സഹകരണ ബാങ്കുകൾവഴിയുള്ള ക്ഷേമപെൻഷൻവിതണത്തില്‍ അട്ടിമറി; മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്തു
തിരുവനന്തപുരം :സഹകരണബാങ്കുകൾവഴി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറൽ. സഹകരണ ബാങ്കുകൾ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തുന്ന ചില ഏജന്റുമാർ മരിച്ചവരുടെ പെൻഷൻ തട്ടിയെടുക്കുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി.
വിതരണംചെയ്യാത്ത പണം സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതിലും സഹകരണബാങ്കുകൾക്ക് വീഴ്ചയുണ്ട്. അക്കൗണ്ടന്റ് ജനറൽ ഇത് സർക്കാരിനെ അറിയിച്ചതിനെത്തുടർന്ന് ക്രമക്കേട് തടയാൻ ധനവകുപ്പ് നടപടി തുടങ്ങി. സഹകരണബാങ്കുകൾവഴി പെൻഷൻ നൽകാൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആറ് സഹകരണബാങ്കുകളുടെ പരിധിയിലാണ് ബയോമെട്രിക് പരിശോധന ആദ്യം നടപ്പാക്കുന്നത്. പെൻഷൻ വാങ്ങുന്നവരുടെ വിരലടയാളം ബയോമെട്രിക് ഉപകരണത്തിൽ പതിപ്പിക്കും. അവരുടെ ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിരലടയാളവുമായി അത് പൊരുത്തപ്പെട്ടാലേ പെൻഷൻ ലഭിക്കൂ.