കൗതുകവും , നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് കാര്യങ്ങൾ
👉⚡ 1.ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം :
യു.എ.ഇ യിലെ ഒരു എമിറേറ്റ്സ് ആയ ഉമ്മുല്‍ ഖുവൈനിലെ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ചരക്കു വിമാനം കാഴ്ചക്കാര്‍ക്ക് കൗതുകവും ഒപ്പം ചില നിഗൂഢതകളും സമ്മാനിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഉമ്മുല്‍ ഖുവൈന്‍ എയര്‍ ഫീല്‍ഡില്‍ കാറ്റും, മഴയും വെയിലുമേറ്റു കിടക്കുകയാണ് ഈ ചരക്കു വിമാനം. പലര്‍ക്കും പരസ്യം പതിക്കാനുള്ള ഇടമായും മാറിയിട്ടുണ്ട് മണലില്‍ പൂണ്ട നിലയില്‍ കിടക്കുന്ന ഈ ചരക്കു വിമാനം. ആളുകളുടെ അസാന്നിധ്യം മുതലെടുത്ത് പക്ഷികള്‍ വിമാനത്തില്‍ കൂടുകൂട്ടാറുണ്ട്. വിമാനത്തിന്റെ യന്ത്രം നിലച്ച് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പാല്‍മ ബീച്ച് ഹോട്ടലിന് സമീപത്ത് ബരാക്കുട ബീച്ച് റിസോര്‍ട്ടിന് പിന്നിലായാണ് വിമാനം കിടക്കുന്നത്.
ഇല്യൂഷിന്‍ ഐ എല്‍ 76 എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചരക്കു വിമാനം. സോവിയറ്റ് യൂണിയന്റെ സുവര്‍ണ കാലത്തിന്റെ തെളിവുകൂടിയാണിത്. പരുഷമായ പ്രദേശങ്ങളിലും , ദുര്‍ഘടമായ കാലാവസ്ഥയിലും ഇറങ്ങാനും , പറക്കാനും ഇവക്കുള്ള കഴിവ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. 1975 ലാണ് സോവിയറ്റ് വായു സേന ഇത്തരം വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തു ഉപയോഗിക്കാന്‍ ആരംഭിച്ചത്.
1990 – 2000 കാലഘട്ടത്തിലാണ് ഉമ്മുല്‍ ഖുവൈന്‍ എയര്‍ഫീല്‍ഡ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. അക്കാലത്തെ ഔദ്യോഗികമല്ലെങ്കിലും ഈ എയര്‍ഫീല്‍ഡ് പ്രസിദ്ധമായിരുന്നു. സ്‌കൈ ഡൈവിംഗില്‍ ഏര്‍പ്പെടുന്നവരും , പാരച്യൂട്ട് ഉപയോഗിച്ച് ചാടുന്നവരുമെല്ലാം അന്ന് ഇവിടെ സജീവമായിരുന്നു.എയര്‍ഫീല്‍ഡിന്റെ നല്ല കാലത്ത് ഗ്ലൈഡറുകളും , മൈക്രോലൈറ്റ് വിമാനങ്ങളും ഇവിടം കേന്ദ്രമാക്കി പറപ്പിച്ചിരുന്നു. റാസല്‍ ഖൈമ, ഫുജൈറ മേഖലയിലേക്കായിരുന്നു ആ യാത്രകള്‍.
ഉയരത്തില്‍ നിന്നും താഴോട്ട് വരുന്ന പാരച്ചൂട്ടുകാര്‍ക്ക് നിശ്ചലം കിടക്കുന്ന റഷ്യന്‍ വിമാനം ദിശാ സൂചികയായിരുന്നു. പക്ഷേ ഇന്നും ആര്‍ക്കും അറിയില്ല എന്തിനായിരുന്നു ആ വിമാനം എയര്‍ഫീല്‍ഡില്‍ ഇറങ്ങിയതെന്ന്. 1999 ലായിരുന്നു ആ സംഭവം. കഴിഞ്ഞ കുറച്ചു വര്‍ഷമായി അധികൃതര്‍ ഔദ്യോഗികമായി ഈ എയര്‍ഫീല്‍ഡ് അടച്ചിട്ടിരിക്കയാണ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും 1990കളുടെ മധ്യ കാലം വരെ വിമാനം റഷ്യന്‍ എയര്‍ ഫോഴ്‌സ് സേവനങ്ങള്‍ക്ക് ഇത്തരം വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങളായി ഇവിടെയുള്ള വിമാനം അബദ്ധത്തില്‍ എയര്‍ഫീല്‍ഡില്‍ ഇറങ്ങിയതാവാമെന്നു സംശയിക്കുന്നവരുമുണ്ട്. എന്തായാലും വിമാനവുമായി ചുറ്റിപറ്റി ഒരുപാട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ട്.
👉 ⚡2.കാൽക്ക, ഷിംല എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയിലെ ബാരോഗ് തുരങ്കം :
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). 96 കി.മി നീളമുള്ള ഈ പാതയുടെ ഇരുവശത്തതും മനോഹരമായ മലകളുടെയും, കുന്നുകളുടേയും ദൃശ്യങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. ആറു മണിക്കൂർ കടന്നു പോകുന്നത് യാത്രക്കാർ അറിയുകയേയില്ല.
ബ്രിട്ടിഷ് ഭരണകാലത്ത് പണിത കാൽക്ക – ഷിംല റെയിൽവേ പാത ചരിത്രപ്രസിദ്ധമാണ്. പാത പൂർത്തിയാക്കാൻ പണിതത് 864 പാലങ്ങളും, 107 തുരങ്കങ്ങളും ആണ്. 1898 ൽ നിർമാണം ആരംഭിച്ച് 1903 ൽ പൂർത്തിയാക്കി.
മലകളും , കുന്നുകളും , കൊക്കയും നിറഞ്ഞ സ്ഥലങ്ങളിലൂടെ ആ റെയിൽവേ പാത അക്കാലത്ത് ഒരു അത്ഭുതം തന്നെ ആയിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച 107 തുരങ്കങ്ങളിൽ ഏറ്റവും വലുത് 33-ാം നമ്പർ തുരങ്കമായ ബാരോഗ് ആണ് . 1143 മീറ്ററാണ് ഇതിന്റെ നീളം.ഈ തുരങ്കത്തിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു സംഭവമുണ്ട് .
ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം കൂടി ആയിരുന്നു ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്ന് അവർ വിളിച്ചിരുന്ന ഷിംല. കൽക്കയിൽ നിന്ന് അങ്ങോട്ടേക്ക് ഒരു റെയിൽവേ റൂട്ട് നിർമ്മിക്കാൻ അവർ തീരുമാനിച്ചു. കേണൽ ബാരോഗിനായിരുന്നു മേൽനോട്ട ചുമതല. ബുദ്ധിമാനും , സ്ഥിരോത്സാഹിയുമായ അദ്ദേഹം പദ്ധതിയുമായി ഏറെ മുന്നോട്ടു പോയെങ്കിലും ഇടയ്ക്കുള്ള ചില ടണൽസ് പദ്ധതി വൈകിപ്പിച്ചു. മൊത്തം എണ്ണൂറിൽ അധികം പാലങ്ങളും നൂറിലധികം തുരങ്കങ്ങളും ഉള്ളതിൽ ഏറ്റവും പ്രധാനപ്പെട്ടതും , നീളം കൂടിയതും ആയ ഒന്നായിരുന്നു ഇന്നു ബാരോഗ് ടണൽ എന്നറിയപ്പെടുന്ന 33ആം നമ്പർ തുരങ്കം.
മലയുടെ ഉള്ളിൽ എന്താണ് എന്ന് അറിവില്ലാത്തത് കൊണ്ടു തുരക്കൽ മന്ദഗതിയിൽ ആയി. പദ്ധതി വേഗത്തിൽ ആക്കാൻ മുകളിൽ നിന്നും നിർദേശം കിട്ടിയതോടെ രണ്ടു വശങ്ങളിൽ നിന്നും തുരക്കാൻ തീരുമാനിച്ചു. ഏറ്റവും ദുർബലമായ റൂട്ട് അറിയാമെങ്കിൽ ആ വഴി തുരന്നാൽ മതിയല്ലോ. പക്ഷേ അതിനു മാർഗം ഇല്ല. എന്തായാലും ഒരു പാട് കണക്കു കൂട്ടലുകൾക്കൊടുവിൽ ബാരോഗ് ഒരു റൂട്ട് നിർദേശിക്കുകയും അതിനനുസരിച്ചു തൊഴിലാളികൾ രണ്ടു സൈഡിൽ നിന്നും തുരന്നു മുന്നോട്ടു പോകുകയും ചെയ്തു. പക്ഷേ എന്തു പറയാൻ രണ്ടറ്റവും കൂട്ടി മുട്ടിയില്ല. ബാരോഗ് തന്റെ കീഴ് ജീവനക്കാരുടെയും , 'ഇന്ത്യൻ' തൊഴിലാളികളുടെയും മുന്നിൽ ഒരു കോമാളി ആയി. പോരാത്തതിന് ബ്രിട്ടീഷ് ഗവണ്മെന്റ് വലിയ ഒരു തുക പിഴയായി ഈടാക്കുകയും ചെയ്തു. അഭിമാനക്ഷതം സഹിക്കാൻ വയ്യാതെ അദ്ദേഹം തന്റെ കുതിരപ്പുറത്തു കയറി ആ തുരങ്കത്തിനുള്ളിൽ എത്തി സ്വയം വെടി വെച്ച് മരിച്ചു. തന്റെ യജമാനനെ എപ്പോഴും നിഴൽ പോലെ പിന്തുടരുമായിരുന്ന വളർത്തു നായ ഇത് കണ്ടു നിറുത്താതെ കുരച്ചു കൊണ്ടു ഓഫീസിൽ എത്തി. അങ്ങിനെ ആണ് മറ്റുള്ളവർ ഇതറിഞ്ഞത്.
ഇന്ന് കേണൽ ബരോഗിന്റെ പേരിൽ ആണ് ഈ തുരങ്കം അറിയപ്പെടുന്നത്.H.S ഹാരിങ്‌ടൻ എന്ന എൻജിനിയറായിരുന്നു ഈ റെയിൽവേ പാതയുടെ നിർമാണത്തിന് പിന്നീട് നേതൃത്വം നൽകിയത്. 2008 ൽ ഇവിടം ലോക പൈതൃക പട്ടികയിൽ ഇടം നേടി.(ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ,നീലഗിരി മലയോര റെയിൽവേ, കാൽക്ക-ഷിംല റെയിൽവേ, ഇവയെല്ലാം യുനെസ്കോ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. )
ബ്രിട്ടീഷ് ഭരണകാലത്ത് 1864 ൽ ഇന്ത്യയുടെ വേനൽകാല തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ട ഷിംലയുടെ ആദ്യ പേര് ശ്യാമള എന്ന് ആയിരുന്നു. 1819 ൽ ആണ് ബ്രിട്ടീഷ്‌കാർ ശ്യാമള എന്ന പേര് മാറ്റി ഷിംല എന്നാക്കിയത് .
💢 വാൽ കഷ്ണം💢
H.S ഹാരിങ്‌ടൻ ഈ പാത പിന്നീട് പൂർത്തിയാക്കിയതിന് പിന്നിൽ ഒരു ഇന്ത്യക്കാരന്റെ പങ്കും വളരെ വലുതാണ്. ഹാരിങ്‌ടൻ ചാർജെടുത്തു കുറെ പഠനം നടത്തിയെങ്കിലും അദ്ദേഹത്തിനും പുതിയതായി ഒന്നും ചെയ്യാൻ കഴുന്നില്ല എന്ന ഘട്ടം എത്തി. നിർമാണ വൈഭവത്തിന് കേൾവി കേട്ട ബ്രിട്ടീഷ് എഞ്ചിനീയറിംഗ് , ലോകത്തിനു മുന്നിൽ തല കുനിച്ചു നിന്ന സമയം. അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അയാൾ പ്രത്യക്ഷപ്പെട്ടത്. സ്യൂട്ടും , കോട്ടും , ടൈയും ,പോളിഷ് ചെയ്ത ഷൂസും ഒക്കെ അണിഞ്ഞു ക്ലീൻ ഷേവ് ചെയ്തു നിൽക്കുന്ന ബ്രിട്ടീഷ്കാർക്ക് മുന്നിൽ ഒരു മുഷിഞ്ഞു നാറിയ വെള്ളതുണിയും ഉടുത്തു തല മുടിയിൽ എന്തോ വിചിത്ര ദ്രാവകവും ഒക്കെ ഒലിപ്പിച്ചു വന്ന ഒരു മനുഷ്യനെ തീർത്തും അങ്ങ് അവഗണിക്കാൻ കഴിഞ്ഞില്ല.ലോകത്തിലെ ഏറ്റവും നീളമുള്ള സ്ട്രൈറ്റ് ടണൽ നിർമിക്കാൻ ഉള്ള ബോറിങ് റൂട്ട് (തുരക്കാൻ ഉള്ള വഴി ) ഈ നിരക്ഷരന് അറിയാമെന്ന് അവരോട് പറഞ്ഞു.
ഹിമാചൽ പ്രദേശിൽ (solan )സോളൻ ജില്ലയിലെ ജൈജ് എന്ന സ്ഥലത്ത് ജനിച്ച ഭൽക്കൂ എന്ന വ്യക്തിയായിരുന്നു അത്. പൊതുവെ നല്ലവരാണ് ഹിമാചലിലെ ഗ്രാമീണ ജനങ്ങൾ. ഒരു കുഗ്രാമത്തിൽ ജനിച്ച ഭൽക്കൂവിനു നന്മ കുറച്ചു കൂടി പോയി. വീടിന്റെ പുറത്തു ഒരു മരച്ചുവട്ടിൽ മൃഗങ്ങൾക്കൊപ്പം ആയിരുന്നു അയാളുടെ താമസം. പ്രാണികൾക്ക് താമസിക്കാൻ സ്വന്തം തലയിൽ തേൻ പുരട്ടി കാത്തിരുന്ന നിഷ്കളങ്കത.
എന്തായാലും ഹാരിങ്‌ഠൻ അദ്ദേഹത്തിന്റെ സേവനം ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു നീണ്ട തടി കഷ്ണം ആയിരുന്നു പണി ആയുധം. മലയുടെ പ്രതലങ്ങളിൽ ഈ തടി കൊണ്ടു മുട്ടിയ ശേഷം ആ ശബ്ദം ശ്രദ്ധാപൂർവം കേൾക്കുന്നു. മനസ്സിൽ ചിലപ്പോൾ എന്തെങ്കിലും കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടാവാം. അദ്ദേഹം ഉദ്ദേശിച്ച ശബ്ദം കിട്ടുന്നത് വരെ മലയിലെ പല പോയിന്റുകളിൽ ഇതേ പരിപാടി ആവർത്തിക്കുന്നു. ഉദ്ദേശിച്ച ശബ്ദം കിട്ടിയാൽ അവിടെ തുരക്കാൻ നിർദേശിക്കുന്നു.വീണ്ടും ഇതേ പരിപാടി.
മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ബ്രിട്ടീഷ് കാർക്ക് ഈ നിർദേശം അപ്പടി അനുസരിക്കേണ്ട ഗതികേട്. എന്തിനധികം പറയണം ഏതാനും ദിവസങ്ങൾക്കുള്ളിൽ മല തുരന്നു രണ്ടറ്റവും കൂട്ടിമുട്ടി. നേരത്തെ പാതിവഴിയിൽ ഉപേക്ഷിച്ച തുരങ്കത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ആണ് ഈ ടണൽ. ഹാരിങ്‌ഠൻ കണ്ണ് തള്ളി. താൻ ഇത്രയും നാൾ പഠിച്ച ഗണിതവും , സോയിൽ മെക്കാനിക്‌സും ഒക്കെ അടിയറവു പറഞ്ഞിടത്തു ഒരു നിരക്ഷരനായ സ്വാമി എന്നു തോന്നിപ്പിക്കുന്ന വ്യക്തി പുല്ലു പോലെ വിജയിച്ചിരിക്കുന്നു. എന്ന് മാത്രമല്ല അദ്ദേഹം ചെയ്തത് എങ്ങനെ എന്ന് തന്റെ ശാസ്ത്ര ബോധം ഉപയോഗിച്ച് വിശദീകരിക്കാൻ പോലും പറ്റുന്നില്ല.
(അഡാപ്റ്റീവ് Unconscious എന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ ഈ പ്രതിഭാസത്തിനു പേരിട്ടിരിക്കുന്നത്. എന്തു കൊണ്ടു എങ്ങനെ എന്നൊന്നും ചെയ്യുന്ന ആൾക്ക് വിവരിക്കാൻ ആകാതെ കൃത്യമായി സൊല്യൂഷനിൽ എത്തുന്ന അവസ്ഥ ) .
തുടർന്ന് അങ്ങോട്ടുള്ള എല്ലാ ടണൽസ് നിർമിച്ചതും ഭൽക്കൂവിന്റെ സഹായത്തോടെ ആയിരുന്നു. അദ്ദേഹത്തിന്റെ സേവനം മാനിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് മെഡലും ,ഒരു ടർബനും സമ്മാനിച്ചു. നാട്ടുകാർ ഇദ്ദേഹത്തെ ബാബ ഭൽക്കൂ എന്ന് വിളിച്ചു ആരാധിക്കുന്നു. ഷിംലയിലെ പഴയ ബസ് സ്റ്റാൻഡിനു അടുത്ത് 2011 ജൂലൈ മാസം അദ്ദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ബാബഭൽക്കൂ റെയിൽ മ്യൂസിയം ആരംഭിച്ചു.
പഴയ തുരങ്കം ഇന്നൊരു haunted place ആണ്.33 നമ്പർ ടണൽ ഇന്നു ബാരോഗ് ടണൽ എന്നും ആ ചെറിയ പട്ടണം ബാരോഗ് ടൌൺ എന്നും അറിയപ്പെടുന്നു . ബാരോഗിന്റെ പ്രേതം പഴയ ടണലിൽ ഉണ്ടെന്നു പലരും വിശ്വസിക്കുന്നു. അതിനുള്ളിൽ കയറിയ എല്ലാവർക്കും ബാരോഗിന്റെ പ്രേതത്തെ കാണാൻ പറ്റുന്നു എന്നും വളരെ ഫ്രണ്ട്‌ലി ആയ പ്രേതം എല്ലാവരോടും സംസാരിക്കുന്നു എന്നും വാർത്ത വന്നതോടെ അങ്ങോട്ട് പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും കൂടി. അധികൃതർ രണ്ടു വശത്തും ഇരുമ്പ് ഗേറ്റ് ഇട്ടു അടച്ചെങ്കിലും പിന്നീട് തകർന്ന നിലയിൽ കാണപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ