മലപ്പുറം : സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ. മലപ്പുറത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾക്കും വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കാലിക്കറ്റ് സർവകലാശാലയ്ക്ക് 25 കോടിയും മലയാള സർവകലാശാലയ്ക്ക് ഒമ്പതുകോടിയും അനുവദിച്ചു. കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി ന്യൂനപക്ഷ പഠനഗവേഷണത്തിന് കേന്ദ്രം സ്ഥാപിക്കാനും നിർദേശമുണ്ട്. കോളേജ് കെട്ടിടനിർമാണത്തിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിവിധ മണ്ഡലങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്.
സ്പീക്കറുടെ മണ്ഡലമായ പൊന്നാനിക്കാണ് കൂടുതൽ നേട്ടം. സ്പൈസസ് റൂട്ട് പദ്ധതിയിലേക്ക് പൊന്നാനിയേയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാർക്കും പൊന്നാനിയിൽ സ്ഥാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പുതുപൊന്നാനി ഫിഷ് ലാൻഡിങ് സെന്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയും അനുവദിച്ചു.
ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മലപ്പുറം കാൻസർ സെന്റർ, എയർപോർട്ട് ജങ്ഷനിൽ മേൽപ്പാലം, ചാലിയാർ ടൂറിസം പദ്ധതി, കൊണ്ടോട്ടി പൈതൃക ടൂറിസം പദ്ധതി തുടങ്ങിയവയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് പ്രത്യേകമായി തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടോക്കൺ പ്രൊവിഷനിലാണ് ഉൾപ്പെടുത്തിയത്. തവനൂർ മണ്ഡലത്തിലെ സ്വപ്നപദ്ധതികളിലൊന്നായ തവനൂർ -തിരുനാവായ പാലത്തിന്റെ നിർമാണത്തിനും തുക നീക്കിവെച്ചിട്ടില്ല. മലപ്പുറം ടൗൺ സ്ക്വയർ നിർമാണത്തിനായി രണ്ടു കോടി അനുവദിക്കുവാൻ പി. ഉബൈദുല്ല എം.എൽ.എ. ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിട്ടില്ല.
ജില്ലയിലെ മറ്റു നേട്ടങ്ങൾ:
$ മൂന്നിയൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നിവിടങ്ങളിൽ പുഴയോര ടൂറിസം പദ്ധതി
$ മുട്ടിച്ചിറ പള്ളി, കളിയാട്ടക്കാവ്, നെറുങ്കൈതക്കോട്ട എന്നിവ ഉൾപ്പെടുന്ന തീർഥാടന ടൂറിസം പദ്ധതി
$ ഹജ്ജ് ഹൗസിൽ വനിതകൾക്ക് പ്രത്യേക കെട്ടിടം
$ പരപ്പനങ്ങാടി ഹാർബർ കിഫ്ബി വഴി നടപ്പാക്കും
$ പുറത്തൂർ പുഴയോര ഭിത്തിയ്ക്ക് 11 കോടി
$ തവനൂർ ഗവ. കോളേജിന് കെട്ടിടനിർമാണത്തിന് 10 കോടി
$ മലപ്പുറം ഗവ. വനിതാ കോളേജിന് കെട്ടിടനിർമാണത്തിനായി ഒരു കോടി
$ എടപ്പാൾ മിനി സിവിൽസ്റ്റേഷന് അഞ്ചുകോടി
$ കോട്ടയ്ക്കൽ മിനി സിവിൽ സ്റ്റേഷന് 40 ലക്ഷം
$ എടരിക്കോട് സ്പിന്നിങ് മില്ലിന് മൂന്നുകോടി
$ കൂട്ടായി -പടിഞ്ഞാറേക്കര ഫിഷ് ലാൻഡിങ് സെന്റർ നിർമാണത്തിന് എട്ടുകോടി
$ പുറത്തൂർ പള്ളിക്കടവ് സംരക്ഷണഭിത്തി - ആറുകോടി
$ പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാനപാത - 1.20 കോടി
$ കുറ്റിപ്പുറം താലൂക്ക് ആശുപത്രി കെട്ടിടനിർമാണത്തിന് 40 ലക്ഷം
$ വളാഞ്ചേരി നഗരസഭ സമുച്ചയനിർമാണത്തിന് 40 ലക്ഷം
$ കോഴിച്ചെന സ്പോർട്സ് ഹബ്ബ് നിർമാണത്തിന് തുക വകയിരുത്തി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ