ചിത്രപ്പണികളുമായി കൂറ്റൻ പയന്തി' മത്സ്യം. കൊയിലാണ്ടി ഹാർബറിൽനിന്ന്
മത്സ്യബന്ധനത്തിനു പോയ സെന്റർ ബോട്ടുകാർക്ക് കിട്ടിയ പയന്തി മീനാണ് ഹാർബറിനും നാടിനും കൗതുകമായത്. കറുത്ത തൊലിയിൽ സമുദ്രത്തിലെ വിവിധ മത്സ്യങ്ങളുടെ രൂപങ്ങൾ വരച്ചു വച്ചിരിക്കുന്നതു പോലെയായിരുന്നു പയന്തി മത്സ്യം.
ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേതലപ്പറമ്പ് കരുണ ഹൗസിൽ അഭിലാഷ് മത്സ്യം വീട്ടിലേക്കു കൊണ്ടുപോയി. കുടുംബവുമൊത്ത് പയന്തി കറിവച്ചു കഴിച്ചു. എല്ലാ മത്സ്യവും തൊലിപ്പുറത്ത് ഉണ്ടായിരുന്നതു കൊണ്ടാകാം.. നല്ല രുചി ആയിരുന്നു അഭിലാഷ് പറഞ്ഞു.
"വെള്ളിയാഴ്ച പുലർച്ചെ കൊയിലാണ്ടി തീരത്തുനിന്ന് 4 നോട്ടിക്കൽ മൈൽ അകലെയാണ് പയന്തി വലയിൽ കുടുങ്ങിയത്. ആവോലി മീനിനോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. 25 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മൊബൈലിൽ വിഡിയോ പകർത്തി. കരയ്ക്കെത്തിയപ്പോൾ വീട്ടുകാരെ കൂടി കാണിക്കാൻ തോന്നി. പിന്നെ മത്സ്യം വീട്ടിലേക്കെടുത്തു -' അഭിലാഷ് പറഞ്ഞു.