വേങ്ങര: പഞ്ചായത്തിലെ വലിയോറ തേർക്കയം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ വയറിങ് സംവിധാനം ഏതു സമയത്തും തകരാറിൽ ആണെന്നും ഇത് ആധുനികവൽക്കരിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വാർഡ് മെമ്പർ യൂസുഫലി വലിയോറ നിവേദനം നൽകി.
ഈ വിഷയത്തിൽവേണ്ട നടപടി സ്വീകരിക്കാൻ മെക്കാനിക്കൽ വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദേശം നൽകി.40 വർഷം മുമ്പ് തിരൂരങ്ങാടി മൈനർ ഇറിഗേഷൻ സെക്ഷന്റെ കീഴിൽ സ്ഥാപിച്ചതാണ് ഈ പമ്പ് ഹൗസ്. അന്നു സ്ഥാപിച്ചതാണ് ഇവിടത്തെ പാനൽ ബോർഡ്. ഇത് അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങളായി.
പാനൽ സംവിധാനത്തിലെ കാലപ്പഴക്കം കാരണം ഇവിടെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായി ഇടയ്ക്കിടെ വെള്ളം പമ്പു ചെയ്യുന്നത് മുടങ്ങാറുണ്ട് ഇതുമൂലം പമ്പ് ഹൗസിലെ ചുറ്റുമുള്ള സ്ഥലങ്ങളിൽ ഷോക്ക് അനുഭവപ്പെടാറുണ്ട്. ഇവിടെയുള്ള ജീവനക്കാർ ജീവൻ പണയം വച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്.
300 ഏക്കറിലധികം വരുന്ന വലിയോറ പാടശേഖരത്തി ലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന പമ്പ് ഹൗസാണ് ഇത്. ഇവിടെ പൂർണമായും നെൽ കൃഷിയാണ് ചെയ്തു വരുന്നത്. പാടശേഖരത്തിലെ കർഷകർ വെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പമ്പ് ഹൗസിനെയാണ്. വേനൽ തുടങ്ങിയതോടെ മറ്റു രീതിയിൽ നിന്നും വെള്ളം ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഈ പാനൽ മാറ്റി ആധുനികരീതിയിലുള്ള പാനൽ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ