ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം.
തളിപ്പറമ്പ് ചുഴലി ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവീട്ടിൽ ഒതയോത്ത് രമേശന്റെയും സജിനയുടെയും കൃഷിയിടത്തിൽ വിളഞ്ഞ വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. കുലയിൽ തിങ്ങിനിറഞ്ഞു കായകളുമുണ്ട്. കൃഷി വകുപ്പിന്റെ കരിമ്പം അഗ്രികൾചർ ഫാമിൽ നിന്നു കഴിഞ്ഞ വർഷം സജിന വാങ്ങിയ ടിഷ്യു കൾചർ വാഴത്തെയാണ് ഇപ്പോൾ വിളവെടുത്തത്.
കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാരിയായ സജിന കൃഷിയിലേക്കു തിരിഞ്ഞത്. രമേശൻ ഗൾഫിലായിരുന്നതിനാൽ കൃഷികാര്യങ്ങളെല്ലാം നോക്കിയതു സജിന തന്നെയാണ്. പച്ചക്കറിക്കൃഷിയിൽ നിന്നു ധാരാളം വിളവു ലഭിച്ചു.
ഭീമൻ വാഴക്കുലയെക്കുറിച്ചു ഫാമിൽ വിളിച്ചറിയിച്ചപ്പോൾ സ്വർണമുഖി ഇനത്തിൽപെട്ട വാഴയാകാമെന്നാണ് അധികൃതർ പറഞ്ഞതെന്നു സജിന പറയുന്നു. വാഴയ്ക്കും നല്ല ഉയരമുണ്ട്. വാഴക്കുലയിലെ കായകൾ പഴുത്തു തുടങ്ങിയിട്ടുണ്ട്. ഭീമൻ വാഴക്കുല മധുരംകൊണ്ടും അത്ഭുതപ്പെടുത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണു സജിനയും കുടുംബവും.