ഇന്നത്തെ പ്രഭാത വാർത്തകൾ today latest news
2021 | ഡിസംബർ 18 | 1197 | ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13
🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണം വേണം. 19 ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🔳രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. വിരമിച്ച സൈനികന്റെ മകനാണ് താനെന്നും, അങ്ങനെയുള്ളവര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല കേരളത്തിലുണ്ടാകുന്ന ഇത്തരം പ്രവണതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികരുടെ ത്യാഗത്തെ അപകീര്‍ത്തിപ്പെടുന്നതിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.
🔳ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭര്‍ത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാരെ തുല്യപരിഗണന നല്‍കി സംരക്ഷിക്കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളില്‍നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
🔳ആശ്രിതനിയമനമെന്നത് നിക്ഷിപ്ത അവകാശമല്ലെന്ന് സുപ്രീംകോടതി. വരുമാനം നേടിയിരുന്നയാളുടെ മരണത്താലുണ്ടാകുന്ന പ്രതിസന്ധിയില്‍നിന്ന് കുടുംബത്തെ കരകയറ്റാനാണ് ആശ്രിതനിയമനം നല്‍കുന്നതെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
🔳സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
🔳കൊവിഡ് സഹായധന വിതരണത്തില്‍ കേരളത്തിലെ സ്ഥിതി പരിതാപകരമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശനം. നാല്പതിനായിരത്തിലധികം പേര്‍ മരിച്ച സംസ്ഥാനത്ത് രണ്ടായിരം പേര്‍ക്ക് പോലും സഹായധനം നല്‍കാനായില്ല. സഹായധന വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. 40855 പേര്‍ മരിച്ച കേരളത്തില്‍ ആകെ സഹായധനം നല്‍കിയത് 548 പേര്‍ക്ക് മാത്രമാണോ എന്ന ചോദ്യത്തോടെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.
🔳24 പേര്‍ക്ക് നിയമനം നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ തീരുമാനിച്ചു. കായിക വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ബാക്കിയുള്ളവരുടെ നിയമനകാര്യത്തില്‍ എട്ടംഗ സമിതിയെയും നിയോഗിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
🔳കെ റെയിലിനെ പിന്തുണയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്ത തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി.രാജീവ്. കേന്ദ്രമന്ത്രിമാര്‍ പോലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂരിന്റെ നിലപാട് നാടിന് ഗുണകരമാണെന്നും പി.രാജീവ് പറഞ്ഞു.
🔳സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ഇ ശ്രീധരനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പൊന്നാനിയിലെ വീട്ടിലെത്തി ശ്രീധരനെ നേരില്‍ കണ്ടു. സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാത്രമേ മാറുന്നുള്ളൂവെന്നാണ് തന്നോട് ശ്രീധരന്‍ പറഞ്ഞതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ശിഷ്ടകാലം ബിജെപിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
🔳കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ എം.പിക്കുള്ള അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. ശശി തരൂര്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.
🔳മന്ത്രി ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സെര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ രാഷ്ട്രീയം ഉണ്ടെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്. ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
🔳രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎമ്മും മുസ്ലിം ലീഗും വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും പ്രതികരിച്ചു. ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച പികെ ശ്രീമതി, തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും കുറ്റപ്പെടുത്തി.
🔳തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
🔳ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ദിവസ വരുമാനത്തില്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയില്‍ ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
🔳തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ടോയിലറ്റ് കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്.
🔳നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ തിങ്കളാഴ്ച കര്‍ണാടക മന്ത്രിസഭ പരിഗണിക്കും. പട്ടിക ജാതി-പട്ടിക വര്‍ഗം, പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍ എന്നിവരെ അനുവാദമില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വര്‍ഷം തടവുശിക്ഷ ലഭിക്കും. വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. സൗജന്യ വിദ്യാഭ്യാസം, ജോലി വാഗ്ദാനം ചെയ്തുള്ള മതംമാറ്റം എന്നിവയും ശിക്ഷാര്‍ഹമായിരിക്കും. മതംമാറുന്നതിന് രണ്ട്മാസം മുമ്പ് സര്‍ക്കാര്‍ അനുമതി തേടണം.
🔳പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. ബി.ജെ.പിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിങ് ബി.ജെ.പിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.
അറബ് ലോകത്തെ 42 കോടി ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പട്ടിണി മൂലം ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷന്‍സ്. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഐഎസ്എല്ലില്‍ പരാജയ പരമ്പര തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ തോല്‍വി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മലയാളി താരം വി പി സുഹൈറും പാട്രിക് ഫ്ലോട്ട്മാനുമാണ് നോര്‍ത്ത് ഈസ്റ്റിനായി വലകുലുക്കിയത്. ജയത്തോടെ നോര്‍ത്ത് ഏഴ് കളികളില്‍ ഏഴ് പോയന്റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഏഴ് കളികളില്‍ മൂന്ന് പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമി ഉറപ്പിച്ചു. രണ്ട് ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിംഗിന്റെ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ആകാശ് ദീപ് സിംഗാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. ജുനൈദ് മന്‍സൂര്‍ പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനോട് തോറ്റാലും ഇന്ത്യക്ക് സെമി കളിക്കാനാവും.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. കെ ശ്രീകാന്തിന് പിന്നാലെ ഇന്ത്യയുടെ ലക്ഷ്യ സെന്നും പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തി. ശ്രീകാന്താണ് സെമിയില്‍ ലക്ഷ്യ സെന്നിന്റെ എതിരാളിയെന്നതിനാല്‍ ഇവരിലൊരാള്‍ ഫൈനല്‍ കളിക്കുമെന്നുറുപ്പായി. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് 21കാരനാണ് ലക്ഷ്യ സെന്‍. അതേസമയം വനിതകളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിലവിലെ ചാമ്പ്യന്‍ പി വി സിന്ധു ക്വാര്‍ട്ടറില്‍ വീണു. ചൈനീസ് തായ്‌പേയിയുടെ തായ് സു യിംഗാണ് നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധുവിനെ വീഴ്ത്തിയത്.
കേരളത്തില്‍ ഇന്നലെ 54,715 സാമ്പിളുകളാണ് പരിശോധിച്ചതില്‍ 3471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 221 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,189 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4966 പേര്‍ രോഗമുക്തി നേടി. ഇതോടെ 32,433 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57.
ആഗോളതലത്തില്‍ ഇന്നലെ 6,50,704 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,08,569 പേര്‍ക്കും ഇംഗ്ലണ്ടില്‍ 93,045 പേര്‍ക്കും റഷ്യയില്‍ 27,743 പേര്‍ക്കും ഫ്രാന്‍സില്‍ 58,128 പേര്‍ക്കും ജര്‍മനിയില്‍ 46,014 പേര്‍ക്കും സ്പെയിനില്‍ 33,359 പേര്‍ക്കും ഇറ്റലിയില്‍ 28,632 പേര്‍ക്കും പോളണ്ടില്‍ 20,027 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 20,713 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.38 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.27 കോടി കോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 6,121 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,010 പേരും റഷ്യയില്‍ 1,080 പേരും ജര്‍മനിയില്‍ 438 പേരും പോളണ്ടില്‍ 566 പേരും ഉക്രെയിനില്‍ 328 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.50 ലക്ഷമായി.
ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിയുന്നു. ഒക്ടോബര്‍ മുതല്‍ 32,000 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികളാണ് വിറ്റതെന്ന് എന്‍എസ്ഡിഎലില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള-ആഭ്യന്തരകാരണങ്ങളാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് പിന്നില്‍. ആഗോളതലത്തിലുള്ള വിലക്കയറ്റം, ഒമിക്രോണ്‍ വകഭേദമുയര്‍ത്തുന്ന അനിശ്ചിതത്വം, യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനം തുടങ്ങിയവയാണ് പ്രധാനകാരണങ്ങള്‍.
🔳മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ട്, ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടുമായി വമ്പന്‍ പോരാട്ടത്തിന്. ഓണ്‍ലൈന്‍ ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി വാട്ട്സ്ആപ്പുമായി സഹകരിക്കാനാണ് ജിയോ ഒരുങ്ങുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. അംബാനിയുടെ ഇരട്ട മക്കളായ ആകാശും ഇഷയും മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ ഓര്‍ഡറിംഗിന്റെ പ്രിവ്യൂ നല്‍കി. ഡെലിവറി സൗജന്യമാണ്. കൂടാതെ മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല. റിലയന്‍സിന്റെ നെറ്റ്വര്‍ക്കിലുള്ള 400 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെയും അര ദശലക്ഷം റീട്ടെയിലര്‍മാരെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
🔳സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അപ്പന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അപ്പന്റെ മരണത്തിന് കാത്തിരിക്കുന്ന മക്കളെയും ബന്ധുക്കളെയുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ആയാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ എത്തുന്നത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മജുവിനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് ഒരുക്കിയത്. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
🔳ഒരു ഹോളിവുഡ് സിനിമയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച തിയറ്റര്‍ കൗണ്ട് ആണ് മാര്‍വെലിന്റെ 'സ്പൈഡര്‍മാന്‍: നോ വേ ഹോ'മിന് ലഭിച്ചത്. ഇംഗ്ലീഷിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലായി 3264 സ്‌ക്രീനുകള്‍. അവഞ്ചേഴ്സ്: എന്‍ഡ്ഗെയിമിലേക്കാള്‍ വലിയ സ്‌ക്രീന്‍ കൗണ്ട് ആണിത്. ഇന്ത്യയില്‍ 2845 സ്‌ക്രീനുകളിലായിരുന്നു എന്‍ഡ്ഗെയിം എത്തിയത്. ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട നാല് ഭാഷാ പതിപ്പുകളില്‍ നിന്നായി 41.50 കോടി ഗ്രോസും 32.67 കോടി നെറ്റുമാണ് ചിത്രം നേടിയിരിക്കുന്നത്. അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം ഒഴിവാക്കിനിര്‍ത്തിയാല്‍ ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. 2019ല്‍ എത്തിയ എന്‍ഡ്ഗെയിമിന്റെ റിലീസ്ദിന ഇന്ത്യന്‍ കളക്ഷന്‍ 53.10 കോടി ആയിരുന്നു.
🔳ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ ക്ലാസിക് 350 മോട്ടോര്‍ സൈക്കിളുകളുടെ നിര്‍മ്മാണം ആദ്യലക്ഷം പിന്നിട്ടു. കമ്പനി പ്ലാന്റില്‍ നിന്ന് 1,00,000-ാമത് മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങി. ന്യൂ-ജെന്‍ ക്ലാസിക്കിനെ 2021 സെപ്റ്റംബറില്‍ ആണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയെ കൂടാതെ യൂറോപ്പ്, ദക്ഷിണേഷ്യ, ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഈ ബൈക്ക് വിറ്റഴിക്കപ്പെടുന്നു. വര്‍ഷങ്ങളായി റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഇന്ത്യയില്‍ 30 ലക്ഷം ക്ലാസിക് 350 ബൈക്കുകളാണ് വിറ്റത്. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയുടെ 60 മുതല്‍ 70 ശതമാനെ വരെയും കയ്യാളുന്നത് ഈ ബൈക്ക് തന്നെയാണ്.
🔳സഹനത്തിന്റെ കനലില്‍ നിന്ന് ലഭ്യമായ ഊര്‍ജ്ജവും ധര്‍മ്മത്തിന്റെ ബലത്തില്‍ അനുഭവിച്ച നിത്യാനന്ദവും മഹാഭാരതത്തിലെ കുന്തിയുടെ ജീവിതാഖ്യാനമായി ആവിഷ്‌കരിച്ച നോവല്‍. 'കുന്തീദേവി'. പ്രൊഫ എം കെ സാനു. ഗ്രീന്‍ ബുക്സ്. വില 223 രൂപ.
🔳ചെറിയ ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ ശരീരവിളര്‍ച്ചയെ തടയും. ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് ചെറിയ ഉള്ളികള്‍. ഇത് ഹൃദയത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നു. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചെറിയ ഉള്ളിക്ക് കഴിവുണ്ട്. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചതും ചേര്‍ത്ത് ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം കുറയും. ശരീരത്തില്‍ എവിടെയെങ്കിലും മുറിവുണ്ടായാല്‍ ഉള്ളി ചതച്ചത് വച്ചു കെട്ടിയാല്‍ മതി. ഉറക്കക്കുറവുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ചുവന്നുള്ളി വേവിച്ചതും കൂടി ചേര്‍ത്ത് കഴിക്കാം. ചുവന്നുള്ളി അരിഞ്ഞ് വറുത്ത് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനം ഉണ്ടാകും. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്. ശരീരത്തിലെ അലര്‍ജിക്ക് കാരണമാകുന്ന ഹിസ്റ്റാമിന്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിണ പ്ലാന്റ് ഫ്‌ളവനോയിഡിന് കഴിയും. ഇതിലൂടെ അലര്‍ജി രോഗങ്ങളായ ടിഷ്യു വീക്കം, കണ്ണില്‍ നിന്ന് നീരൊഴുക്ക്, ചൊറിച്ചില്‍, ആസ്മ, ബ്രോങ്കൈറ്റിസ്, സീസണല്‍ അലര്‍ജികള്‍ എന്നിവയുടെ തീവ്രത കുറയ്ക്കുന്നു. ഉള്ളി നീരെടുത്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളഞ്ഞാല്‍ മുടി കൊഴിച്ചിലും താരനും ഇല്ലാതാകും. തലയില്‍ തേയ്ക്കുന്ന എണ്ണയില്‍ ഒന്നോ രണ്ടോ ചെറിയ ഉള്ളി അരിഞ്ഞതു കൂടി ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം തലയോട്ടില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മുടിക്ക് തിളക്കവും നല്ല ഉറക്കവും ലഭിക്കും.