ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭ യാത്രകൾ
ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ് നാടെങ്ങും.
അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രവും ഒരുങ്ങി .
ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു
വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്.
ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.
രാവിലെ 6 മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ ശയനപ്രദക്ഷിണം ഉൾപ്പെടെ ഒരു പ്രദക്ഷിണവും ക്ഷേത്രത്തിൽ അനുവദിക്കില്ല.
ക്ഷേത്രത്തിൽ പ്രസാദ ഊട്ട് രാവിലെ 9 മണിക്ക് ആരംഭിക്കും. രാവിലെയും വൈകീട്ടും ശോഭായാത്രകളും ഉണ്ടാകും.
വേങ്ങരയിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര
ഇന്ന് വൈകിട്ട് 3 മണിക്ക് സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശമുയർത്തി പാക്കടപ്പുറായ തോട്ടശേരി അറ, കുന്നുംപുറം, കുറ്റൂർ ഇരിങ്ങളത്തൂർ,തീണ്ടേക്കാട്, ചേറൂർ,ബാലൻ പീടിക എന്നീ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹാശോഭായാത്ര പാക്കടപ്പുറായയിൽ നിന്നാരംഭിച്ച് ബാലൻ പീടിക വഴി തളി ശിവക്ഷേത്രത്തിൽ സമാപിക്കുന്നു.
ശോഭായാത്രയുടെ ഭാഗമായി കൃഷ്ണലീലകൾ പുനർജനിക്കുന്ന നിശ്ചല ദൃശ്യങ്ങളും അനേകം കൃഷ്ണവേഷങ്ങളും ഭജന സംഘങ്ങളും അണിനിരക്കുമെന്നും വിവിധ സ്ഥലങ്ങളിൽ പതാകാ ആചരണവും ഗോപൂജയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിക്കുമെന്നും ഭാരവാഹികളായ സന്തോഷ് പാറാട്ട്,സുനിൽ തോട്ടശ്ശേരിയറ,വിനോദ് കുറ്റൂർ എന്നിവർ അറിയിച്ചു.