ഹജ്ജ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു,വേങ്ങര CHC യിൽ വേങ്ങരയിൽനിന്നു ഹജ്ജിന്ന് പോകുന്നവർജുള്ള കുത്തിവെപ്പ് നൽകി
വേങ്ങര: സംസ്ഥാന ഹജ്ജ്കമ്മിറ്റി വഴി ഹജ്ജിനുപോകുന്ന വേങ്ങര മണ്ഡലത്തിൽനിന്നുള്ള ഹാജിമാർക്കുള്ള പ്രതിരോധകുത്തിവെപ്പുകൾ വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ തുടങ്ങി.
ആദ്യം താലൂക്ക് ആശുപത്രികളിൽ മാത്രം നൽകിയിരുന്ന കുത്തിവെപ്പിന് ഇക്കുറി ആദ്യമായിട്ടാണ് ഒരു പ്രാഥമിക സാമൂഹികാരോഗ്യകേന്ദ്രത്തിൽ സൗകര്യമൊരുക്കുന്നത്.
പറപ്പൂരിൽനിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ഒന്നരവയസ്സുകാരൻ തൊട്ടിയിൽ മുഹമ്മദ് നായിഫിനുൾപ്പെടെ 487 ഹാജിമാർക്കാണ് കുത്തിവെപ്പ് നടത്തിയത്.
ക്യാമ്പ് മെഡിക്കൽ ഓഫീസർ ജസീനാബി ഉദ്ഘാടനംചെയ്തു. വേങ്ങര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽബെൻസീറ അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ സഫിയ മലേക്കാരൻ, പറങ്ങോടത്ത് അസീസ്, പി.കെ. റഷീദ്, പുള്ളാട്ട് ഷംസു, എം.എ. അസീസ്, ഫത്താഹ് മൂഴിക്കൽ എന്നിവർ നേതൃത്വംനൽകി.
21 മുതൽ ജൂൺ 10 വരെയാണ് കേരളത്തിൽനിന്നുള്ള ഹജ്ജ് യാത്ര പ്രതീക്ഷിക്കുന്നത്. യാത്രയുടെ അന്തിമ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് 17,768 പേർക്കാണ് അവസരം. ഇതിൽ 7222 പുരുഷൻമാരും 10,537 സ്ത്രീകളുമുണ്ട്. കൂടാതെ ഒൻപത് കുട്ടികളും. കരിപ്പൂർ വഴി 10,371 പേരും കണ്ണൂർ വഴി 3113 പേരും കൊച്ചി വഴി 4239 പേരുമാണ് യാത്രയാകുക. സംസ്ഥാനത്തുനിന്നുള്ള 37 പേർ ബെംഗളൂരു, അഞ്ചുപേർ ചെന്നൈ, മൂന്നുപേർ മുംബൈ വിമാനത്താവളങ്ങൾ വഴിയും പുറപ്പെടും. ആദ്യമായാണ് സംസ്ഥാനത്തുനിന്ന് ഇത്രയധികംപേർക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞവർഷം 11,252 പേർക്കാണ് അവസരം ലഭിച്ചത്.
ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഏഴിന് രാവിലെ 11 മണിക്ക് കരിപ്പൂരിൽ ചേരും. ഹജ്ജ് ക്യാമ്പുകളുടെ സംഘാടകസമിതി രൂപവത്കരണയോഗങ്ങൾ ഏഴിന് മൂന്നുമണിക്ക് കരിപ്പൂർ ഹജ്ജ് ഹൗസിലും ഒൻപതിന് മൂന്നുമണിക്ക് കണ്ണൂർ മട്ടന്നൂർ മധുസൂദനൻ സ്‌മാരക ഗവ. യു.പി. സ്‌കൂളിലും 13-ന് മൂന്നിന് കൊച്ചി സിയാൽ അക്കാദമിയിലും ചേരും.
രണ്ടാംഘട്ട പരിശീലനം മേയ് 15-നകം പൂർത്തിയാകും. വാക്‌സിൻ ഗവ. ആരോഗ്യകേന്ദ്രങ്ങൾ മുഖേന വിതരണം ചെയ്യുന്നുണ്ട്. തീർഥാടകരുടെ ബാഗേജുകളിൽ പതിക്കുന്നതിനുള്ള പ്രത്യേക സ്റ്റിക്കർ, വനിതാ തീർഥാടകർക്കുള്ള മഫ്ത സ്റ്റിക്കർ വിതരണവും അതത് കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ