മലപ്പുറം: പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (0483-2736696) ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ