‍, കണ്‍സള്‍ട്ടന്റുകള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവരുടെയും നേട്ടമാണ് ഇതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
◼️രാഷ്ട്രപതി സ്ഥാനത്തേക്കു മല്‍സരിക്കാനില്ലെന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂക്ക് അബ്ദുല്ല. പ്രതിപക്ഷ കക്ഷികളാണ് മല്‍രിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നത്.
◼️ആസാമിലും മേഘാലയയിലും വെള്ളപ്പൊക്കം. ആസാമില്‍ പതിനേഴും മേഘാലയയില്‍ പത്തൊമ്പതും പേര്‍ മരിച്ചു. ആസാമിലെ ഹോജായ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞ് മൂന്നു കുട്ടികളെ കാണാതായി.
◼️വീണ്ടും നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ നേട്ടത്തിനുശേഷം മത്സരിച്ച രണ്ടാമത്തെ ടൂര്‍ണമെന്റില്‍ തന്നെ സ്വര്‍ണം എറിഞ്ഞിട്ട് ഇന്ത്യയുടെ നീരജ് ചോപ്ര. ഫിന്‍ലന്‍ഡിലെ കുര്‍താനെ ഗെയിംസിലാണ് ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്.
◼️ഇന്ത്യാ- ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തെ മത്സരം ഇന്ന്. 2-2 ന് സമനിലയില്‍ നില്‍ക്കുന്ന പരമ്പര ഇന്ന് ജയിക്കുന്ന ടീം നേടും. വൈകീട്ട് 7 മണിക്കാണ് കളി ആരംഭിക്കുക.
◼️കേന്ദ്രസര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ 16 വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 45 ശതമാനം ഉയര്‍ന്ന് 3.39 ലക്ഷം കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ 1.70 ലക്ഷം കോടി രൂപയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി ഉള്‍പ്പെടെ (എസ്.ടി.ടി) വ്യക്തിഗത ആദായ നികുതിയിനത്തില്‍ 1.67 ലക്ഷം കോടി രൂപയും ലഭിച്ചു. മുന്‍കൂര്‍ നികുതി സമാഹരണം നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ മുന്‍വര്‍ഷത്തെ സമാനകാലത്തെ 75,783 കോടി രൂപയില്‍ നിന്ന് 1.01 ലക്ഷം കോടി രൂപയിലെത്തി; 33 ശതമാനമാണ് വര്‍ദ്ധന. ഇതില്‍ 78,842 കോടി രൂപ കോര്‍പ്പറേറ്റ് ആദായ നികുതിയും 22,175 കോടി രൂപ വ്യക്തിഗത ആദായനികുതിയുമാണ്.
◼️സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ എല്‍ഐസി ഓഹരികളുടെ വിപണി വില ഇഷ്യു വിലയെക്കാള്‍ 295 രൂപ താഴെ. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ ഈ കാലയളവിലുണ്ടായ ഇടിവാകട്ടെ 1,86,144.40 കോടി രൂപ. പത്തു രൂപ മുഖ വിലയുള്ള ഓഹരികള്‍ 949 രൂപ നിരക്കിലാണ് ആദ്യ പൊതു വില്‍പന (ഐപിഒ) യിലൂടെ പുറത്തിറക്കിയത്. തുടക്കത്തില്‍ത്തന്നെ എട്ടു ശതമാനത്തിലേറെ നഷ്ടം നേരിട്ട ഓഹരികള്‍ക്കു പിന്നീടിങ്ങോട്ട് എന്നും വിലയിടിവിന്റേതായി. ഏഷ്യയില്‍ നിന്ന് ഈ വര്‍ഷം ഐപിഒ വിപണിയിലെത്തിയ കമ്പനികളില്‍ എല്‍ഐസിയുടെ വിപണി മൂല്യത്തിലാണ് ഏറ്റവും വലിയ വീഴ്ച നേരിട്ടിരിക്കുന്നത്. ഇടിവു 31.09 ശതമാനമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഒന്നാം സ്ഥാനം ദക്ഷിണ കൊറിയയിലെ എല്‍ജി എനര്‍ജി സൊല്യൂഷന്‍ ലിമിറ്റഡിനായിരുന്നു: ഇടിവ് 29%.
◼️ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന 'സാന്റാക്രൂസ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തും. അനീഷ് റഹ്‌മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികവേഷത്തിലെത്തുന്നത് നൂറിന്‍ ഷെരീഫ് ആണ്. അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◼️ബോളിവുഡിന് തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. കാര്‍ത്തിക് ആര്യന്‍ നായകനായ ചിത്രം മെയ് 20നാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇതുവരെയായി കാര്‍ത്തിക് ആര്യന്‍ ചിത്രം 175 കോടിയോളം കളക്ഷന്‍ നേടിയിട്ടുണ്ട്. ജൂണ്‍ 19ന് ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്ത് തുടങ്ങും. നെറ്റ്ഫ്ലിക്സാണ് കാര്‍ത്തിക് ആര്യന്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തബു, കിയാര അദ്വാനിരാജ്പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◼️ഇന്ത്യന്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ജൂണ്‍ 27 ന് പുതിയ സ്‌കോര്‍പിയോ-എന്‍ രാജ്യത്ത് അവതരിപ്പിക്കും. വരാനിരിക്കുന്ന പുതിയ മോഡലിന് നിലവിലെ തലമുറ മോഡലിനെ അപേക്ഷിച്ച് കാര്യമായ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും. നിലവിലെ മോഡല്‍ സ്‌കോര്‍പിയോ ക്ലാസിക് ആയി വില്‍ക്കും. കൂടാതെ, എസ്യുവി ആറ് സീറ്റ്, ഏഴ് സീറ്റ് ലേഔട്ട് ഓപ്ഷനുകളില്‍ ലഭ്യമാകും. പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.
◼️ഭാരതീയ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഹൈമവതഭൂവിന്റെ മടിത്തട്ടിലൂടെയൊരു യാത്ര. ഇന്ത്യന്‍ സഞ്ചാരസാഹിത്യത്തിന്റെ പിതാവായ മഹാപണ്ഡിറ്റ് രാഹുല്‍ സാംകൃത്യായന്‍ ഏഴുപതിറ്റാണ്ട് മുമ്പ് നടത്തിയ ഹിമാലയ യാത്രയുടെ മലയാളത്തിലെ ആദ്യ സംഗൃഹീതപുനരാഖ്യാനമാണ് ഈ പുസ്തകം. ഇന്നത്തെപോലെ പാതകളും സഞ്ചാരമാര്‍ഗങ്ങളുമൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഹിമാലയയാത്രയുടെ സാഹസികത വെളിവാക്കുന്ന കൃതി.
'ഹിമാലയദര്‍ശനം'. പുനരാഖ്യാനം: വി.കെ. ബാലകൃഷ്ണന്‍ നായര്‍. മാതൃഭൂമി. വില 120 രൂപ.
◼️മാസ്‌ക് ധരിക്കാതിരിക്കുകയും, ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ അളവിലാണ് രോഗവ്യാപനം നടത്തുക. ഇക്കാര്യം വ്യക്തമാക്കുന്നതാണ് പുതിയൊരു പഠനറിപ്പോര്‍ട്ട്. ബെംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും സ്വീഡനിലെ 'നൊറാഡിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോററ്റിക്കല്‍ ഫിസിക്സ്'ല്‍ നിന്നുള്ള ഗവേഷകരും ബെംഗലൂരു 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയോററ്റിക്കല്‍ സയന്‍സസ്'ല്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. മാസ്‌കില്ലാതെ ആളുകള്‍ സംസാരിക്കുമ്പോള്‍ എങ്ങനെയെല്ലാമാണ് വായുവിലൂടെ കൊവിഡ് വൈറസ് പകരുന്നത് എന്നത് കമ്പ്യൂട്ടര്‍ സഹായത്തോടെയാണ് ഇവര്‍ വിലയിരുത്തിയിരിക്കുന്നത്. ആളുകളുടെ ഉയരവും സംസാരരീതിയുമെല്ലാം ഇത്തരത്തില്‍ കൊവിഡ് വ്യാപനത്തില്‍ പങ്കുവഹിക്കുന്നതായും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. രണ്ടടി, നാലടി, ആറടി വരെയുള്ള അകലത്തില്‍ മാസ്‌കില്ലാതെ രണ്ട് പേര്‍ സംസാരിക്കുമ്പോള്‍ എത്രമാത്രം രോഗവ്യാപന സാധ്യതയുണ്ട്, അതുപോലെ രണ്ട് പേര്‍ നില്‍ക്കുമ്പോള്‍ ആരാണ് കൂടുതല്‍ സംസാരിക്കുന്നത്- കൂടുതല്‍ കേള്‍ക്കുന്നത് എന്നത് അടിസ്ഥാനമാകുന്നുണ്ടോ, ആര്‍ക്കാണ് കൂടുതല്‍ ഉയരമെന്നത് എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ആളുകള്‍ മാസ്‌കില്ലാതെ സംസാരിക്കുമ്പോള്‍ അകലം കുറയും തോറും രോഗവ്യാപന സാധ്യത കൂടുന്നുവെന്ന് പഠനം പറയുന്നു. ഇത് സ്വാഭാവികവുമാണ്. എന്നാല്‍ ആരാണോ കൂടുതല്‍ സംസാരിക്കുന്നത്, അവരെക്കാളും കൂടുതല്‍ കേട്ടുനില്‍ക്കുന്നവര്‍ക്കാണത്രേ രോഗസാധ്യത. അതുപോലെ ശരാശരി ഉയരമുള്ളവരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവരില്‍ രോഗവ്യാപന സാധ്യത കൂടുന്നതായും പഠനം കണ്ടെത്തി. ഓരോ അവസ്ഥയിലും രോഗാണു അടങ്ങിയ സ്രവകണങ്ങള്‍ വായുവിലൂടെ സഞ്ചരിക്കുന്നത് തമ്മില്‍ വ്യത്യാസം വരുന്നുണ്ട്. ഇതിന് അനുസരിച്ചാണ് രോഗവ്യാപന സാധ്യതയെ ഇവര്‍ വിലയിരുത്തിയിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
പല കാര്യങ്ങളും താന്‍ മറന്നുപോകുന്നു എന്നതായിരുന്നു അവരുടെ പ്രധാന പ്രശ്‌നം. തലേന്ന് ആസൂത്രണം ചെയ്ത പദ്ധതികള്‍ പോലും പിറ്റേന്ന് മറന്നുപോകുന്നു. അതുകൊണ്ട് അവര്‍ ഒരു തീരുമാനത്തിലെത്തി. പിറ്റേന്ന് ചെയ്യാന്‍ ഉള്ള കാര്യങ്ങളെല്ലാം ഒരു കടലാസ്സില്‍ എഴുതി വയ്ക്കുക. അവര്‍ എഴുതി. ഒരു ജോടി ചെരുപ്പുവാങ്ങണം, ബന്ധുവീട്ടില്‍ പോകണം, കറന്റ് ബില്ല് അടയ്ക്കണം തുടങ്ങി ഓരോ കാര്യങ്ങളും അക്കമിട്ട് അവര്‍ എഴുതി. എഴുതി തീര്‍ന്നപ്പോഴാണ് പുതിയ പ്രശ്‌നം രൂപപ്പെട്ടത്. ഈ എഴുതിയ കടലാസ്സ് താന്‍ എവിടെ വെയ്ക്കും. വെച്ചാല്‍ തന്നെ നാളെ അതെടുക്കാന്‍ താന്‍ ഓര്‍ക്കുമോ ? ഇത് ഓര്‍ത്തോര്‍ത്ത് അന്ന് രാത്രി അവര്‍ ഉറങ്ങിയതേയില്ല... പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ആകുലരാകുന്നതും, ആകുലതകള്‍കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരും ഉണ്ട്. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള വഴികളും ആസൂത്രണം ചെയ്താല്‍ ആദ്യത്തെ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് എല്ലാം വൈഷമ്യങ്ങളായി മാത്രമേ പ്രത്യക്ഷപ്പെടൂ. ആ മനോഭാവം തിരുത്തപ്പെടാത്തിടത്തോളം കാലം അയാളെ പ്രശ്‌നങ്ങള്‍ വിട്ടൊഴിയുകയില്ല. ഒരു പോരായ്മപോലും സംഭവിക്കാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല. അതുപോലെ തന്നെ ഒരു നേട്ടം പോലും സംഭവിക്കാതെ ഒരു ദിവസം കടന്നുപോകുന്നില്ല. അവ കണ്ടെത്തുന്നതിലും ഫലപ്രദമായി ഉപയോഗിക്കുന്നതിലുമാണ് കാര്യം. സന്തോഷിക്കുന്നതും ഉല്ലസിക്കുന്നതും തെറ്റായി കരുതുന്നവര്‍ എപ്പോഴും മ്ലാനവദനരായിരിക്കും. എന്നാല്‍ ഉള്ളതില്‍ സന്തോഷിക്കുന്നവര്‍ക്ക്, സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.. ആവശ്യമുള്ളതെല്ലാം ഏറ്റക്കുറച്ചിലുകളോടെ എല്ലാവരുടെ മുന്നിലും ഉണ്ട്. സമീപനത്തില്‍ വ്യത്യാസം വരുത്തിയാല്‍ എല്ലാം ഗുണത്തില്‍ പര്യവസാനിപ്പിക്കാന്‍ സാധിക്കും. നമുക്കും ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ