തമിഴ്നാട് തിരുവള്ളൂരില്‍ കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പത്താംക്ലാസ് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാറിന്റെ (21) കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ നിർദേശ പ്രകാരം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഓണ്‍ലെെന്‍ സുഹൃത്ത് അടക്കം നാല് യുവാക്കളും ആറംപക്കം പൊലീസിന്റെ പിടിയിലായി.
ഞായറാഴ്ച ചെന്നൈ ഈച്ചങ്ങാട് ഗ്രാമത്തിലെ കർഷകർ ആളൊഴിഞ്ഞ ഫാമിൽ മുടിയും രക്തം പുരണ്ട ശരീരാവശിഷ്ടങ്ങളും കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം പ്രേംകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ ഗവ. സ്റ്റാന്‍ലി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പരസ്പരം പരിചയമില്ലാത്ത രണ്ട് പെൺകുട്ടികളും പ്രേംകുമാറുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിലൂടെ ഇരുവരുമായും സൗഹൃദം സ്ഥാപിച്ച പ്രേംകുമാർ ഇവരുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. പിന്നീട് ഇത് ഓണ്‍ലെെനില്‍ പ്രചരിപ്പിക്കുമെന്നും മാതാപിതാക്കള്‍ കെെമാറുമെന്നും ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടുകയായിരുന്നു. ഇരുവരില്‍ നിന്നും ഇത്തരത്തില്‍ 50000 രൂപ വീതം പ്രേംകുമാർ തട്ടിയെടുത്തിരുന്നു.
എന്നാല്‍ ഇതിനുശേഷവും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതിനിടെ പെണ്‍കുട്ടികള്‍ പരസ്പരം പരിചയപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട മറ്റൊരു യുവാവിന്റെ സഹായത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോകാനും ഇയാളുടെ മൊബെെല്‍ ഫോണില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്യാനും പദ്ധതിയിടുകയായിരുന്നു.
തുടർന്ന് ഡിസംബർ 17 വെള്ളിയാഴ്‌ച പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ ഷോളവരം ടോൾ പ്ലാസയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ നിന്ന് പെണ്‍കുട്ടികളുടെ സുഹൃത്തായ അശോകും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയുമായിരുന്നു. മർദനമേറ്റ് പ്രേംകുമാർ മരണപ്പെട്ടതോടെ ഈച്ചങ്ങാട്ടെ ഒരു വിജനമായ ഭൂമിയിൽ സംഘം മൃതദേഹം കുഴിച്ചിട്ടു.
പിന്നീട് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ട പ്രദേശത്തെ കർഷകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.അന്വേഷണത്തില്‍ മരിച്ചത് പ്രേംകുമാറാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പ്രേംകുമാറിന്റെ സുഹൃത്തുക്കള്‍ നല്‍കിയ സൂചന പ്രകാരമാണ് പൊലീസ് പെണ്‍കുട്ടികളിലേക്ക് എത്തിയത്. തുടർന്ന് തിങ്കളാഴ്ച പെണ്‍കുട്ടികളെയും ഇവരുടെ മൊഴി പ്രകാരം ചൊവ്വാഴ്ച അശോകിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ പ്രേംകുമാറിന്റെ ഫോണ്‍തട്ടിയെടുത്ത് ചിത്രങ്ങള്‍ നശിപ്പിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും കൊലപ്പെടുത്താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് പെണ്‍കുട്ടികളുടെ മൊഴി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ