*ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം..!*
*ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയില്‍ നിറയെ വെള്ളം. തൊടിക്കു പിന്നില്‍ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു തങ്ങള്‍. വന്നവര്‍ക്ക് ചായ കൊടുത്തു. മക്കള്‍ ഉണരും മുമ്ബെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍ത്ഥനയനുസരിച്ച് ശാന്തമാക്കി തങ്ങള്‍.*
*1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ അറസ്റ്റിലാകുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. അന്ന് സ്‌കൂള്‍ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇരുവരെയും കൂടാതെ ഖദീജ ബീക്കുഞ്ഞി ബീവി, മുല്ല ബീവി എന്നീ രണ്ടു സഹോദരിമാര്‍.*
*കൊടപ്പനക്കലില്‍ അറസ്റ്റ് പുതുമയുള്ള കാര്യമായിരുന്നില്ല. ഉപ്പാപ്പ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ അറസ്റ്റു ചെയ്തത് ബ്രിട്ടീഷുകാരായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍. ശിക്ഷാകാലത്ത് അന്യദേശത്തില്‍ കിടന്നാണ് അദ്ദേഹം മരണപ്പെട്ടത്.*
*അഹമ്മദ് പൂക്കോയ തങ്ങളുടെയും മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് ഹൈദരലി തങ്ങളുടെ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. അഞ്ചാം തരം വരെയുള്ള പഠനം പാണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍. ആറു മുതല്‍ പത്തു വരെ (1965) കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യ (എഎം) ഹൈസ്‌കൂളില്‍. പിവി മുഹമ്മദ് മാസ്റ്ററും ശേഷനാരായണ അയ്യരുമായിരുന്നു പ്രധാനാധ്യാപകര്‍.*
*കോഴിക്കോട്ടെ പഠനകാലത്ത് കുറ്റിച്ചിറയിലെ കെവി ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലായിരുന്നു താമസം. ജ്യേഷ്ഠന്മാരായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും എഎം ഹൈസ്‌കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. ഒരു വര്‍ഷം മൂവരും ഒരുമിച്ചു താമസിച്ചു പഠിച്ചു. ഹൈദരലി തങ്ങള്‍ ആറില്‍ ചേര്‍ന്ന വര്‍ഷം എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദലി തങ്ങള്‍. സ്‌കൂള്‍ കാലത്ത് ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.*
♦️ *ബാപ്പ കൈയില്‍ കൊടുത്ത പച്ചക്കൊടി;*
➖➖➖➖➖➖➖➖➖
*കോട്ടപ്പടി മൈതാനത്തെ ലീഗ് യോഗത്തിന് കൊണ്ടുപോയി ബാപ്പയാണ് ഹൈദരലി തങ്ങളെ പാര്‍ട്ടിയില്‍ 'ചേര്‍ത്തത്'. വേദിക്കരികിലെ തുണിക്കടയിലിരുന്നാണ് സമ്മേളനത്തിലെ പ്രസംഗം കേട്ടത്. പ്രസംഗവേദിയിലുണ്ടായിരുന്നത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സിഎച്ച് മുഹമ്മദ് കോയയും കെ.സി അബൂബക്കര്‍ മൗലവിയും.*
*കൊടപ്പനക്കലെ പൂമുഖത്ത് ചെറുപ്പം മുതലേ കണ്ടു പരിചയിച്ചു കൊണ്ടത് ഒരു ലീഗ് നേതാവും തങ്ങള്‍ക്ക് അന്യനായിരുന്നില്ല. ഖാഇദെ മില്ലത്തിനെയും സിഎച്ചിനെയും ബാഫക്കി തങ്ങളെയും ആദ്യമായി കാണുന്നതും പാണക്കാട്ടു വച്ചു തന്നെ. ബാഫഖി തങ്ങളെ പിടിക്കോഴി സൂപ്പു നല്‍കിയാണ് കൊടപ്പനക്കല്‍ വീട്ടില്‍ സത്കരിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയെയാണ് ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവാഹം കഴിച്ചത്.*
*ഉപ്പ, ഹൈദരലി തങ്ങള്‍ക്ക് ഹരിതശോഭയുള്ള നിറവാണ് എങ്കില്‍ ഉമ്മ ഒരോര്‍മപ്പൊട്ടു മാത്രമാണ്. 1950ല്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച് തങ്ങള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഉമ്മ മരിച്ചത്. ഉമ്മ മരിച്ച ശേഷം വളരെ മുതിരുന്നതു വരെ ബാപ്പക്കൊപ്പമായിരുന്നു ഹൈദരലി തങ്ങളുടെ കിടപ്പ്.*
♦️ *'അധികപരിഗണന വേണ്ട';*
➖➖➖➖➖➖➖➖➖
*പത്താം തരത്തിനു ശേമാണ് തങ്ങള്‍ മതപഠന മേഖലയിലേക്ക് തിരിഞ്ഞത്. മലപ്പുറം തിരുന്നാവായ കോന്നല്ലൂര്‍ ജുമാ മസ്ജിദിലായിരുന്നു ആദ്യത്തെ ദര്‍സ് (മതപഠനം). കെകെ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരായിരുന്നു ഉസ്താദ്. വിവിധ വീടുകളില്‍ പോയാണ് അന്ന് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചിരുന്നത്. കായല്‍മഠത്തിലെ പാറളാത്ത് വീട്ടിലായിരുന്നു ഹൈദരലി തങ്ങളുടെ ചെലവ്. പലപ്പോഴും തങ്ങള്‍ക്കുള്ള ഭക്ഷണം വീട്ടിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത പരിഗണന തന്റെ മകനു വേണ്ടെന്ന നിലപാടിലായിരുന്നു ഉപ്പ പൂക്കോയ തങ്ങള്‍. പൂക്കോയ തങ്ങളുടെ കുട്ടിയെന്ന പരിഗണനയാണ് അന്ന് തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്.*
*രണ്ടു വര്‍ഷത്തിനു ശേഷം പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയ്ക്ക് കീഴിലുള്ള അറബിക് കോളജില്‍ ചേര്‍ന്നു. കെകെ അബ്ദുല്ല മുസ്‌ലിയാര്‍ ആയിരുന്നു പ്രധാന ഉസ്താദ്. നാട്ടിക വി. മൂസ മുസ്‌ലിയാര്‍ അവിടത്തെ സഹപാഠിയായിരുന്നു. പൊന്നാനിയില്‍നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഫൈസി ബിരുദത്തിനായി പോയത്. ജാമിഅയില്‍ ചേരുന്ന വേളയില്‍ അവിടത്തെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഉമര്‍ അലി ശിഹാബ് തങ്ങള്‍. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍.*
♦️ *തിരമുറിയാത്ത തിരക്കിലേക്ക്;*
➖➖➖➖➖➖➖➖➖
*1973ല്‍ ജാമിഅയില്‍ പഠിക്കുന്ന വേളയിലാണ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകരിക്കപ്പെടുന്നത്. അതിന്റെ ആദ്യ പ്രസിഡണ്ടായി. അതേവര്‍ഷമാണ് ബാഫഖി തങ്ങള്‍ അന്തരിച്ചത്. ജാമിഅ വിട്ടതോടെ വേദികളില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടമായി. അതിനിടെ 1975ല്‍ വിവാഹം. മദ്രാസിലെ വ്യാപാര പ്രമുഖനും മദ്രാസ് മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ നേതാവുമായിരുന്ന കെ.പി സയ്യിദ് അബ്ദുല്ലക്കോയ ബാഫഖിയുടെ മകള്‍ ശരീഫ സുഹറാബിയായിരുന്നു വധു. അതിനിടെ, 1975 ജൂലൈയില്‍ പിതാവ് പൂക്കോയ തങ്ങളുടെ മരണം വ്യക്തിപരമായി തളര്‍ത്തി.*
♦️ *മരണത്തെ കുറിച്ച് തങ്ങള്‍ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ;*
➖➖➖➖➖➖➖➖➖
*'1975 ഏപ്രില്‍ മാസത്തില്‍ ബാംഗ്ലൂരില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്ബോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. വിദഗ്ധ ചികിത്സ വേണമെന്ന് സി.എച്ചും ചാക്കീരിയും പറഞ്ഞു. അങ്ങനെ കോഴിക്കോട് നിര്‍മല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ബാപ്പ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞ് ബോംബെ മലയാളികള്‍ കൂട്ടംകൂടി വരാന്‍ തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതായപ്പോള്‍ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച് പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് പോന്നു. ജൂലൈ ആറിന് രാത്രി ആ തണല്‍ ഞങ്ങളെ വിട്ടകന്നു.'*
*ബാപ്പയുടെ വിയോഗ ശേഷമാണ് രാഷ്ട്രീയ-മത-സാമുദായിക രംഗങ്ങളില്‍ തങ്ങള്‍ സജീവമായി ഇടപെടുന്നത്. 1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി- മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.*
*1990ല്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു. സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് 2009ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി. 2008 ല്‍ സഹോദരന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ക്കു ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായി. ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയുമാണ്.*
♦️ *ലീഗ് നേതൃത്വത്തില്‍;*
➖➖➖➖➖➖➖➖
*2009 ആഗസ്ത് ഒന്നിനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം. 1975 മുതല്‍ അദ്ദേഹം കൈയാളിയിരുന്ന അധികാര സ്ഥാനമാണ് ജ്യേഷ്ഠന്റെ വിയോഗ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. പാണക്കാട് കുടുംബത്തിന്റെ ജനസ്വാധീനം കണക്കിലെടുക്കുമ്ബോള്‍ മറ്റൊരു പേര് ലീഗ് നേതൃത്വത്തിന് മുമ്പിലുണ്ടായിരുന്നില്ല.*
*ബാപ്പയെയും ജ്യേഷ്ഠനെയും പോലെ സൗമ്യത തന്നെയായിരുന്നു ഹൈദരലി തങ്ങളുടെയും കൊടിയടയാളം. വിളിപ്പുറത്ത് അധികാരങ്ങള്‍ ഏറെയുണ്ടായിട്ടു പോലും അതില്‍ തൊട്ടുനോക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ലീഗിന്റെ സ്ഥാപക നേതാക്കളെ അറിഞ്ഞും അനുഭവിച്ചും പുതുതലമുറ നേതാക്കളെ പേരെടുത്തു വിളിച്ചുമുള്ള രാഷ്ട്രീയവിശുദ്ധി കൂടിയാണ് തങ്ങളുടെ മരണത്തോടെ നഷ്ടമാകുന്നത്. സ്നേഹത്തിന്‍റെ നറുമണം മാത്രം ചുരത്തിയ നാട്ടുകാരുടെ സ്വന്തം ആറ്റപ്പൂ കൂടിയാണ് മാളിയേക്കല്‍ വീടിന്‍റെ കോലായിയില്‍ നിന്ന് പടിയിറങ്ങിപ്പോകുന്നത്.*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ