ബാർബർമാർക്കും സർക്കാർ തസ്‌തിക അനുവദിച്ച് കേരളസർക്കാർ. ആഭ്യന്തര വകുപ്പിൽ പൊലീസ് ക്യാമ്പ് ഫോളോവർ തസ്തികയിൽ ബാർബർ വിഭാഗത്തിലെ 121 പേരെ നിയമിക്കും. ഇതിനായി പബ്ലിക് സർവീസ് കമീഷനെ ചുമതലപ്പെടുത്തി.
ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് അംഗീകാരവും ആദരവുമാണ് സർക്കാർ ഉത്തരവ്. പൊലീസ് ക്യാമ്പ് ഫോളോവർ തസ്‌തികയിൽ മുടിവെട്ട് ജോലിക്ക് പലപ്പോഴും തൊഴിൽ അറിയാത്തവരെ നിയമിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു. ബാർബർമാരെ താൽക്കാലികമായി നിയമിക്കാറുണ്ടെങ്കിലും സുതാര്യമല്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതുസംബന്ധിച്ച് കേരള സ്‌റ്റേറ്റ് ബാർബേഴ്‌സ് ആൻഡ് ബ്യൂട്ടീഷ്യൻ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും നിവേദനം നൽകിയിരുന്നു. നവകേരള സദസ്സിലും പരാതി നൽകി.
തുടർന്നാണ് തസ്‌തികകൾ അനുവദിച്ചത്. ബാർബർ വിഭാഗത്തിന് തസ്‌തിക അനുവദിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി ജി അജികുമാറിന്റെ മറുപടി കത്ത് ലഭിച്ചതായി കെഎസ്‌ബിയു (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി വി ജി ജിജോ പറഞ്ഞു. പൊലീസ് ക്യാമ്പുകളിൽ ബാർബർ തൊഴിലാളികളെ സ്ഥിരമായി നിയമിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയറ്റ് മാർച്ച് ഉൾപ്പടെ നിരവധി പ്രക്ഷോഭങ്ങൾ യൂണിയൻ നേതൃത്വത്തിൽ നടത്തിയിരുന്നു. ബാർബർ തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുന്നതിനാവശ്യമായ പരിക്ഷാരീതി സർക്കാരും പിഎസ്‌സിയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനം; ആഹ്ലാദം
സർക്കാർ തീരുമാനത്തിൽ ബാർബർ തൊഴിലാളികളും ആഹ്ലാദത്തിലാണ്. സർക്കാർ തീരുമാനം പരമ്പരാഗതമായി തൊഴിലെടുക്കുന്ന ബാർബർ തൊഴിലാളിക്ക് അഭിമാനമാണെന്ന് തൃശൂർ നടത്തറ ബ്യൂട്ടി പാർലറിലെ തൊഴിലാളികളായ വി എസ് സുഭിൻ, എം എൻ കിഷോർ എന്നിവർ പറഞ്ഞു. 121 കുടുംബങ്ങൾക്ക് ആശ്വാസം എന്നതിനപ്പുറം ഈ തൊഴിലാളി സമൂഹത്തിനുള്ള അംഗീകാരമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ