ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news

പ്രഭാത വാർത്തകൾ
2022 | ജൂൺ 27 | തിങ്കളാഴ്ച | 1197 |  മിഥുനം 13 |  രോഹിണി 1443ദുൽഖഅദ് 27
🌹🦚🦜➖➖➖➖
◼️മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍  നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി. സംസ്ഥാന പോലീസ് സുരക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ഡിജിപിക്കു കത്തുനല്‍കി.

◼️കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും.

◼️തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഓപ്പണ്‍ ബാലറ്റ്. വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. വോട്ടു രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകില്‍ പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

◼️സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഖ്യത്തിന്റെ തുടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. ന്യൂനപക്ഷങ്ങളെ യുഡിഎഫ് വശത്താക്കിയെന്നും കോടിയേരി.

◼️വൈദ്യുതി നിരക്ക്, ബസ് ചാര്‍ജ്, വെള്ളക്കരം എന്നിവ വര്‍ധിപ്പിച്ച്, കെ റെയില്‍ മഞ്ഞകുറ്റികള്‍ ജനങ്ങളുടെ നെഞ്ചത്ത്  നാട്ടിയശേഷം, ഫണ്ട് പിരിവിനിറങ്ങിയ സിപിഎമ്മിന്റെ തൊലിക്കട്ടി അപാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ധനരാജ് രക്തസാക്ഷി ഫണ്ട് പോലും മുക്കിയ പാര്‍ട്ടിയാണ് സിപിഎം. ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാട്ടിയ സിപിഎം നാണംകെട്ട പണപ്പിരിവ് അവസാനിപ്പിക്കണം. സുധാകരന്‍ പറഞ്ഞു.

◼️കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴു പേര്‍ അറസ്റ്റില്‍. ഇടനിലക്കാര്‍ വഴി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കെട്ടിട നമ്പര്‍ നല്‍കിയതിനാണ് അറസ്റ്റ്. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിനാണ് അനധികൃതമായി നമ്പര്‍ കൊടുത്തത്. കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ലര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്ളര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍നിന്ന് വിരമിച്ച അസിസ്റ്റന്റ് എഞ്ചീനീയര്‍  പി.സി.കെ രാജന്‍, കെട്ടിടമുടമ അബൂബക്കര്‍ സിദ്ദീഖ്, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി എന്നിവരാണ് അറസ്റ്റിലായത്.

◼️കുറ്റ്യാടി  ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന 'ഉടമകളുടെ ആസ്തി പിടിച്ചെടുക്കല്‍' സമരത്തിന്റെ ഭാഗമായി ജ്വല്ലറിയുടെ എംഡിയും ഒന്നാം പ്രതിയുമായ വി.പി. സമീറിന്റെ വീടും സ്ഥലവും സമര സഹായ സമിതിക്കാര്‍ കൈവശപ്പെടുത്തി കൊടി കെട്ടി. നിക്ഷേപ തട്ടിപ്പിനിരയായ ഇരകള്‍ക്ക് അവരുടെ നിക്ഷേപത്തുകയും സ്വര്‍ണ്ണവും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തു മാസമായി സമരം നടത്തുകയാണു നിക്ഷേപകര്‍.

◼️കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഗണ്‍മാന്‍ സിബിനെ സസ്പെന്‍ഡ് ചെയ്തത്.  

◼️ഇന്ത്യയില്‍ ആദ്യമായി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മ്മിച്ച ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബാര്‍ജുകള്‍ നോര്‍വേക്കു കൈമാറി. പ്രത്യേക കപ്പലിലാണ് ബാര്‍ജുകള്‍ നോര്‍വേയിലെത്തിക്കുക. 16 കണ്ടെയ്നറുകളെ വരെ വഹിക്കാന്‍ ഈ ബാര്‍ജുകള്‍ക്കാകും. 65 കോടി രൂപയാണ് ഒരു ബാര്‍ജിന്റെ നിര്‍മാണച്ചെലവ്.

◼️എസ്എഫ്ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. എസ്എഫ്ഐ ആര്‍എസ്എസിനു വിടുപണി ചെയ്യുകയാണെന്ന് അഭിജിത്ത് ആരോപിച്ചു.

◼️കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരേയാണു കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.

◼️മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി  42.90 ലക്ഷം രൂപ അനുവദിച്ചു.

◼️എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'ഒരു നേരമെങ്കിലും...', 'ഉദിച്ചുയര്‍ന്നു മാമലമേലേ..', 'കാനനവാസാ കലിയുഗ വരദാ...' തുടങ്ങി മലയാളികള്‍ക്കു പ്രിയങ്കരമായ 2500 ലേറെ ഭക്തിഗാനങ്ങള്‍ രചിച്ചു. സിനിമകള്‍ക്കു തിരക്കഥയും എഴുതിയിട്ടുണ്ട്. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

◼️സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ നിയമസഭയില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ. സ്വകാര്യ ബില്‍ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തി.

◼️അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം നല്‍കാന്‍ 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കും. വാര്‍ധക്യകാലത്ത് അംഗങ്ങള്‍ക്ക് സംഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അംഗത്വഫീസ് ഇരട്ടിയാക്കി. ജിഎസ്ടി ഉള്‍പ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം രൂപയാണ് ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു. തുക അംഗങ്ങള്‍ തവണകളായി അടച്ചാല്‍ മതിയാകുമെന്നു ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

◼️ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. 'അമ്മ' ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റു പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

◼️അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീഡിയോകളില്‍ കാണാനാകും.

◼️ഷമ്മി തിലകനെ പുറത്താക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് താരസംഘടനയായ അമ്മ. അദ്ദേഹത്തിന്റെ ഭാഗംകൂടി കേട്ടശേഷമേ നടപടിയെടുക്കൂ. ജനറല്‍ ബോഡിക്കല്ല, എക്സിക്യൂട്ടീവിനാണ് പുറത്താക്കാനുള്ള അധികാരമെന്നു നടന്‍ സിദ്ധിഖ് പറഞ്ഞു.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനത്തിനുശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒളിവില്‍ പോയ എസ്ഡിപിഐ നേതാവ് സഫീറാണ് ജിഷ്ണുവിന്റെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചത്.

◼️കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. കീറിയ കൊടി മാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. കോണ്‍ഗ്രസ് അക്രമങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഗഗാറിന്‍.

◼️ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന് താക്കീത്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് ഖാദറിനെ താക്കീത് ചെയ്തത്. തീരുമാനം അംഗീകരിക്കുന്നുവെന്നു ഖാദര്‍.

◼️ആലപ്പുഴയിലെ മഹിളാമന്ദിരത്തില്‍നിന്ന് ഒളിച്ചോടിയ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമാന്‍ എന്നിവരാണ് പിടിയിലായത്. ബസില്‍ വച്ചു പരിചയപ്പെട്ട പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

◼️മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. അഞ്ചുതെങ്ങ് മണ്ണാകുളം ചായ്കുടി പുരയിടത്തില്‍ രാജു എന്നറിയപ്പെടുന്ന വാള്‍ട്ടര്‍ (41) ആണ് മരിച്ചത്.

◼️ദുബായിലേക്കു ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മാഫിയാ സംഘം യുവാവിനെ കുത്തിക്കൊന്ന് ആശുപത്രിയില്‍ ഉപേക്ഷിച്ചു. കാസര്‍കോട് മുഗുറോഡിലെ അബ്ദുറഹ്‌മാന്റെ മകന്‍ അബുബക്കര്‍ സിദ്ധിഖ് (34) ആണു കൊല്ലപ്പെട്ടത്. സഹോദരന്‍ അന്‍വറിനെ ഗുരുതര പരിക്കുകളോടെ മംഗളൂവരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️കോഴിക്കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡ് സ്വദേശി സെയ്തലവി (54) യാണ് പിടിയിലായത്.

◼️കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോഴാണ് പല്ലന്‍ ഷൈജുവിനെ പിടികൂടിയത്.

◼️കായംകുളത്ത് മയക്കുമരുന്നുമായി 11 പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മോട്ടി എന്ന അമല്‍ ഫാറൂഖും പത്തു പേരുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

◼️സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തൃശൂര്‍ ജില്ലാകളക്ടര്‍ ഹരിത വി കുമാറിന്റെറെയും സംഘത്തിന്റെയും തിരുവാതിര കളി. കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലയുടെ കുതിപ്പു തുടരുകയാണ്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.

◼️മഹാരാഷ്ട്രയില്‍ വിമതരെ പിളര്‍ത്താനുള്ള നീക്കവുമായി ഉദ്ധവ് താക്കറെ പക്ഷം. ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇതേസമയം ഒമ്പതാമത്തെ ശിവസേന മന്ത്രി കൂടി ഷിന്‍ഡെ പക്ഷത്തേക്കുമാറി. ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള അഞ്ചു മന്ത്രിമാരെ പുറത്താക്കിയേക്കും.

◼️ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എ ആണ് ജനാധിപത്യം. സംസ്‌കാരം, ഭക്ഷണം, വസ്ത്രം, പാരമ്പര്യം വൈവിധ്യം എന്നിവ ജനാധിപത്യത്തെ ഊര്‍ജസ്വലമാക്കുന്നു. അങ്ങനെയുള്ള ഉജ്ജ്വലമായ ജനാധിപത്യത്തിനെതിരായ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥയെന്നും മോദി ജര്‍മനിയില്‍ പറഞ്ഞു.

◼️മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവയ്പാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ബിജെപി എംപിയായ മകന്‍ ജയന്ത് സിന്‍ഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ സങ്കടമില്ല. 'അവന്‍ അവന്റെ രാജധര്‍മം പിന്തുടരുന്നു,  ഞാന്‍ എന്റെ രാഷ്ട്ര ധര്‍മ്മം പിന്തുടരും- അദ്ദേഹം പറഞ്ഞു.

◼️ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്ത് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു കേസ് അന്വേഷിക്കുക. തീവ്രവാദ വിരുദ്ധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അതേസമയം പൊലീസ് തന്നെ മര്‍ദിച്ചെന്ന് ടീസ്ത ആരോപിച്ചു.

◼️ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആംആദ്മി പാര്‍ട്ടിക്കും സമാജ്വാദി പാര്‍ട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബിലെ ഏക സിറ്റിംഗ് സീറ്റ് ആപ്പിനു നഷ്ടമായി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ രാജിവച്ച സംഗ്രൂര്‍ മണ്ഡലം ശിരോമണി അകാലിദള്‍ അമൃത്സര്‍ വിഭാഗം പിടിച്ചെടുത്തു.

◼️തെരഞ്ഞെടുപ്പ് ഫലത്തിനു പിറകേ, ത്രിപുരയില്‍ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഭവനു മുന്നിലാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ത്രിപുര പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നും കോണ്‍ഗ്രസ് ഒരു സീറ്റും നേടി.

◼️ബിഹാറിലെ ഹാജിപൂരിലുള്ള ജ്വല്ലറിയില്‍ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തി.  ആയുധധാരികളായ അഞ്ച് കവര്‍ച്ചക്കാരാണു കൊള്ളയടിച്ചത്. മോഷ്ടാക്കള്‍ ഇടപാടുകാരെ മര്‍ദ്ദിച്ചശേഷമാണ് ആഭരണങ്ങളുമായി കടന്നത്.

◼️കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ അവസാന  ഗാനം യു ട്യൂബില്‍നിന്ന് നീക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പഞ്ചാബും ഹരിയാനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന യമുന സത്ലജ്  കാനല്‍ പദ്ധതിയെ അടക്കം പരാമര്‍ശിക്കുന്നതാണ് ഗാനം. രണ്ടു ദിവസം കൊണ്ട് രണ്ടര കോടി പേരാണ് ഗാനം കണ്ടത്.

◼️ഗോവയില്‍ പ്രണയത്തില്‍നിന്നു പിന്മാറിയ കോളജ് അധ്യാപികയെ കൊന്ന് കാട്ടിലുപേക്ഷിച്ച ജിം, ക്രിക്കറ്റ് പരിശീലകന്‍ പിടിയിലായി. ഖണ്ടോല ഗവണ്‍മെന്റ് കോളജിലെ പ്രഫ. ഗൗരി ആചാരി (35) യെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36) ആണു പിടിയിലായത്.

◼️പതിനാലുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 24 കാരനെ മുംബൈ പോക്സോ കോടതി വെറുതെ വിട്ടു. താന്‍ സ്വമേധയാ പ്രതിയോടൊപ്പം പോയതാണെന്നും താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞതോടെയാണ് കേസ് തള്ളിയത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് 2018 ലാണ് പിതാവ് പരാതി നല്‍കിയത്.

◼️കിണറ്റില്‍ വീണ പുള്ളിപ്പുലിയെ കട്ടിലും കയറും ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരയ്ക്കുകയറ്റി. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വൈറലായി. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. കിണറ്റില്‍നിന്ന് പുള്ളിപ്പുലിയെ കയറില്‍ കെട്ടിയ കട്ടില്‍ ഉപയോഗിച്ച് പുറത്തെത്തിക്കുന്നതും കിണറിന്റെ വാക്കല്ലിനോളം എത്തിയതോടെ പുറത്തേക്കു ചാടി പുലി കുറ്റിക്കാട്ടില്‍ മറയുന്നും വീഡിയോയില്‍ കാണാം.

◼️കര്‍ഷകര്‍ക്കു സര്‍ക്കാര്‍ സബ്സിഡിയിലുള്ള വളം ലഭിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ട കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. ബിദര്‍ ജില്ലയിലെ  ഹെഡപുര സ്‌കൂളിലെ അധ്യാപകനായ കുശാല്‍ പാട്ടീലിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️ഒമാന്‍ കടല്‍ തീരത്ത് ചരക്കു കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

◼️അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

◼️ഐപിഎല്ലിന്റെ കണ്ടെത്തലായ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. ഇന്നലെ നടന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഉമ്രാന്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിഞ്ഞത്. മത്സരത്തിനു മുമ്പായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ ഉമ്രാന് ടീം ക്യാപ് സമ്മാനിച്ചു.

◼️ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്‍' രീതി നടപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിനല്‍കി. ഇത് മൂന്നാം തവണയാണ് സമയം നീട്ടുന്നത്. ജൂലൈ 30ന് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. പേയ്മെന്റ് രംഗത്തുള്ള എല്ലാ കമ്പനികളും ടോക്കണൈസേഷന്‍ നടപ്പാക്കാത്തതിനാലാണ് സമയം നീട്ടിയത്. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ സമയം വേണമെന്ന് ചില കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ രീതി നടപ്പായാല്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്വര്‍ക്കിനുമല്ലാതെ രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്ക്കോ സൂക്ഷിച്ചുവയ്ക്കാനാവില്ല.

◼️ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചാര്‍ധാം വിമാനയാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം മറ്റ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന യാത്രയാണ് തിരുവനന്തപുരത്തുനിന്ന് ഒരുക്കുന്നത്. ഹിമാലയത്തിലെ മനോഹര പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും 12 ദിവസം നീളുന്ന പാക്കേജിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര, റോഡ് യാത്രയ്ക്ക് വാഹനം, ഹോട്ടലുകളില്‍ പ്രഭാതഭക്ഷണവും അത്താഴവും ഉള്‍പ്പെടുന്ന താമസം, ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജൂലായ് 18ന് യാത്ര പുറപ്പെടും. വിവരങ്ങള്‍ക്കും ബുക്കിംഗിനും : 82879 32095, 82879 32082.

◼️ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്റെ  പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഷാരൂഖ് ഖാന്‍ അഭിനയ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദിവസമാണ് നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ഷാരൂഖ് ഖാന്‍ കഥാപാത്രമാണ് പോസ്റ്ററില്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.

◼️ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസ്യതി ,ലാല്‍, കേതകി നാരായണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രനാണ്. സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍ ,ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തും. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു.

◼️യൂറോപ്പിലെ ഫോര്‍ഡ് കമ്പനി, അടുത്ത തലമുറ ഇലക്ട്രിക് വാഹന വാസ്തുവിദ്യയെ അടിസ്ഥാനമാക്കി വാഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സ്പെയിനിലെ വലെന്‍സിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ കൊളോണ്‍ പ്ലാന്റ് മാറ്റാന്‍ രണ്ട് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും 2023 മുതല്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്നും അമേരിക്കന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 2026-ഓടെ പ്രതിവര്‍ഷം ഏകദേശം ആറ് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനാണ് ഫോര്‍ഡ് ലക്ഷ്യമിടുന്നത്.

◼️രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ബംഗാളിലെ ഹാജാരി എന്ന പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓര്‍മ്മപ്പെടുത്തുന്ന കൃതി. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയില്‍ വാര്‍ത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം. 'ആദര്‍ശ ഹിന്ദു ഹോട്ടല്‍'. ബിഭൂതിഭൂഷണ്‍ ബന്ദ്യോപദ്ധ്യായ. ഗ്രീന്‍ ബുക്സ്. വില 285 രൂപ.

◼️മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിനുണ്ട്. കൊഴുപ്പു കോശങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ മഞ്ഞളിന് കഴിയും അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ് കുറയുകയും ഭാരം കൂടുന്നത് തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞള്‍. ഒപ്പം ദഹനസഹായിയും. ശരീരഭാരം കുറയ്ക്കുന്നതില്‍ മഞ്ഞളിന്റെ പങ്ക് അടുത്തിടെയുള്ള ഗവേഷണങ്ങള്‍ പരിശോധിച്ചു. അമിതവണ്ണത്തില്‍ പങ്കുവഹിക്കുന്ന പ്രത്യേക കോശജ്വലന മാര്‍ക്കറുകളെ കുര്‍ക്കുമിന്‍ അടിച്ചമര്‍ത്തുന്നതായി പഠനങ്ങള്‍ പറയുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രതിരോധം തടയാനും മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കൊഴുപ്പുകള്‍ ശരീരത്തില്‍ നിലനിര്‍ത്തില്ല. പൊണ്ണത്തടിയുള്ളവര്‍ക്കും പ്രമേഹത്തിന് സാധ്യതയുള്ളവര്‍ക്കും മഞ്ഞള്‍ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അല്‍പം മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവന്‍ ദഹനത്തെ സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ വൈറ്റ് ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി മാറ്റുന്നു. ചര്‍മത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗണ്‍ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതില്‍ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞള്‍ എനര്‍ജിയാക്കുകയും ചെയ്യുന്നു. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അവിടെ ഒരു മത്സരം നടക്കുകയാണ്.  കമുകിന്റെ ഏറ്റവും മുകളിലെത്തുന്നയാളാണ് വിജയി.  കുട്ടികള്‍ മത്സരിച്ച് കയറുന്നുണ്ടെങ്കിലും പലരും പാതിവഴിയില്‍ താഴേക്ക് ഊര്‍ന്നുവീണു.  അവസാനം ഒരാള്‍ വിജയിയായി.  ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരാള്‍ വിജയിച്ച കുട്ടിയോട് ചോദിച്ചു.  നിനക്ക് മാത്രം എങ്ങിനെയാണ് മുകളിലേക്ക് എത്താന്‍ കഴിഞ്ഞത്? കുട്ടി പറഞ്ഞു:  മറ്റുള്ളവരെല്ലാം കയറുന്നതിനിടക്ക് തങ്ങള്‍ എത്ര ഉയരത്തിലായെന്നറിയാന്‍ താഴേക്ക് നോക്കി.  അവര്‍ പേടിച്ചു താഴോട്ടു പോന്നു.  ഞാന്‍ മുകളിലേക്ക് മാത്രമേ നോക്കിയുള്ളൂ.  അതുകൊണ്ട് താഴെ വീണില്ല. അയാള്‍ അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.  ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ മുന്നില്‍ രണ്ടു സാധ്യതകളാണ് ഉള്ളത്.  ഒന്നുകില്‍ താഴേക്ക് നോക്കി പരിഭ്രാന്തരാവുക. അല്ലെങ്കില്‍ മുകളിലേക്ക് നോക്കി ആവേശഭരിതരാകുക.   പിന്നിട്ട വഴികളേക്കാള്‍ പ്രാധാനമാണ് പിന്നിടാനുള്ള വഴികള്‍.  കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ടോ പദ്ധതികള്‍ ആവിഷ്‌കരിച്ചോ എല്ലാ യാത്രകളും പൂര്‍ത്തീകരിക്കാന്‍ ആകില്ല.  കൊടുമുടികളില്‍ നില്‍ക്കുമ്പോള്‍ ആഴങ്ങളേക്കാള്‍ ആസ്വദിക്കേണ്ടത് ഉയരങ്ങളെയാണ്.  കീഴോട്ട് നോക്കുമ്പോഴാണ് കൈകാലുകള്‍ വിറയ്ക്കുന്നത്.  നോട്ടം മുകളിലേക്കായാല്‍ നമ്മള്‍ നക്ഷത്രങ്ങളിലേക്ക് അടുക്കുന്നതായി തോന്നും!  ഏത് കര്‍മ്മവും തുടങ്ങിയോ എന്നതല്ല, പൂര്‍ത്തിയാക്കിയോ എന്നതാണ് പ്രധാനം.  തുടങ്ങാന്‍ താല്‍ക്കാലിക പ്രലോഭനം മതി. പക്ഷേ, പൂര്‍ത്തിയാക്കാന്‍ ആത്മവിശ്വാസവും നിരന്തര പ്രയത്‌നവും വേണം. തുടങ്ങിയതിന്റെ ഇരട്ടിവാശിയുണ്ടെങ്കിലേ തുടരാനാകൂ.  തുടങ്ങിയ സ്ഥലത്തിന്റെ സുരക്ഷിതത്വത്തേക്കാള്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുകയുള്ളൂ.. സഞ്ചരിച്ച വഴികളെ സംശയത്തോടെ കാണാതെ മുന്നോട്ട് തന്നെ പോവുക. തുടങ്ങിവെച്ച യാത്രകള്‍ പൂര്‍ത്തീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  എന്നിവയ്‌ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ല. വാർത്താ സമ്മേളനം - 23.04.2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

ET മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDFന്റെ റോഡ്ഷോ LIVE VIDEO

വേങ്ങര: ഇ ടി മുഹമ്മദ് ബഷീർ  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് ന്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ, സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, മലപ്പുറം പാർലെമെൻ്റ് ചെയർമാൻ കെ.പി അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. റോഡ് ഷോയിൽ ആയിരത്തോളം ബൈക്കുകളും മറ്റു വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കുമെന്നും കോൽക്കളി, കരിമരുന്ന്. നാസിക് ഡോൾ, പേപ്പർ ഷോ, തുടങ്ങി മറ്റു വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. യു ഡി എഫ് പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ അണിചേരും, ഇന്ന് വൈകീട്ട്  ആറു മാണിക്ക് വേങ്ങര യു ഡി എഫ് ഓഫിസിനു സമീപം മുഴുവൻ വാഹനങ്ങളും  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. വേങ്ങര (വേങ്ങര താഴെ അങ്ങാടി) യിൽ നിന്നും  വാഹനങ്ങൾ ഒന്നിച്ച് കാരാത്തോട് പോയി അവിടെ നിന്നാണ് റോഡ് ഷോ  തുടക്കം കുറിക്കുന്നത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ