മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ. കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.