പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി
തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം.
ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നതും വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നതും പൊലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി.
കൈക്കൂലിക്കാരുടെ എണ്ണം കുതിക്കുന്നു; ഈ വർഷം പിടിയിലായത് 42 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൈക്കൂലിക്കേസില്‍ പിടിയിലാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുതിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഈവര്‍ഷം ഇതുവരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 42 കേസ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഏറ്റവും കൂടുതൽ പേർ പിടിയിലായത് റവന്യൂ വകുപ്പിലാണ്. 14 ഉദ്യോഗസ്ഥരാണ് 10 മാസത്തിനിടെ പിടിയിലായത്. തദ്ദേശ വകുപ്പിലെ 13 ഉദ്യോഗസ്ഥരും പിടിയിലായി. കൈക്കൂലിക്കേസില്‍ റവന്യൂ വകുപ്പ് ഒന്നാം സ്ഥാനത്തും തദ്ദേശ വകുപ്പ് രണ്ടാം സ്ഥാനത്തുമാണ്.
ആരോഗ്യവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും എം.ജി സര്‍വകലാശാല, കേരള വാട്ടര്‍ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, സപ്ലൈകോ, കെ.എസ്.ഇ.ബി, മൈനര്‍ ഇറിഗേഷന്‍, ലീഗല്‍ മെട്രോളജി എന്നിവിടങ്ങളിലെ ഓരോ ഉദ്യോഗസ്ഥരുമാണ് ഈ വര്‍ഷം അറസ്റ്റിലായത്.
കൈക്കൂലിക്കാരെ പിടികൂടാൻ വിജിലന്‍സ് ആരംഭിച്ച ഓപറേഷനില്‍ അറസ്റ്റിലായവരുടെ എണ്ണം 2015ല്‍ 20 ആയിരുന്നു. എന്നാല്‍, ഈവര്‍ഷം ഇതുവരെ കേസുകള്‍ 42 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 30 ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
പൊതുജനങ്ങളില്‍നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മിക്ക ട്രാപ് ഓപറേഷനുകളും ആരംഭിച്ചത്. ചില കേസുകളില്‍ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, കെട്ടിട നമ്പര്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഇലക്ട്രിക് പോസ്റ്റുകള്‍ മാറല്‍, ശസ്ത്രക്രിയ ഫീസ്, ബില്‍ ക്ലിയറന്‍സ്, കമീഷന്‍ പേയ്മെന്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതലും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ