പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകൻ ആകർഷ് (ഏഴ്) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് ആകർഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.മൂന്ന് മാസം മുമ്പ് വീട്ടിലെ വളർത്തുനായ ആകർഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.വലപ്പാട് ജി.ഡി.എം.എൽ.പി. സ്കൂളിലാണ് ആകർഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലർത്തിയ വിദ്യാർഥിയാണ് ആകർഷ്. കോവിഡ് സമയത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ ഓൺലൈൻ പ്രതിഭോത്സവങ്ങളിൽ വാദ്യോപകരണങ്ങളിൽ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതൽ താത്പര്യം. മാർച്ച് 31-ന് നടക്കുന്ന സ്കൂൾ വാർഷികത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകർഷിന്റെ മരണത്തെത്തുടർന്ന് സ്കൂൾ വാർഷികാഘോഷം റദ്ദാക്കി.
റാബിസ് പ്രതിരോധത്തിന് മുൻകരുതൽ പ്രധാനം
വളർത്തുമൃഗങ്ങൾ മാന്തുകയോ കടിക്കുകയോ ചെയ്തിട്ടുണ്ടെന്ന സംശയമുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നതിന് മടികാണിക്കരുത്. റാബിസ് പ്രതിരോധത്തിന് മുൻകരുതലായി സ്വീകരിക്കുന്ന വാക്സിൻ പ്രധാനമാണ്. ഡോക്ടർ നിർദേശിക്കുന്ന തുടർചികിത്സകളും മുടക്കരുത്. ഉപദ്രവിച്ച മൃഗത്തെയും നിരീക്ഷിക്കണം. മൃഗത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കണം.വീട്ടിൽ ജനിച്ച വളർത്തുമൃഗങ്ങളാണെങ്കിൽ ആദ്യത്തെ മൂന്നാംമാസം ആന്റി റാബിസ് വാക്സിൻ കുത്തിവെപ്പെടുക്കണം. ഒരുമാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസുമെടുക്കണം. ഓരോ വർഷവും കൃത്യമായി കുത്തിവെപ്പെടുക്കാൻ വിട്ടുപോകരുത്. മറ്റു മൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയോ മറ്റോ ചെയ്താൽ വീണ്ടും പ്രതിരോധകുത്തിവെപ്പെടുക്കണം. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് തദ്ദേശസ്ഥാപനത്തിൽനിന്നുള്ള ലൈസൻസും നിർബന്ധമാണ്.ഡോ. ഒ.ജി. സുരജ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ