ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️
ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ
എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ 40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.
ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ് ലഭിക്കുന്നത്
◻️അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം
◻️ചികിത്സാ ചെലവ് – 15 ലക്ഷം
◻️അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം.
◻️വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക് – ഒരു ലക്ഷം.
അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.വിതരണക്കാർ എണ്ണക്കമ്പനികളെയും , ഇൻഷുറൻസ് കമ്പനിയെയും അപകടവിവരം അറിയിക്കും. അതായത് ഉപഭോക്താവ് നേരിട്ട് ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടതില്ല എന്ന് സാരം.
ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിതരണക്കാരൻ സഹായിക്കും.പരിരക്ഷ ലഭിക്കാൻ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ഇവയൊക്കെയാണ്.
◻️ഐഎസ്ഐ മാർക്കുള്ള ഉപകരണങ്ങൾ (ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ) ഉപയോഗിക്കുക.
◻️കണക്ഷൻ എടുക്കുമ്പോൾ ഗ്യാസ് ഏജൻസിക്ക് കൊടുത്തിട്ടുള്ള അല്ലെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മേൽവിലാസത്തിൽ വച്ച് നടക്കുന്ന അപകടങ്ങൾക്കു മാത്രമേ ഇൻഷുറൻസ് കവറേജ് ലഭിക്കുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ദ്രവീകൃത പെട്രോളിയം വാതകമാണ് (എൽ.പി.ജി.) ഇന്ത്യയിൽ മുഖ്യമായും പാചകാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനം. ഉരുക്ക് സിലിണ്ടറുകളിലാണ് ഇന്ത്യയിൽ പാചകവാതകം വിതരണം ചെയ്യുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് 14.2 കിലോഗ്രാമും , വ്യാവസായികാവശ്യങ്ങൾക്ക് 19 കിലോഗ്രാമും ആണ് വിതരണം ചെയ്തുവരുന്നത്.
പെട്രോളിയം വാതക സിലിണ്ടറുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ പ്രധാനമായും രണ്ടായി തിരിക്കാം.
◻️റഗുലേറ്ററിന് ശേഷമുള്ള ഭാഗത്തുണ്ടാകുന്നവ.
◻️റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്നവ.
റഗുലേറ്ററിന് ശേഷമുള്ള ഭാഗത്ത് - ട്യൂബിലോ , സ്റ്റൗവ്വിലോ - ലീക്കോ തീപ്പിടിത്തമോ ഉണ്ടാകുകയാണെങ്കിൽ റഗുലേറ്റർ ഓഫ് ചെയ്ത് ലീക്കോ തീപ്പിടിത്തമോ ഒഴിവാക്കാം.
റഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്ത് ലീക്കുണ്ടാകാൻ സാധ്യതയുണ്ട്. സിലിണ്ടറിന്റെ വായ ഭാഗത്ത് ഒരു നോൺ-റിട്ടേൺ വാൽവുണ്ട്. ഈ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങുകയോ ,വാൽവിന്റെ സീറ്റിങ് ശരിയാകാതെവരികയോ ചെയ്യുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ആദ്യം ചെയ്യേണ്ടത് സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റുകയാണ്. ലീക്കായി പുറത്തുവരുന്ന പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാണിത്. പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടാനിടവന്നാൽ അത് വലിയ അപകടത്തിന് കാരണമാകും. പെട്രോളിയം വാതകത്തിന് അന്തരീക്ഷ വായുവിനേക്കാൾ ഭാരം കൂടുതലായതിനാൽ അത് തറനിരപ്പിലാണ് വ്യാപിക്കുന്നത്. ഇങ്ങനെ വ്യാപിച്ച വാതകം അന്തരീക്ഷത്തിലെ ഓക്സിജനുമായി ചേർന്ന് കത്താൻ പര്യാപ്തമായ മിശ്രിതം ഉണ്ടാകാനും ആ മിശ്രിതം ഒരു ചെറിയ ജ്വാലയുടെ സാനിധ്യത്തിൽ അത്യുഗ്രമായി കത്താനും സാധ്യതയുണ്ട്. ഇതോഴിവാക്കാൻ സിലിണ്ടർ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റേണ്ടതുണ്ട്. ഇനി ഇങ്ങനെ വാൽവിൽ എന്തെങ്കിലും കരട് കുടുങ്ങിയോ മറ്റോ ലീക്കുണ്ടായാൽ എളുപ്പം തന്നെ ആ ലീക്ക് ഒഴിവാക്കാം. ഒരു പെൻസിലോ , പേനയോ കൊണ്ട് ആ വാൽവിൽ നന്നായി അമർത്തിയാൽ ലീക്ക് നിൽക്കും.
അത്യപൂർവ്വമായി മാത്രമെ എൽ. പി.ജി. സിലിണ്ടർ പൊട്ടിത്തെറിക്കുകയുള്ളൂ. സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള ഏക സാഹചര്യം ബ്ലെവി (BLEVE- Boiling Liquid Expanding Vapour Explosion) ആണ്. സിലിണ്ടറിനകത്തുള്ള ദ്രാവക രൂപത്തിലുള്ള ഇന്ധനം വളരെ ഉയർന്ന താപം ( 400°C ന് മുകളിൽ ) ലഭിക്കുക വഴി സ്വയം വാതകമായി മാറുമ്പോഴുണ്ടാകുന്ന ( 1:270 എന്ന തോതിൽ) ഉന്നത മർദ്ദത്താൽ സിലിണ്ടർ പൊട്ടിത്തെറിക്കുന്ന സ്ഥിതിവിശേഷമാണ് ബ്ലെവി. ആയതിനാൽ എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചാൽ അടിയന്തരമായി ചെയ്യെണ്ട കാര്യം സിലിണ്ടർ ചൂടാകാതെ സൂക്ഷിക്കുക എന്നതാണ്. ഇതിനായി തീപ്പിടിച്ച് കത്തുന്ന സിലിണ്ടർ തുടർച്ചയായി നനച്ചു കൊണ്ടിരിക്കുക. എൽ. പി.ജി. സിലിണ്ടറിന് തീ പിടിച്ചും അല്ലാതെയും ഈ അവസ്ഥ സംജാതമാകാം. കത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു സിലിണ്ടറിൽ നിന്നോ , മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നോ സിലിണ്ടറിന് ചൂട് പിടിച്ചേക്കാം. അതുകൊണ്ട് സിലിണ്ടർ ചൂട്പിടിക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
എൽ.പി.ജി. സിലിണ്ടർ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി കമ്പനികൾ നൽകുന്ന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്
◻️എൽ. പി.ജി. സിലിണ്ടർ എപ്പോഴും റഗുലേറ്റർ വാൽവ് മുകളിൽ വരത്തക്കവണ്ണംകുത്തനെയുള്ള രീതിയിൽ സൂക്ഷിക്കുക.
◻️എൽ. പി.ജി. സിലിണ്ടർ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്.
◻️വലിച്ചെറിയുകയോ , തറയിൽ കൂടി ഉരുട്ടുകയോ ചെയ്യരുത്.
◻️ലഭിക്കുന്ന എൽ. പി.ജി. സിലിണ്ടറിന്റെ കാലാവധി തിയ്യതി പരിശോധിക്കുക.
◻️വിറക് പുരയിലോ ,ചിമ്മിണി അടുപ്പിനടുത്തോ എൽ. പി.ജി. സിലിണ്ടർ സൂക്ഷിക്കരുത്.
◻️റഗുലേറ്ററിനു സുരക്ഷാ വാൽവ് (Breathing nose) ഉണ്ടെന്ന് ഉറപ്പുവരുത്തുക, അത് കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
◻️ഗുണമേന്മയുള്ള കണക്ഷൻ ട്യൂബുകൾ മാത്രം ഉപയോഗിക്കുക.
◻️കണക്ഷൻ ട്യൂബുകളുടെ നീളം 1.5 മീറ്ററിൽ കൂടാൻ പാടില്ല.
◻️കുട്ടികൾ, പ്രായമായവർ, ഉപയോഗിക്കാൻ അറിഞ്ഞുകൂടാത്തവർ എന്നിവരെ എൽ. പി.ജി. സിലിണ്ടർ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.
◻️എൽ. പി.ജി. സ്റ്റൗ, കണക്ഷൻ ട്യൂബ് എന്നിവ യഥാസമയത്ത് പരിശോധന നടത്തുക.
◻️കണക്ഷൻ ട്യൂബ് എന്തെങ്കിലും ആവരണം ഉപയോഗിച്ച് പൊതിയാൻ പാടില്ല.
ഗ്യാസ് സിലിണ്ടറിന് യഥാർഥത്തിൽ കാലാവധി എന്നൊന്നില്ല. എ–21, ബി–21, സി–21, ഡി–21 എന്നിങ്ങനെയുള്ള നമ്പർ സിലിണ്ടറിൽ എഴുതിയിരിക്കുന്നത് എക്സ്പയറി ഡേറ്റ് അല്ല ഈ ഡേറ്റ് സൂചിപ്പിക്കുന്നത് സിലിണ്ടറുകളുടെ പരിശോധനാ തീയതിയാണ്. അതായത്, കൃത്യമായ ഇടവേളകളിൽ സിലിണ്ടറുകൾ കമ്പനികൾ തിരിച്ചു വിളിച്ചു പരിശോധിക്കാറുണ്ട്. ഓരോ പരിശോധനയിലും അടുത്ത പരിശോധനയുടെ തീയതിയും സിലിണ്ടറിൽ എഴുതും.
സുരക്ഷിതമെന്നുറപ്പുള്ള സിലിണ്ടറുകൾ മാത്രമാണ് വിതരണത്തിനായി തിരിച്ചയയ്ക്കുന്നത്. ഈ പരിശോധനാ തീയതിയാണ് പലരും കാലാവധിയായി തെറ്റിദ്ധരിക്കുന്നത്. കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ വീടുകളിൽ സൂക്ഷിക്കുന്നത് വലിയ അപകടമാണെന്നും ഈ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ എണ്ണക്കമ്പനികൾക്കോ , വിതരണം ചെയ്യുന്ന ഏജൻസികൾക്കോ ഉത്തരവാദിത്തമുണ്ടാകില്ലെന്നും തുടങ്ങിയ വ്യാജ പ്രചാരണങ്ങളും വ്യാപകമായുണ്ട്.
വർഷത്തിലെ നാലു ത്രൈമാസങ്ങളിലായാണ് സിലിണ്ടറിന്റെ പരിശോധനാ തീയതികൾ നൽകുന്നത്. മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ. മാർച്ചിൽ പരിശോധന നടക്കേണ്ട സിലിണ്ടറുകളിലാണ് ‘എ’ എന്ന അക്ഷരം കാണുന്നത്. ജൂണിലാണെങ്കിൽ സിലിണ്ടറിൽ ‘ബി’യും സെപ്റ്റംബറിൽ ആണെങ്കിൽ ‘സി’യും ഡിസംബർ മാസത്തിലാണെങ്കിൽ ‘ഡി’യും ഉണ്ടാകും. ഇതിനൊപ്പം വർഷവും കൂടി ചേരുന്ന രീതിയിലാണ് ഗ്യാസ് സിലിണ്ടറിൽ പരിശോധനാ തീയതി എഴുതുന്നത്.
എ–21 എന്നാണു സിലിണ്ടറിൽ എഴുതിയിരിക്കുന്നതെങ്കിൽ 2021 മാർച്ചിൽ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പാക്കേണ്ട സിലിണ്ടർ എന്നാണ് അർഥം. ഇനി ഡി21 ആണെങ്കിൽ ഡിസംബർ 2021ൽ പരിശോധന നടത്തിയിരിക്കണം. ബി 28 ആണെങ്കിൽ 2028 ജൂണിൽ സിലിണ്ടർ പരിശോധിക്കുമെന്നർഥം.
ഗ്യാസ് സിലിണ്ടറുകളുടെ സുരക്ഷിതത്വ പരിശോധന നടക്കുന്നത് ബിഐഎസ് സ്റ്റാൻഡേഡ് അനുസരിച്ചാണ്. നിർമാണം കഴിഞ്ഞ് 10 വർഷം കഴിയുമ്പോൾ സിലിണ്ടറിന്റെ ആദ്യ പരിശോധന നടത്തും. ഇതിനിടെ എന്തെങ്കിലും പ്രശ്നങ്ങൾ (ചോർച്ച, പൊട്ടൽ) മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ഇവ വിതരണത്തിൽനിന്നു മാറ്റും. പരിശോധനയിൽ പരമാവധി ഗ്യാസ് നിറച്ച്, മർദം നിജപ്പെടുത്തി അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കും. സുരക്ഷാ പരിശോധനയിൽ സുരക്ഷിതമെന്നു കണ്ടാൽ സിലിണ്ടർ വീണ്ടും പെയിന്റടിച്ച് അടുത്ത പരിശോധനാ തീയതി മാർക്ക് ചെയ്ത് വീണ്ടും വിതരണത്തിന് അയയ്ക്കും. ഓരോ 5 വർഷം കൂടുമ്പോഴുമാണ് പിന്നീട് പരിശോധന നടത്തുന്നത്. നേരത്തേ ഇതു മൂന്നു വർഷത്തെ ഇടവേളയിലായിരുന്നു. പരിശോധനയിൽ പരാജയപ്പെടുന്ന സിലിണ്ടറുകൾ നശിപ്പിച്ചു കളയും.
പരിശോധനയ്ക്കു സമയമായ സിലിണ്ടറുകൾ എണ്ണക്കമ്പനികൾ ബോട്ടിലിങ് പ്ലാന്റിൽ വച്ചുതന്നെ മാറ്റാറുണ്ട്. ഗ്യാസ് ഏജൻസികളും , പരിശോധനാ തീയതി കഴിഞ്ഞ സിലിണ്ടറുകൾ വിതരണത്തിൽനിന്നു മാറ്റി പരിശോധനയ്ക്കായി കമ്പനികളെ ഏൽപ്പിക്കും. ഇതു സംബന്ധിച്ച് എണ്ണക്കമ്പനികൾ ഏജൻസികൾക്കു കൃത്യമായി നിർദേശം നൽകാറുണ്ട്. എങ്കിലും സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതു മനുഷ്യർ തന്നെയായാതിനാൽ പരിശോധനാ തീയതി കഴിഞ്ഞ സിലിണ്ടറുകൾ അപൂർവമായി വീടുകളിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പരിശോധനാ തീയതി കഴിഞ്ഞ സിലിണ്ടറുകൾ വീട്ടിലിരുന്നു പൊട്ടിത്തെറിക്കുമെന്നുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും ഉപയോക്താക്കൾക്ക് സിലിണ്ടർ വീട്ടിലെത്തിക്കുമ്പോൾ സിലിണ്ടറിന്റെ കോളറിന്റെ പിടിയുടെ ഉൾവശത്ത് ഡേറ്റ് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാം. പരിശോധനാ ഡേറ്റ് കഴിഞ്ഞതാണെന്നു കണ്ടാൽ മാറ്റി നൽകാൻ ആവശ്യപ്പെടാം.
അപകട സാധ്യതകൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനാണ് സിലിണ്ടറുകളുടെ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തുന്നത്. പ്രത്യേക തരം സ്റ്റീലും , സംരക്ഷിത കോട്ടിങ്ങും ഉപയോഗിച്ചാണ് ഗ്യാസ് സിലിണ്ടറുകൾ നിർമിക്കുന്നത്. ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സിന്റെ അംഗീകാരത്തോടെ ബിഐഎസ് സ്റ്റാൻഡേഡ് അനുസരിച്ചാണ് നിർമാണം. നിർമാതാക്കൾക്ക് ബിഐഎസ് ലൈസൻസ് നിർബന്ധം. സിലിണ്ടറുകൾ വിപണിയിലേക്ക് എത്തുന്നതും ഒട്ടേറെ പരിശോധനകൾക്കു ശേഷമാണ്. പരിശോധനാ ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഇതുവരെ ഒരപകടവും ഉണ്ടായിട്ടില്ലെന്നും സിലിണ്ടറുകൾക്ക് എക്സ്പയറി ഡേറ്റ് എന്നൊന്നില്ലെന്നും ഇന്ത്യൻ ഓയിൽ കമ്പനി 2017 ൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
📌 കടപ്പാട്: ഉപഭോക്തൃ ഫോറം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ