“ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല. ചക്കയ്ക്കുപ്പുണ്ടോ കുയിൽ (Indian Cuckoo). ശാസ്ത്രീയനാമം: Cuculus micropterus (Gould, 1837). വിഷുപക്ഷി, അച്ഛൻകൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നുണ്ട്. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവുമിതു തന്നെ (മേടം-ഇടവം/മാർച്ച്-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ദൂരേയ്ക്കുംഇവയുടെ ശബ്ദം കേൾക്കാനാകും. സാധാരണ ഉയരമുള്ള മരങ്ങളുടെ അറ്റത്തുള്ള ഇലക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് ഇവ പാടുക. ആ പാട്ട് ഒന്നൂടെ കേട്ടാലോ ? ദേഹപ്രകൃതിയില്‍ ഷിക്രാകുയിലിനോടും ഗമനരീതിയി