മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യമറിയാൻ വൈദ്യനെ കൊലപ്പെടുത്തി; ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷത്തോളം; മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി; പ്രതി വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരന്‍..!
പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 2020 ഒക്ടോബറിലാണ് മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശെരീഫ് (60) കൊല്ലപ്പെട്ടത്. കേസില്‍ വ്യവസായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്.
മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ശെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി 2019 ഓഗസ്റ്റിലാണ് പ്രതികള്‍ ശെരിഫിനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജില്‍ നിന്ന് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് വൈദ്യനെ നിലമ്പൂരില്‍ എത്തിച്ചത്.
ഒറ്റമൂലി രഹസ്യം മനസിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഒറ്റമൂലി എന്താണെന്ന് പറഞ്ഞുകൊടുക്കാതായതോടെ വൈദ്യനെ ഷൈബിന്റ വീടിന്റെ ഒന്നാം നിലയില്‍ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും ആ രഹസ്യം വെളിപ്പെടുത്തിയില്ല. മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പ് പൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ 2020 ഒക്ടോബറില്‍ ഷാബാ കൊല്ലപ്പെട്ടു.
തുടര്‍ന്ന് ഷൈബിന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. വൈദ്യനെ പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിക്കാതായതോടെ സുഹൃത്തുക്കള്‍ ഷെബിന്റെ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്‌ടിച്ചു.
തന്റെ പണം സുഹൃത്തുക്കള്‍ മോഷ്ടിച്ചെന്ന് കാണിച്ച് ഷൈബിന്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകം പുറംലോകമറിയാന്‍ നിമിത്തമായത്. മോഷണ കേസിലെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, തങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. പാരമ്പര്യ ചികിത്സകനെ മര്‍ദ്ദിക്കുന്ന പെന്‍ഡ്രൈവും ഇവര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെന്‍ഡ്രൈവിലെ ദൃശ്യങ്ങളിലുള്ളയാള്‍ വൈദ്യന്‍ തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി. കുറ്റകൃത്യം നടത്തിയ രീതിയും അത് ഇത്രയും കാലം ഒളിപ്പിച്ചുവച്ചതുമാണ് ഇതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാക്കി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ