ജനസാഗരം;ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഇരമ്പിയാർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ കോഴിക്കോട് നഗരം വീർപ്പുമുട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു. സമരവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും സർക്കാരിന് നയം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സർക്കാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തിൽ കൈ ചേർത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.