വേങ്ങര:നോമ്പുതുറക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതയെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ.
ആറു പേരാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നത്.ഇവർ പുലർച്ചെ ഒന്നരയോടെ ആശുപത്രി വിട്ടു. നോമ്പുതുറ സമയത്ത് ഭക്ഷണം കഴിച്ച് വർക്കാണ് ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതായി കരുതുന്നത്. സംഭവം ഭക്ഷ്യ സുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതായി സി ഐ പി മുഹമ്മദ് ഹനീഫ അറിയിച്ചു.
ഫുഡ് ആൻ്റ് സെഫ്റ്റി ഇൻസ്പെക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും..
◼️ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു. 31 പേര്‍ ആശുപത്രിയിലായി. കണ്ണൂര്‍ പെരളം സ്വദേശി ചന്ദ്രോത്ത് നാരായണന്റേയും പ്രസന്നയുടേയും ഏകമകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. മരിച്ച ദേവാനന്ദ കരിവെള്ളൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. കടയിലെ രണ്ടു ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◼️കാസര്‍കോട് ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
◼️കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് പെരുന്നാള്‍ നാളേക്കു മാറ്റിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളേയും അവധി നല്‍കേണ്ടതുണ്ടോയെന്ന് ഇന്നു തീരുമാനിക്കും. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.
◼️വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 102 രൂപ വര്‍ധിപ്പിച്ചു. സിലിണ്ടറിന് 2200 രൂപയോളമാണ് വില. കഴിഞ്ഞ മാസം ഒന്നാം തീയതിയും വില വര്‍ധിപ്പിച്ചിരുന്നു.
◼️അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകളുടെ കെണികളില്‍ വീഴരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചിരിക്കുകയാണ്. നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◼️പി.സി ജോര്‍ജിന് ജാമ്യം നല്‍കിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെ. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. പ്രോസിക്യൂഷനെ അറിയിക്കാതെയാണ് പോലീസ് ജോര്‍ജിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ജാമ്യ ഉത്തരവ് കിട്ടിയശേഷം പ്രോസിക്യൂഷന്‍ തീരുമാനമെടുക്കും. മത വിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യം കിട്ടാത്ത വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്.
◼️മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസ്. സ്ത്രീയുടെ നഗ്‌ന ചിത്രം കാണിച്ചു ഭീഷണിപ്പെടുത്തിയതിനാണ് തൃശൂര്‍ വലപ്പാട് പോലീസ് കേസെടുത്തത്.
◼️തൃക്കാക്കര തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഈ മാസം 15 ന് എറണാകുളം കിഴക്കമ്പലത്തെത്തും. ട്വന്റി 20 കിഴക്കമ്പലത്ത് ഒരുക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. അരലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്.
◼️പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് ഒളിത്താവളം നല്‍കിയതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
◼️പീഡനക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി. നിരപരാധിത്വം തെളിയും വരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ്ബാബു അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു.
◼️പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് സര്‍വീസിന് മന്ത്രി ഇടപെട്ട് അനുമതി. മോട്ടോര്‍ വാഹന നിയമപ്രകാരം ടിക്കറ്റ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി ആര്‍ടിഒ നല്‍കിയ സ്റ്റോപ് മെമ്മോ റദ്ദാക്കി. ബസ്ചാര്‍ജ് ഈടാക്കാത്ത ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബസിന് അനുമതി നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചത്. യാത്രക്കാര്‍ ഇഷ്ടമുള്ള തുക ബസിലെ പണപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയെന്നാണു ബസുടമയുടെ നിലപാട്.
◼️ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയില്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിറകില്‍ ശശിയായിരുന്നെന്നാണ് ആത്മകഥയിലെ ആരോപണം.
◼️വയനാട് മേപ്പാടിയില്‍ ഏഴുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കുന്ദമംഗലം വയല്‍, മണ്ണാത്തിക്കുണ്ട് സ്വദേശികളായ ഏഴു പേര്‍ക്കാണ് കടിയേറ്റത്.
◼️പത്ര ഫോട്ടോഗ്രാഫര്‍ക്കെതിരേ പോലീസിന്റെ അതിക്രമവും കസ്റ്റഡിയിലെടുക്കലും. തിരുവനന്തപുരത്തെ പാറ്റൂര്‍ പള്ളിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ ബെന്നി പോളിനോടാണ് വഞ്ചിയൂര്‍ സിഐയുടെ അതിക്രമം. ബൈക്ക് പാര്‍ക്കു ചെയ്തതു സംബന്ധിച്ച തര്‍ക്കമാണു കാരണം. പ്രതിഷേധം ഉയര്‍ന്നതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഫോട്ടോഗ്രാഫറെ വിട്ടയച്ചത്.
◼️കണ്ടിയൂരിലെ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെതിരെ കുടുംബം രംഗത്ത്. കടുവിനാല്‍പറമ്പില്‍ ജിജോയുടെ ഭാര്യ ബിന്‍സി തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുബത്തിന്റെ ആവശ്യം. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നാണ് വീട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
◼️കോട്ടയത്ത് പ്രണയം നിരസിച്ച കണ്ണൂര്‍ സ്വദേശിനിയെ കൊല്ലാന്‍ പോകുന്നതിനു വണ്ടിക്കാശു ചോദിച്ച് പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ഥിയെ അനുനയിപ്പിക്കാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. പതിനഞ്ചു വയസുകാരന്‍ വെട്ടുകത്തിയുമായി പാഞ്ഞടുത്ത അനുഭവമാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ നിഷ ജോഷി വിവരിച്ചത്. കുട്ടികള്‍ ലഹരിക്കും ഗെയിമുകള്‍ക്കും അടിമകളാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന ഓര്‍മപ്പെടുത്തലോടെയാണ് ഫേസ് ബുക്കിലെ കുറിപ്പ്.
◼️പി.സി ജോര്‍ജ് വിഷയത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് എ.എ റഹീം എംപി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◼️കുന്നംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം, ഒരാള്‍ക്കു കുത്തേറ്റു. പഴുന്നാന സ്വദേശിയായ പത്തൊമ്പതുകാരന്‍ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️കോഴിക്കോട് സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് സഹോദരന്റെ അടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ (67) മരിച്ചു. സംഭവത്തില്‍ അറസ്റ്റിലായ അനുജന്‍ ശിവശങ്കരന്‍ (61) റിമാന്‍ഡിലാണ്.
◼️ഡ്രൈ ഡേ ആയിരുന്ന ഒന്നാം തീയതി മദ്യം വിറ്റതിന് തൃശൂരില്‍ ഒരാള്‍ അറസ്റ്റിലായി. പീച്ചി മണ്ടന്‍ചിറ സ്വദേശി ജോര്‍ജിനെയാണ് 103 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്.
◼️പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനങ്ങള്‍ പുനരാരംഭിച്ചു. ജര്‍മനി, ഡെന്മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ഇന്ന് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ചാന്‍സലര്‍ ഷോള്‍സുമായി കൂടിക്കാഴ്ച നടത്തും. മൂന്നു ദിവസത്തിനിടെ എട്ടു വിദേശ നേതാക്കളുമായി കൂടിക്കാഴ്ച അടക്കം 25 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
◼️സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്ന് കരസേന മേധാവിയായി ചുമതലയേറ്റ ജനറല്‍ മനോജ് പാണ്ഡെ. വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️ആരാധനാലയങ്ങളില്‍ ഉച്ചത്തിലുള്ള പാട്ടുകളും വാങ്കുവിളികളും നിരോധിച്ച ഉത്തര്‍പ്രദേശില്‍ 54,000 ഉച്ചഭാഷിണികള്‍ നീക്കം ചെയ്തെന്ന് പോലീസ്. ആരാധനാലയങ്ങളിലെ ശബ്ദം കാമ്പസിനു പുറത്തേക്കു പോകരുതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്.
◼️ആന്ധ്രയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയായ ബിടെക് വിദ്യാര്‍ഥിനി രമ്യയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. ഗുണ്ടൂരിലെ മോട്ടോര്‍ മെക്കാനിക്കായ ശശികൃഷ്ണയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എട്ടു മാസം മുമ്പാണ് ഗുണ്ടൂരില്‍ നടുറോഡില്‍ വച്ച് ശശികൃഷ്ണ രമ്യയെ കുത്തിക്കൊന്നത്.
◼️ഡല്‍ഹിയിലെ സ്‌കൂളില്‍ പഠിച്ച ഇന്ത്യന്‍ വംശജയായ നന്ദ് മുല്‍ചന്ദാനിയെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചു.
◼️സ്വന്തം നാട്ടുകാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കു നിര്‍ബന്ധിച്ച നാലു സ്ത്രീകള്‍ക്ക് ദുബൈയില്‍ ജയില്‍ശിക്ഷ. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശിനികള്‍ക്കാണു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തും.
◼️കലാശപ്പോരിനൊരുങ്ങി മലപ്പുറം. സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം കളത്തിലിറങ്ങുന്നത്.
◼️ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 16 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്റെ പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 51 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലാണ് ലഖ്‌നൗവിന്റെ ടോപ്സ്‌കോറര്‍.
◼️എം.എസ് ധോനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ഉയര്‍ത്തിയ 203 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 33 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്ന നിക്കോളാസ് പുരനും ഹൈദരാബാദിനെ രക്ഷിക്കാനായില്ല. ചെന്നൈക്കായി മുകേഷ് ചൗധരി നാലു വിക്കറ്റ് വീഴ്ത്തി. 57 പന്തില്‍ 99 റണ്ണെടുത്ത റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
◼️രാജ്യത്ത് സമ്പദ്പ്രതിസന്ധി വിട്ടകന്നിട്ടില്ലെന്ന സൂചന ശക്തമാക്കി മാര്‍ച്ചില്‍ മുഖ്യ വ്യവസായമേഖലയുടെ വളര്‍ച്ച ഫെബ്രുവരിയിലെ 6 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്ക് ഇടിഞ്ഞു. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇതില്‍ വളം, സിമന്റ്, വൈദ്യുതി എന്നിവ മാത്രമാണ് മാര്‍ച്ചില്‍ ഫെബ്രുവരിയേക്കാള്‍ വളര്‍ച്ച കുറിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2021-22) മൊത്തം മുഖ്യ വ്യവസായ വളര്‍ച്ച 10.4 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. 2020-21ല്‍ വളര്‍ച്ച നെഗറ്റീവ് 6.4 ശതമാനം ആയിരുന്നു.
◼️റിലയന്‍സ് ഇന്‍ഡസ്ട്രീസും, യുഎസ് ആസ്ഥാനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന നിക്ഷേപ കമ്പനിയും ചേര്‍ന്ന് ബ്രിട്ടന്‍ ആസ്ഥാനമായ റീട്ടെയില്‍ കമ്പനി ബൂട്ട്സിനെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന് പുറമേ അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബൂട്ട്സിന് സാന്നിധ്യമുണ്ട്. ആരോഗ്യ-സൗന്ദര്യ ഉത്പന്നങ്ങളുടെ റീട്ടെയിലും ഫാര്‍മസി ശൃംഖലയും അടങ്ങുന്നതാണ് ബൂട്ട്സ് യുകെ എന്ന കോര്‍പ്പറേറ്റ്. ഇരുകമ്പനികളുടേയും നീക്കം വിജയിച്ചാല്‍ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ബൂട്ട്‌സിന്റെ സാന്നിധ്യം വ്യാപിക്കും. യുകെയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ബൂട്ട്‌സിന് രാജ്യത്തുടനീളം 2,000-ലധികം സ്റ്റോറുകളുണ്ട്.
◼️ബോളിവുഡിനെ നടുക്കി കെജിഎഫ് 2 വിന്റെ വിളയാട്ടം. പ്രദര്‍ശനത്തിനെത്തി 16 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആഗോള തലത്തില്‍ 1000 കോടി കലക്ഷന്‍ പിന്നിട്ടു. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രണ്ടായിരം കോടി ക്ലബില്‍ ഇടം നേടിയ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍, 1700 കോടി നേടിയ രാജമൗലി ചിത്രം ബാഹുബലി 2, 1100 കോടിക്കു മുകളില്‍ നേടി പ്രദര്‍ശനം തുടരുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങള്‍. നിലവിലെ വിജയകുതിപ്പ് തുടരുകയാണെകില്‍ കെജിഎഫ് 2 ഈ ചിത്രങ്ങളെയെല്ലാം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 14ന് ആഗോള റിലീസായെത്തിയ ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്നുമാത്രം 134.50 കോടിയാണ് സ്വന്തമാക്കിയത്.
◼️ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം 'വിക്രം' ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക. കമല്‍ഹാസന്‍ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് ആണ് സ്വന്തമാക്കായിരിക്കുന്നത്. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം.
◼️നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പട്ടിക കൂട്ടിച്ചേര്‍ത്ത് സ്വിച്ച് മോട്ടോകോര്‍പ്പ് തങ്ങളുടെ പുതിയ തലമുറ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് സിഎസ്ആര്‍ 762 ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. സിഎസ്ആര്‍ 762 ഇലക്ട്രിക് ബൈക്കിന് സബ്‌സിഡിക്ക് മുമ്പ് ഏകദേശം 1.65 ലക്ഷം രൂപയും സബ്‌സിഡിക്ക് ശേഷമുള്ള ചെലവ് ഏകദേശം 1.25 ലക്ഷം രൂപയും സര്‍ക്കാരില്‍ നിന്ന് 40,000 രൂപ വരെ സബ്‌സിഡികളുമാണ് കണക്കാക്കുന്നത്. ബൈക്കിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 110 കിലോമീറ്ററാണ്. ഉപയോഗിക്കുന്ന മോഡിനെ ആശ്രയിച്ച് ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ബൈക്കിന് കഴിയും.
◼️ശൃംഗാരത്തെ രസരാജനായി കല്പിക്കുന്നതാണ് ഭാരതീയ കലകളുടെ സൗന്ദര്യശാസ്ത്രം. ചിത്രമെഴുത്തിലാണ് ആ രീതി സങ്കല്പം ഏറെയും പ്രകടമാകുന്നത്. കവിയും ശില്പിയും ചിത്രകാരനുമായ ജോസഫ് റോക്കി പാലക്കല്‍ 'കലയിലെ രതി - രീതി സങ്കല്പം' എന്ന പഠനത്തില്‍ ആത്മാര്‍ത്ഥവും മൗലികവും സത്യസന്ധവുമായ ഉള്‍ക്കാഴ്ച കണ്ടെത്തുന്നു. ഗ്രീന്‍ ബുക്സ്. വില 200 രൂപ.
◼️മധ്യവയസ്സ് പിന്നിട്ടവര്‍ ഒരു ദിവസം ഏഴ് മണിക്കൂര്‍ ഉറക്കത്തിനായി ചെലവഴിക്കുന്നതാകും ഉത്തമമെന്ന് കേംബ്രിജ്, ഫുഡാന്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതില്‍ കുറവോ കൂടുതലോ ഉറങ്ങുന്നത് ഇവരുടെ ധാരണാശേഷിയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യുകെ ബയോബാങ്കില്‍ നിന്നും 38നും 73നും ഇടയില്‍ പ്രായമുള്ള 50,000 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷണം നടത്തിയത്. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള വേഗത്തെയും ഒരു ദൃശ്യത്തില്‍ ശ്രദ്ധയൂന്നാനുള്ള കഴിവിനെയും ഓര്‍മശക്തിയെയും പ്രശ്നപരിഹാര ശേഷിയെയും ബാധിക്കാന്‍ ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉറക്കത്തിനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ഉത്കണ്ഠ, വിഷാദരോഗം എന്നിവയും ഇക്കൂട്ടരെ ബാധിക്കാം. ആവശ്യത്തിന് ഉറക്കമില്ലാത്ത ആവസ്ഥ തലച്ചോറില്‍ വിഷാംശങ്ങള്‍ അടിഞ്ഞു കൂടുന്നതിനും കാരണമാകും. പ്രായമാകും തോറും നല്ല ഉറക്കം കിട്ടാത്ത അവസ്ഥയുടെ കാരണങ്ങള്‍ സങ്കീര്‍ണമാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉറക്കത്തിന്റെ ഗുണനിലവാരം കാത്തു സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രായമായവരുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അവരുടെ മാനസികാരോഗ്യത്തെയും ജീവിതനിലവാരത്തെയുമെല്ലാം മികച്ചതാക്കാന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
*ശുഭദിനം*
*കവിത കണ്ണന്‍*
തമിഴ്‌നാട്ടിലെ വിരുതനഗര്‍ ജില്ലയിലെ തിരുതങ്കളിലാണ് ചന്ദ്രമോഹന്‍ ജനിച്ചത്. വളരെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. 1970 ല്‍ തന്റെ 21-ാംവയസ്സില്‍ തന്റെ അച്ഛന്റെ ഷെയര്‍ വിറ്റുകിട്ടിയ കുറച്ച് തുകയുമായി അദ്ദേഹം ചെന്നൈയിലെത്തി. അവിടെ 250 ചതുരശ്രഅടി മുറിയില്‍ മൂന്ന്‌പേരുമായി ചേര്‍ന്ന് ഐസ് മിഠായി നിര്‍മ്മാണം. ഈ രംഗത്ത് കടുത്തമത്സരമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ഉന്തുവണ്ടികളില്‍ തെരുവുകള്‍തോറും ഐസ് മിഠായി വില്‍പനനടത്തി. പിന്നീട് ഇതില്‍നിന്നും ലഭിച്ച ചെറിയ വരുമാനം കൂട്ടിവെച്ച് 19681 ല്‍ ഐസ്‌ക്രീം നിര്‍മ്മാണം ആരംഭിച്ചു. നാവില്‍ കൊതിയൂറുന്ന 'അരുണ്‍' ഐസ്‌ക്രീം എല്ലാവരും രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. 1986 ല്‍ അരുണ്‍ ഐസ്‌ക്രീം തമിഴ്‌നാട് വിപണിയില്‍ ഒന്നാമതായി. പിന്നീട് അദ്ദേഹം രസ്‌ന മാതൃകയില്‍ മില്‍ക് ഷേക് പൊടി 'സന്റോസ' നിര്‍മ്മിച്ചെങ്കിലും അത് പരാജയമായി മാറി. 1995 ല്‍ പാല്‍വിതരണത്തിലേക്കായി അദ്ദേഹത്തിന്റെ ശ്രദ്ധ. ഹട്‌സണ്‍ മില്‍ക്ക് ബാങ്ക്. തന്റെ ഓരോ ബിസിനസ്സിലും സാമൂഹികപ്രതിബദ്ധത അദ്ദേഹം ഒരിക്കലും മറന്നില്ല. വീണ്ടും കുടുതല്‍ വ്യവസായങ്ങള്‍, പ്ലാസ്റ്റിക് കവര്‍ യൂണിറ്റ്, കാലിത്തീറ്റ, പാല്‍പ്പൊടി ഫാക്ടറി... ലോക്ഡൗണ്‍ കാലത്ത് വിപണനത്തില്‍ കുറവ് വന്നപ്പോഴും അദ്ദേഹം തനിക്ക് പാല്‍ നല്‍കിയിരുന്ന കര്‍ഷകരെ കൈവിട്ടില്ല. അവരുടെ പാല്‍ മുഴുവന്‍ സംഭരിച്ച് പാല്‍പ്പൊടിയാക്കി മാറ്റി. ചെലവുചുരുക്കലുകള്‍ കര്‍ശനമായി നിയന്ത്രിച്ചും സാങ്കേതികവിദ്യയുടെ നേട്ടം കൃത്യമായി പ്രയോജനപ്പെടുത്തിയും പുത്തന്‍ വിപണനതന്ത്രങ്ങള്‍ ധീരമായി പരീക്ഷിച്ചും ഹട്‌സണ്‍ മുന്നേറി. ഒപ്പം ചന്ദ്രമോഹനും.. തകര്‍ച്ചയിലും തളരാതെ പുതുവഴികള്‍ തേടി അധ്വാനിക്കാന്‍ തയ്യാറായാല്‍ വിജയം ഒരിക്കലും നമ്മെ കൈവിടുകയില്ല - ശുഭദിനം.
➖➖➖➖➖➖➖➖
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ