അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ, ഐ സി യു സ്റ്റാഫ് നേഴ്സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ. അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുമ്പോഴാണ് 16 ആം തിയതി രാവിലെ സംഭവം ഉണ്ടായതു. കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്‍ബോര്ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി ഇതിനിടെ സഹയാത്രികരോട് പോലീസ് , ആംബുലൻസ് സംവിധാങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി . തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്‌തപ്പോൾ ബോധം വീഴുകയായിരുന്നു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.