സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധ ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിം ലീഗ്
വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോൾ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. - അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒൻപതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേരെ കൊലവിളി നടത്തുകയാണ് മുഖ്യമന്ത്രി. ഒരു സമ്മേളനം ഇത്രമാത്രം മാർക്‌സിസ്റ്റ് പാർട്ടിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു സമ്മേളനത്തിന് ഇത്രമാത്രം ആഘാതമുണ്ടാക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. വഖഫ് റാലി ന്യായമായ ആവശ്യം മുന്നോട്ടുവെച്ചുകൊണ്ടുള്ള സമ്മേളനമായിരുന്നു. ആ സമ്മേളനം അഭൂതപൂർവമായ വിജയമായി. അതുകണ്ട് സർക്കാർ അങ്കലാപ്പിലായി. തെറ്റ് ചെയ്‌തെന്ന് അവർക്ക് ബോധ്യമായിട്ടുണ്ട്. പക്ഷേ തിരുത്താൻ അവരുടെ ഈഗോ സമ്മതിക്കുന്നില്ലെന്ന് പി.എം.എ സലാം പറഞ്ഞു.
ലീഗിനെതിരെ പഴകിപ്പുളിച്ച ആരോപണവുമായി വരികയാണ് മാർക്‌സിസ്റ്റ് പാർട്ടി. ലീഗ് വർഗീയ സംഘടനയാണെന്ന് മാർക്‌സിസ്റ്റ് പാർട്ടിക്ക് പറയാൻ കഴിയുമോ? ലീഗുമായി ഭരണം പങ്കിട്ടവരാണ് മാർക്‌സിസ്റ്റ് പാർട്ടി. തമിഴ്‌നാട്ടിൽ ഇപ്പോഴും ഒരേ സഖ്യമാണ്. വെൽഫെയർ പാർട്ടിയുമായി ലീഗിന് ബന്ധമെന്ന് ആരോപിക്കുമ്പോൾ മാർക്‌സിറ്റ് പാർട്ടി വെൽഫയർ പാർട്ടിയുമായി എവിടെയൊക്കെ സഖ്യമുണ്ടാക്കി, എത്ര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരുമിച്ചു ഭരിച്ചു എന്നൊക്കെ നമുക്ക് അറിഞ്ഞുകൂടെയെന്നും പി.എം.എ സലാം ചോദിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ