മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോൾ. കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി ,അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി - ജന്തുശാസ്ത്രം , എം എ - ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർത്ഥിനികൾ.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ